ലോക്സഭ തെരഞ്ഞെടുപ്പ്: ഒന്നാംഘട്ടത്തിൽ 60 ശതമാനം പോളിങ്
text_fieldsന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് പൂർത്തിയായി. രാജ്യത്തെ 21 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 102 ലോക്സഭ സീറ്റുകളിലേക്ക് നടന്ന ആദ്യഘട്ട വോട്ടെടുപ്പിൽ 60 ശതമാനം പോളിങ് രേഖപ്പെടുത്തി. രാവിലെ ഏഴ് മണിക്ക് തുടങ്ങിയ വോട്ടെടുപ്പ് വൈകീട്ട് ആറിന് സമാപിച്ചു. അരുണാചൽ പ്രദേശ്, സിക്കിം നിയമസഭ തെരഞ്ഞെടുപ്പും ഇതോടൊപ്പം പൂർത്തിയായി.
പശ്ചിമ ബംഗാളിലാണ് ഏറ്റവും കൂടുതൽ പോളിങ്- 77.57 ശതമാനം. ഏറ്റവും കുറവ് ബിഹാറിൽ -46.32 ശതമാനം. ത്രിപുരയിൽ 76.10, അസമിൽ 70.77, മണിപ്പൂരിൽ 68.62 എന്നിങ്ങനെയാണ് പോളിങ് ശതമാനം.
16.63 കോടി വോട്ടർമാരാണ് ആദ്യ ഘട്ടത്തിലുണ്ടായിരുന്നത്. ഇവരിൽ 35.67 ലക്ഷം പേർ കന്നിവോട്ടർമാരും 3.51 കോടി യുവവോട്ടർമാരുമാണ്. 1.87 ലക്ഷം പോളിങ് ബൂത്തുകളാണ് സജ്ജീകരിച്ചിരുന്നത്. തമിഴ്നാട് (39), രാജസ്ഥാൻ (12), ഉത്തർപ്രദേശ് (എട്ട്), മധ്യപ്രദേശ് (ആറ്), അസം (അഞ്ച്), മഹാരാഷ്ട്ര (അഞ്ച്), ബിഹാർ (നാല്), പശ്ചിമ ബംഗാൾ (മൂന്ന്), മണിപ്പൂർ (മൂന്ന്), ഉത്തരാഖണ്ഡ് (അഞ്ച്) എന്നിങ്ങനെയാണ് വോട്ടെടുപ്പ് നടന്ന മണ്ഡലങ്ങൾ. ഇതിന് പുറമെ, അരുണാചൽപ്രദേശ്, മേഘാലയ എന്നിവിടങ്ങളിലെ രണ്ടു വീതവും അന്തമാൻ- നികോബാർ ഐലൻഡ്, മിസോറാം, നാഗാലാൻഡ്, പുതുച്ചേരി, സിക്കിം, ലക്ഷദ്വീപ് എന്നിവിടങ്ങളിലെ ഓരോ സീറ്റിലേക്കും വോട്ടെടുപ്പ് നടന്നു.
വോട്ടെടുപ്പിനിടെ മണിപ്പൂരിലും ബംഗാളിലും അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്തു. മണിപ്പൂരിൽ അക്രമികളെ പിരിച്ചുവിടാൻ പൊലീസ് വെടിയുതിർത്തു. ബിഷ്ണുപൂർ ജില്ലയിൽ ആയുധധാരികൾ പോളിങ് ബൂത്ത് പിടിച്ചെടുക്കാൻ ശ്രമം നടത്തി. പശ്ചിമ ബംഗാളിലെ കുച്ച് ബിഹാർ മണ്ഡലത്തിൽ ബി.ജെ.പി-തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ വ്യാപകമായി ഏറ്റുമുട്ടി. ഛത്തിസ്ഗഢിലെ ബിജാപൂരിൽ അബദ്ധത്തിൽ ഗ്രനേഡ് പൊട്ടിത്തെറിച്ച് പോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന സി.ആർ.പി.എഫ് ജവാൻ കൊല്ലപ്പെട്ടു. പ്രത്യേക സംസ്ഥാനം ആവശ്യപ്പെട്ട് ഈസ്റ്റേൺ നാഗാലാൻഡ് പീപ്ൾസ് ഫ്രണ്ട് ആഹ്വാനം ചെയ്ത ബഹിഷ്കരണ ആഹ്വാനത്തെതുടർന്ന് നാഗാലാൻഡിലെ ആറ് ജില്ലകളിൽ വൈകീട്ട് വരെ ആരും വോട്ട് ചെയ്യാനെത്തിയില്ല. തമിഴ്നാട്ടിൽ സംസ്ഥാനമൊട്ടുക്കും ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളുടെ പ്രവർത്തനം തകരാറായത് ആശങ്ക ഉയർത്തി. ഇതുകാരണം പലയിടങ്ങളിലും വോട്ടെടുപ്പ് വൈകിയാണ് ആരംഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.