നളിൻ പ്രഭാത് എൻ.എസ്.ജി മേധാവി
text_fieldsന്യൂഡൽഹി: ഭീകരവിരുദ്ധ സേനയായ നാഷനൽ സെക്യൂരിറ്റി ഗാർഡിന്റെ (എൻ.എസ്.ജി) മേധാവിയായി മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥൻ നളിൻ പ്രഭാതിനെ നിയമിച്ചു. ഇപ്പോൾ സെൻട്രൽ റിസർവ് പൊലീസ് ഫോഴ്സ് (സി.ആർ.പി.എഫ്) അഡീഷനൽ ഡയറക്ടർ ജനറലാണ്. അതിർത്തി കാവൽസേനയായ സശാസ്ത്ര സീമ ബൽ (എസ്.എസ്.ബി) മേധാവി ദൽജിത് സിങ് ചൗധരിയാണ് നിലവിൽ എൻ.എസ്.ജിയുടെ അധിക ചുമതല വഹിച്ചിരുന്നത്.
ആന്ധ്രപ്രദേശ് കേഡറിലെ 1992 ബാച്ച് ഐ.പി.എസ് ഓഫിസറായ നളിൻ പ്രഭാതിന് 2028 ആഗസ്ത് 31 വരെ പദവിയിൽ തുടരാനാകും. നിയമനത്തിന് കാബിനറ്റ് കമ്മിറ്റി അംഗീകാരം നൽകിയതായി പേഴ്സനൽ മന്ത്രാലയത്തിന്റെ ഉത്തരവിൽ പറയുന്നു. ഇന്റലിജൻസ് ബ്യൂറോ (ഐ.ബി) സ്പെഷൽ ഡയറക്ടറായി സപ്ന തിവാരിയെയും നിയമിച്ചിട്ടുണ്ട്. ഒഡിഷ കേഡറിലെ 1992 ബാച്ച് ഐ.പി.എസ് ഓഫിസറായ ഇദ്ദേഹം ഇപ്പോൾ ഐ.ബി അഡീഷനൽ ഡയറക്ടറാണ്.
ദിനേശ് കുമാർ ത്രിപാഠി നാവികസേന മേധാവി
ന്യൂഡൽഹി: വൈസ് അഡ്മിറൽ ദിനേശ് കുമാർ ത്രിപാഠിയെ പുതിയ നാവികസേന മേധാവിയായി നിയമിച്ച് പ്രതിരോധ മന്ത്രാലയം. നിലവിലെ മേധാവി അഡ്മിറൽ ആർ. ഹരികുമാർ ഏപ്രിൽ 30ന് വിരമിക്കുന്ന ഒഴിവിലേക്കാണ് നിലവിൽ ഉപമേധാവിയായ ത്രിപാഠിയെ നിയമിച്ചത്.
1985 ജൂലൈ ഒന്നിന് നാവികസേനയിൽ ചേർന്ന ത്രിപാഠി, കമ്യൂണിക്കേഷൻ, ഇലക്ട്രോണിക് വാർഫെയർ സ്പെഷലിസ്റ്റാണ്. ഏഴിമലയിലെ ഇന്ത്യൻ നേവൽ അക്കാദമി കമാൻഡന്റായും സേവനമനുഷ്ഠിച്ചു. നാവികസേന ഉപമേധാവിയാകുന്നതിന് മുമ്പ്, പശ്ചിമ നേവൽ കമാൻഡിന്റെ ഫ്ലാഗ് ഓഫിസർ കമാൻഡിങ്-ഇൻ-ചീഫായിരുന്നു. അതി വിശിഷ്ട സേവാ മെഡലും (എ.വി.എസ്.എം) നൗ സേന മെഡലും (എൻ.എം) നേടിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.