ഭൂരിപക്ഷ സമൂഹം കോൺഗ്രസിൽനിന്ന് അകന്നിട്ടില്ല -പ്രതാപ് ഗരി
text_fieldsകോഴിക്കോട്: ഫാഷിസത്തിനെതിരായ പോരാട്ടത്തിൽ ന്യൂനപക്ഷങ്ങൾ മാത്രം പോരെന്ന മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്റണിയുടെ പ്രസ്താവനയിൽ തെറ്റില്ലെന്ന് എ.ഐ.സി.സി ന്യൂനപക്ഷ വിഭാഗം ചെയർമാൻ ഇമ്രാൻ പ്രതാപ് ഗരി എം.പി. ഡി.സി.സി ഓഫിസിൽ വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭൂരിപക്ഷസമൂഹം ഇപ്പോഴും കോൺഗ്രസിൽനിന്ന് അകന്നിട്ടില്ല. വെറും മൂന്ന് ശതമാനം മാത്രം ന്യൂനപക്ഷങ്ങളുള്ള മേഘാലയയിൽ കോൺഗ്രസ് അധികാരത്തിൽ വന്നത് ഭൂരിപക്ഷത്തിന്റെ വോട്ടുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രത്തിലെ ബി.ജെ.പി സർക്കാർ ന്യൂനപക്ഷ അവകാശങ്ങൾ ഒന്നൊന്നായി കവർന്നെടുക്കുകയാണ്.
മൗലാനാ ആസാദ് സ്കോളർഷിപ്പും ഫെലോഷിപ്പും നിർത്തലാക്കിയത് സർക്കാർ തുടരുന്ന ന്യൂനപക്ഷവിരുദ്ധതയുടെ ഭാഗമാണ്. ജനങ്ങളെ ഭിന്നിപ്പിച്ചു മുതലെടുപ്പ് നടത്തുന്ന ബി.ജെ.പിയുടെ വിദ്വേഷ രാഷ്ട്രീയത്തിനെതിരെ എല്ലാവിഭാഗം ജനങ്ങളെയും ഒന്നിപ്പിക്കാനാണ് രാഹുൽ ഗാന്ധി ഭാരത് ജോഡോ യാത്ര നടത്തുന്നത്. 2024ലെ പൊതു തെരഞ്ഞെടുപ്പിൽ ബി.ജെ.പി സർക്കാറിനെ താഴെയിറക്കാൻ എല്ലാ ജനാധിപത്യ മതേതര കക്ഷികളും ഒരുമിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഉത്തർപ്രദേശ് സ്വദേശിയായ ഇമ്രാൻ പ്രതാപ് ഗരി മഹാരാഷ്ട്രയിൽനിന്നുള്ള രാജ്യസഭാംഗമാണ്. കെ.പി.സി.സി ന്യൂനപക്ഷ വിഭാഗം സംസ്ഥാന ചെയർമാൻ അഡ്വ. ശിഹാബുദ്ദീൻ കാരിയത്ത്, ദേശീയ കോഓഡിനേറ്റർ ഡി.കെ. ബ്രിജേഷ്, ദേശീയ വൈസ് ചെയർമാൻ ഇഖ്ബാൽ വലിയവീട്ടിൽ, സംസ്ഥാന കോ ഓഡിനേറ്റർമാരായ എം.കെ. ബീരാൻ, എൻ.എം. അമീർ, കോഴിക്കോട് ജില്ല ചെയർമാൻ എം.കെ. ഷബീബ് അലി, ഡി.സി.സി മീഡിയ ചെയർമാൻ അഡ്വ. എം. രാജൻ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.