തോക്ക് താഴെ വെപ്പിച്ചത് അമ്മയുടെ കണ്ണുനീർ
text_fieldsശ്രീനഗർ: ആറ്റു നോറ്റുവളർത്തിയ മകൻ തീവ്രവാദിയായി എന്ന് അറിയുമ്പോൾ ഏത് അമ്മയാണ് സഹിക്കുക. ആ അവസ്ഥയിലായിരുന്നു ലശ്കറെ ത്വയ്യിബയിൽ ചേർന്ന മജീദിന്‍റെ മാതാവും. കരയാനല്ലതെ മറ്റൊന്നും അവർക്ക് ആകുമായിരുന്നില്ല.
ദക്ഷിണ കശ്മീരിലെ അനന്തനാഗിലായിരുന്നു 20 വയസ്സുകാരൻ മജീദ് താമസിച്ചിരുന്നത്. മികച്ച വിദ്യാർഥി അതിലുപരി ഫുട്ബോൾ ടീമിലെ മിടുക്കനായ ഗോൾ കീപ്പർ. ലശ്കറെ ത്വയ്യിബയുടെ പ്രവർത്തകരിലൊരാളായ അടുത്ത സുഹൃത്ത് സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് മജീദും സംഘടനയിൽ ചേരുന്നത്. എ.കെ47 തോക്കുമായി നിൽക്കുന്ന മജീദിന്‍റെ ചിത്രം കഴിഞ്ഞയാഴ്ച സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. മജീദിന്‍റെ മാതാപിതാക്കളും ചിത്രം കണ്ടു. തന്‍റെ മകന്‍ തിവ്രവാദിയാകുന്നത് അവർക്ക് സഹിക്കാൻ കഴിയുമായിരുന്നില്ല.
അമ്മ ആഷിയ ബീഗം കരഞ്ഞു കൊണ്ട് പറഞ്ഞു ,മജീദ് തിരിച്ചു വരു നിന്‍റെ അച്ഛനെയും അമ്മയെയും കൊല്ലൂ എന്നിട്ട് തിരികെ പോകു അമ്മയുടെ കണ്ണുനീരിൽ കുതിർന്ന വാക്കുകൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ ആയിരങ്ങൾ ഏറ്റെടുത്തു. എല്ലാവരും ഒരുമിച്ച് പറഞ്ഞു മജീദ് തിരിച്ച് വരൂ. മജീദും ഇത് കണ്ടു.
പിന്നീടെല്ലാം പെട്ടെന്നായിരുന്നു കുല്‍ഗാമിലെ രാഷ്ട്രീയ റൈഫിള്‍സിന്റെ ക്യാമ്പില്‍ വ്യാഴാഴ്ച വൈകീട്ടെത്തി മജിദ് കീഴടങ്ങി. സ്വന്തം ആഗ്രഹപ്രകാരമാണ് മജിദ് തിരിച്ചെത്തിയതെന്ന് ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന വിക്ടര്‍ ഫോഴ്‌സിന്റെ മേജര്‍ ജനറല്‍ ബി.എസ്. രാജു പറഞ്ഞു. തീരുമാനത്തെ സ്വാഗതംചെയ്യുന്നതായും ധീരമായ തീരുമാനമാണിതെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
മജീദിന്‍റെ പേരിൽ കുറ്റങ്ങളൊന്നും ചുമത്തിയിട്ടില്ലെന്നും സാധാരണ ജീവിതത്തിലേക്ക് തിരികെ മടങ്ങാമെന്നും ജമ്മു കശ്മീർ ഐ.ജി മുനീർ ഖാൻ വ്യക്തമാക്കി. ഒരമ്മയുടെ സ്‌നേഹം വിജയിച്ചെന്ന് മുഖ്യമന്ത്രി മെഹബൂബ മുഫ്തിയും ട്വിറ്ററിൽ കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.