കർണാടക രാജ്യത്തിന്റെ അഴിമതി തലസ്ഥാനം; വർഗീയത ഉയർത്തി ശ്രദ്ധതിരിക്കാൻ ബി.ജെ.പി ശ്രമം -കോൺഗ്രസ്
text_fieldsന്യൂഡൽഹി: കർണാടകയിൽ അടുത്ത വർഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ വർഗീയ വിഷയങ്ങൾ ഉയർത്തികാട്ടി അഴിമതിയിൽ നിന്ന് ശ്രദ്ധതിരിക്കാനാണ് ബി.ജെ.പി ശ്രമമെന്ന് കോൺഗ്രസ്. ഹിജാബ് വിവാദം, ഹലാൽ ഇറച്ചി ഒടുവിൽ ഗണേശ ചതുർഥിയുമായി ബന്ധപ്പെട്ട വിവാദവും ഉയർത്തികൊണ്ട് വന്നത് ഇതിനാണെന്ന് കോൺഗ്രസ് അധ്യക്ഷൻ ഡി.കെ ശിവകുമാർ പറഞ്ഞു. കർണാടക രാജ്യത്തിന്റെ അഴിമതി തലസ്ഥാനമായി മാറിയിട്ടുണ്ട്. ഇതിൽ നിന്നും ശ്രദ്ധതിരിക്കാനാണ് ഹിജാബ്, ഹലാൽ വിവാദങ്ങൾ ഉയർത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.
അഴിമതിയെ കുറിച്ച് സംസ്ഥാന പല സംഘടനകളും പ്രധാനമന്ത്രിക്ക് കത്തെഴുതുന്ന സാഹചര്യം പോലുമുണ്ടായി. കോൺട്രാക്ടേഴ്സ് അസോസിയേഷൻ ഇത്തരത്തിലൊരു സംഘടനയാണ്. കർണാടകത്തിൽ എന്താണ് സംഭവിക്കുന്നതെന്നാണ് കത്തിൽ അവർ പ്രധാനമന്ത്രിയോട് ചോദിച്ചത്. സർക്കാർ കരാറുകൾ ലഭിക്കാൻ 40 ശതമാനം കൈക്കൂലി നൽകേണ്ട സാഹചര്യമാണ് സംസ്ഥാനത്ത് നിലവിലുള്ളതെന്നായിരുന്നു അവരുടെ ആരോപണമെന്ന് ശിവകുമാർ പറഞ്ഞു.
സംസ്ഥാനത്തെ സ്കൂൾ അസോസിയേഷനും സമാനമായൊരു കത്ത് പ്രധാനമന്ത്രിക്ക് അയച്ചിട്ടുണ്ട്. സ്കൂളുകളുടെ ക്ലിയറൻസ് ലഭിക്കാൻ കൈക്കൂലി കൊടുക്കേണ്ട സാഹചര്യമാണ് സംസ്ഥാനത്തുള്ളതെന്നായിരുന്നു സ്കൂൾ അസോസിയേഷന്റെ കത്തിലെ ആരോപണം. പാവപ്പെട്ട കുട്ടികളുടെ പഠനത്തിനായി സർക്കാർ നൽകുന്ന ഫണ്ടിലുൾപ്പടെ അഴിമതി നടത്തിയെന്നും അവർ കത്തിൽ പറഞ്ഞിട്ടുണ്ടെന്ന് ശിവകുമാർ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.