പ്രതിച്ഛായ തകർച്ച പേടി; ഗുജറാത്തിൽ കൈവിട്ട കളിയുമായി ബി.ജെ.പി
text_fieldsമുംബൈ: നരേന്ദ്ര മോദി, അമിത് ഷാമാരുടെ നാടായ ഗുജറാത്തിൽ കഴിഞ്ഞ തവണത്തേതുപോലെ 26 ലോക്സഭ സീറ്റുകളിലും ഇത്തവണയും ജയിക്കണമെന്നത് ബി.ജെ.പിക്ക് അനിവാര്യമാണ്. കഴിഞ്ഞ തവണത്തേതിൽനിന്ന് ഒരു സീറ്റ് ബി.ജെ.പിക്കു കുറഞ്ഞാൽ അത് മോദിയുടെ പ്രതിച്ഛായക്കേറ്റ മങ്ങലായി വിലയിരുത്തപ്പെടും.
മോദിയുടെ കൈവിട്ട വർഗീയ പരാമർശങ്ങൾക്കു പിന്നിലും ഇതേ പേടിയാണ്. ഇത്തവണ ഇൻഡ്യ സഖ്യം നിലവിൽവന്നതോടെ ഗുജറാത്തിൽ 26 നിലനിർത്താനാകുമോ എന്ന ആശങ്ക ബി.ജെ.പിക്കുണ്ടെന്ന് നിരീക്ഷകർ കരുതുന്നു. 24ൽ കോൺഗ്രസും രണ്ടിൽ ആം ആദ്മി പാർട്ടിയുമാണ് സഖ്യമായി മത്സരിക്കുന്നത്. ഒപ്പം രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുടെ അലയൊലികളും കോൺഗ്രസിന് പ്രതീക്ഷ നൽകുന്നുണ്ട്. ഇത്തരം സാഹചര്യങ്ങൾക്കിടയിലാണ് സൂറത്തിൽ കോൺഗ്രസിന്റെ ഔദ്യോഗിക, ഡമ്മി സ്ഥാനാർഥികളുടെ പത്രികകൾ തള്ളപ്പെടുന്നതും മറ്റു സ്ഥാനാർഥികൾ പത്രികകൾ പിൻവലിച്ച് ബി.ജെ.പിക്ക് വഴിമാറികൊടുക്കുകയും ചെയ്യുന്നത്.
പിന്തുണച്ചിട്ടില്ലെന്നും തങ്ങളുടെ ഒപ്പുകൾ വ്യാജമാണെന്നും പിന്തുണ നൽകിയവരുടെ സത്യവാങ്മൂലം വരണാധികാരിക്ക് നൽകുന്നു. കോൺഗ്രസ് സ്ഥാനാർഥികളെ പിന്തുണച്ചവരെ കാണാതാകുന്നു. വരണാധികാരി നൽകിയ സമയത്തിനകം അവരെ കൊണ്ടുവരാൻ കോൺഗ്രസ് സ്ഥാനാർഥികൾ പരാജയപ്പെടുന്നു. പത്രികകൾ തള്ളപ്പെടുന്നു. കോൺഗ്രസിന് സ്ഥാനാർഥിയില്ലാതാകുകയും ബി.ജെ.പിയും മുകേഷ് ദലാലും മറ്റ് എട്ട് പേരും സ്ഥാനാർഥികളായി തുടരുകയും ചെയ്യുന്നു. പത്രിക പിൻവലിക്കേണ്ട അവസാന ദിവസമായ തിങ്കളാഴ്ച ബി.എസ്.പി സ്ഥാനാർഥി അടക്കം എട്ട് പേരും പത്രിക പിൻവലിക്കുന്നു. ഇതോടെ മുകേഷ് ദലാൽ മാത്രം സ്ഥാനാർഥി. താമസം വിനാ വിജയം പ്രഖ്യാപിക്കുന്നു. ഈ ക്രമം ചൂണ്ടിക്കാട്ടിയ കോൺഗ്രസിലെ മുതിർന്ന നേതാവ് ജയ്റാം രമേശ് ‘മോദിയുടെ അന്യായ് കാൽ’നെ ചൊല്ലിയുള്ള ചെറുകിട വ്യവസായികളുടെയും കച്ചവടക്കാരുടെയും അരിശം പ്രതികൂലമാകുമെന്ന തിരിച്ചറിവിൽ ബി.ജെ.പി മാച്ച് ഫിക്സിങ് നടത്തുകയാണെന്ന് ആരോപിച്ചു. ഏകാധിപതിയുടെ ‘അസ്ലി സൂറത്ത്’ (യഥാർഥ മുഖം) ഒരിക്കൽകൂടി രാജ്യത്തിനു മുന്നിൽ തുറന്നുകാട്ടപ്പെട്ടതായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ‘എക്സിൽ’ പ്രതികരിച്ചു.
മറ്റ് 14 മണ്ഡലങ്ങളിലും ബി.ജെ.പിയുടെ പരാതികളിൽ കോൺഗ്രസ് സ്ഥാനാർഥികൾ പ്രതിസന്ധി നേരിടുന്നു. ഭാവ്നഗർ മണ്ഡലത്തിലെ ആം ആദ്മി പാർട്ടി സ്ഥാനാർഥി ഉമേഷ് മക് വാനയും ആശങ്കയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.