ഉദ്യോഗസ്ഥർ സ്വത്ത് വിവരം വെളിപ്പെടുത്തണം- യോഗി ആദിത്യനാഥ്
text_fieldsലഖ്നോ: പതിനഞ്ച് ദിവസത്തിനകം സ്വത്ത് വിവരം വെളിപ്പെടുത്തണമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സർക്കാർ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. മന്ത്രിമാർ സ്വത്ത് വിവരം വെളിപ്പെടുത്തണമെന്ന് ശനിയാഴ്ച അധികാരമേറ്റതിന് പിന്നാലെ അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
ലോക്ഭവനിൽ മുതിർന്ന ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് സ്വത്ത് വിവരം വെളിപ്പെടുത്തണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടത്. ബി.ജെ.പി സംസ്ഥാനത്ത് നടപ്പാക്കാനുദ്ദേശിക്കുന്ന കർമപദ്ധതികളടങ്ങിയ സങ്കൽപ് പത്ര നടപ്പാക്കണമെന്നും ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. സങ്കൽപ് പത്രയുടെ പകർപ്പും ഉദ്യോഗസ്ഥർക്ക് നൽകി.
സംസ്ഥാനത്തെ ക്രമസമാധാന നില മെച്ചെപ്പടുത്തുന്നതിൽ വീഴ്ചയില്ലെന്ന് ഉറപ്പാക്കണമെന്ന് മുഖ്യന്ത്രി ഡി.ജി.പി ജവീദ് അഹ്മദിനോട് ആവശ്യപ്പെട്ടു. അലഹബാദിൽ ബി.എസ്.പി നേതാവ് വെടിയേറ്റ് മരിച്ചതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ നിർദേശം. കൊലപാതകത്തിൽ മുഖ്യമന്ത്രി ഉത്കണ്ഠ രേഖപ്പെടുത്തിയെന്നും ക്രമസമാധാനം നിലനിർത്തുന്നതിനാണ് സർക്കാറിെൻറ മുഖ്യ പരിഗണനയെന്ന് വ്യക്തമാക്കിയതായും ഒൗദ്യോഗികവൃത്തങ്ങൾ പറഞ്ഞു. സംസ്ഥാനത്തെ 75 ജില്ലകളിലെയും പൊലീസ് സൂപ്രണ്ടുമാരുമായും ജില്ല മജിസ്ട്രേറ്റുമാരുമായും വിഡിയോ കോൺഫറൻസ് വഴി കൂടിക്കാഴ്ച നടത്തി ക്രമസമാധാനനില വിലയിരുത്താനും ഭരണപരമായ മറ്റ് പ്രശ്നങ്ങൾ അന്വേഷിക്കാനും ഡി.ജി.പിയോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
ഉപമുഖ്യമന്ത്രിമാരായ കേശവ് പ്രസാദ് മൗര്യയും ദിനേശ് ശർമയും യോഗി ആദിത്യനാഥുമായി കൂടിക്കാഴ്ച നടത്തി. ബി.എസ്.പി. നേതാവിനെ വെടിവെച്ചുകൊന്ന സംഭവത്തില്‍ അന്വേഷണം ഉടന്‍ പൂര്‍ത്തിയാക്കാനും മുഖ്യമന്ത്രി നിർദേശം നൽകിയിട്ടുണ്ട്. സംസ്ഥാനത്തെ ലൈസൻസോടുകൂടി പ്രവർത്തിക്കുന്നതുൾപ്പെടെയുള്ള അറവുശാലകൾ പൂട്ടുന്ന കാര്യത്തിൽ തീരുമാനം ഉടനുണ്ടാകുമെന്ന് ഉപമുഖ്യമന്ത്രി കെ.പി മൗര്യയും അറിയിച്ചിട്ടുണ്ട്.
47 അംഗ മന്ത്രിസഭയാണ് കഴിഞ്ഞദിവസം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. മന്ത്രിമാരുടെ വകുപ്പുകൾ ഉടൻതന്നെ പ്രഖ്യാപിക്കുമെന്നാണ് സൂചന.വിവേചനമില്ലാതെ, എല്ലാ വിഭാഗം ജനങ്ങൾക്കുവേണ്ടിയും പ്രവർത്തിക്കുമെന്നാണ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തശേഷം യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.