ബി.ജെ.പിയിൽ തർക്കം രൂക്ഷം ; യെദിയൂരപ്പയെ മാറ്റണമെന്നാവശ്യപ്പെട്ട് മന്ത്രിമാർ
text_fieldsബംഗളൂരു: കർണാടക ബി.ജെ.പിയിൽ വീണ്ടും തർക്കം രൂക്ഷമാകുന്നു. മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പക്കെതിരെ നാളുകളായി ബി.ജെ.പിയിൽ തുടരുന്ന അമർഷമാണിപ്പോൾ മറനീക്കി പുറത്തുവന്നത്. മന്ത്രിമാർ ഉൾപ്പെടെയുള്ള നേതാക്കൾക്ക് സർക്കാറിൽ അർഹമായ പരിഗണന നൽകാതെ യെദിയൂരപ്പ സ്വന്തമായി കാര്യങ്ങൾ ചെയ്യുന്നുവെന്ന ആരോപണമാണ് നേതാക്കൾ ഉയർത്തുന്നത്. ഒന്നുകിൽ യെദിയൂരപ്പയെ അടക്കി നിർത്തുക, അല്ലെങ്കിൽ മുഖ്യമന്ത്രി സ്ഥാനത്തുനിന്നും മാറ്റുക എന്ന രണ്ടു നിർദേശങ്ങളാണ് ബി.ജെ.പി കേന്ദ്ര നേതാക്കൾക്ക് മുന്നിൽ സംസ്ഥാനത്തെ ചില മന്ത്രിമാരും നേതാക്കളും മുന്നോട്ടുവെച്ചിരിക്കുന്നത്.
നേതൃമാറ്റത്തിനുവേണ്ടിയും മന്ത്രിസ്ഥാനത്തിനായും സമ്മർദം ചെലുത്തുന്ന നേതാക്കളിൽ ചിലരാണ് ഡൽഹിയിലെത്തി ഇക്കാര്യം ദേശീയ നേതാക്കളെ അറിയിച്ചിരിക്കുന്നത്. പാർട്ടിയുെടയും ഭരണത്തിെൻറയും നല്ലതിനുവേണ്ടി മുഖ്യമന്ത്രിയെ മാറ്റണമെന്നതാണ് നിർദേശം. കഴിഞ്ഞദിവസം ഡൽഹിയിൽ ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി സി.ടി. രവിയുടെ ഒാഫിസ് ഉദ്ഘാടനത്തിനെത്തിയപ്പോഴാണ് സംസ്ഥാന നേതാക്കൾ കേന്ദ്ര നേതാക്കളുമായി ദീർഘനേരം ചർച്ച നടത്തിയത്. ബി.ജെ.പിയുടെ സംഘടന ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷുമായും ബി.ജെ.പി കർണാടകയുടെ ചുമതലയുള്ള ജനറൽ സെക്രട്ടറി അരുൺ സിങ്ങുമായും സംസ്ഥാനത്തുനിന്നുള്ള മന്ത്രിമാരും എം.എൽ.എമാരും മറ്റു നേതാക്കളും അതൃപ്തി തുറന്നു പറഞ്ഞു. പാർട്ടി അധ്യക്ഷൻ ജെ.പി. നദ്ദയോടും ഇക്കാര്യം നേരിട്ട് ആവശ്യപ്പെടാനാണ് നേതാക്കളുടെ നീക്കം.
മുഖ്യമന്ത്രിയുടെ പ്രവർത്തനരീതിയിലാണ് പ്രധാനമായും നേതാക്കൾ അതൃപ്തി അറിയിച്ചത്. എല്ലാ നേതാക്കളെയും വിശ്വാസത്തിലെടുത്തുകൊണ്ട് വേണം തീരുമാനങ്ങൾ എടുക്കാനെന്ന് മുഖ്യമന്ത്രിയെ കേന്ദ്ര നേതാക്കൾ ഉപദേശിക്കണമെന്ന് സംസ്ഥാനത്തുള്ളവർ അറിയിച്ചു. പ്രായം കണക്കിലെടുത്തുകൊണ്ട് അദ്ദേഹത്തെ മാറ്റണമെന്നും ചിലർ ആവശ്യപ്പെട്ടു. ബോർഡ് ചെയർപേഴ്സൺ സ്ഥാനങ്ങളിലെ നിയമനം കേന്ദ്രം ഇടപെട്ട് റദ്ദാക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങൾ ഭരണത്തിൽ ഇടപെടുന്നതായും നേതാക്കൾ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.