അതിർത്തിയിൽ ഇന്ത്യ-ചൈന ഉരസൽ; കൈലാസ തീർഥാടകർക്ക് വിലക്ക്
text_fieldsന്യൂഡൽഹി: സിക്കിമിനോടു ചേർന്ന അതിർത്തിയിൽ ഇന്ത്യ -ചൈന സംഘർഷം വളരുന്നു. സിക്കിമിൽനിന്ന് ഇന്ത്യൻ സൈന്യം അതിർത്തി ലംഘിച്ച് കടന്നതായി ൈചന ആരോപിച്ചു. ഡൽഹിയിലെയും ബെയ്ജിങ്ങിലെയും നയതന്ത്ര കാര്യാലയങ്ങളെ ചൈന ഇക്കാര്യത്തിൽ പ്രതിഷേധം അറിയിച്ചു. മാത്രമല്ല, തിബത്തിലേക്കുള്ള പ്രവേശന കവാടം അടച്ച്, കൈലാസ് മാനസ സരോവറിലേക്ക് നാഥുലാ പാസ് വഴി ഇന്ത്യൻ തീർഥാടകരുടെ യാത്ര തടയുകയും ചെയ്തു. ചൈനയുടെ ആരോപണം ഇന്ത്യ നിഷേധിച്ചിട്ടുണ്ട്. അമേരിക്കൻ ചങ്ങാത്തം ശക്തിപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി വാഷിങ്ടണിൽ പ്രസിഡൻറ് ഡോണൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തിയതിനൊപ്പമാണ് ഇന്ത്യ-ചൈന ബന്ധങ്ങളിൽ പുതിയ സംഘർഷങ്ങൾ ഉരുണ്ടുകൂടിയത്. കശ്മീർ അതിർത്തിയിൽ പാകിസ്താനുമായി സംഘർഷം നിലനിൽക്കുേമ്പാൾതന്നെയാണ് സിക്കിമിൽ ചൈനയുടെ ഉരസൽ.സിക്കിമിൽനിന്ന് അതിർത്തി കടന്ന ഇന്ത്യൻ സൈന്യത്തെ ഉടൻ തിരിച്ചുവിളിക്കണമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം ചൊവ്വാഴ്ച പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ഇതേക്കുറിച്ച് വിശദമായ അേന്വഷണം നടത്തണമെന്നും വിദേശകാര്യ വക്താവ് ലു കാങ് ബെയ്ജിങ്ങിൽ വാർത്തലേഖകരോട് പറഞ്ഞു.
‘‘ഇന്ത്യൻ സേന അതിർത്തി കടന്നത് തങ്ങളുടെ സേനാംഗങ്ങളുടെ ദൈനംദിന പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തുകയാണ്. അതിർത്തി സമാധാനത്തിനും സ്ഥിരതക്കും വേണ്ടിയുള്ള ഉടമ്പടികൾ ഇന്ത്യ മാനിക്കണം. ദോങ്ലാങ് പ്രദേശത്തെ ഇൗ കടന്നുകയറ്റത്തിനെതിരെ ചൈന നടപടികൾ സ്വീകരിച്ചുവരുകയാണ്’’ -അദ്ദേഹം വിശദീകരിച്ചു. എന്നാൽ, അതിർത്തി കടന്നിട്ടില്ലെന്നും നിയന്ത്രണരേഖ മറികടന്ന ചൈനീസ് പട്ടാളത്തെ പ്രതിരോധിക്കുകയാണ് ചെയ്തതെന്നും ഇന്ത്യൻ സൈനിക വൃത്തങ്ങൾ വ്യക്തമാക്കി.
ധോക്ക ലാ പ്രദേശത്ത് ഇന്ത്യ -ചൈന സേനകൾ തമ്മിലെ അസ്വാരസ്യങ്ങൾ ജൂൺ ആദ്യവാരം തുടങ്ങിയിരുന്നു. അതിർത്തിയിൽ പുതിയ ബങ്കർ സ്ഥാപിക്കുന്നതും പഴയത് പുതുക്കുന്നതും ചൈനയെ അലോസരപ്പെടുത്തുന്നുണ്ട്. ചൈനീസ് സേന അതിർത്തി മറികടന്നെത്തി ഇന്ത്യൻ സേനയുടെ രണ്ടു താൽക്കാലിക ബങ്കറുകൾ തകർത്തു. അനധികൃതമെന്നാരോപിച്ചാണിത്. തങ്ങളുടെ ഭൂപ്രദേശത്ത് റോഡ് നിർമിക്കുന്നത് തടഞ്ഞതുകൊണ്ടാണ് ഇങ്ങനെ ചെയ്തതെന്ന് അവർ പറയുന്നു. പ്രതിരോധത്തിന് യഥാർഥ നിയന്ത്രണ രേഖയിൽ ഉടനീളം ഇന്ത്യൻ സൈനികർ മനുഷ്യമതിൽ തീർത്തു.
അതിർത്തി സാഹചര്യങ്ങളെ തുടർന്ന് സുരക്ഷ കാരണങ്ങളാലാണ് കൈലാസത്തിലേക്കുള്ള തീർഥാടക യാത്ര വിലക്കുന്നതെന്ന് ചൈന വിശദീകരിച്ചു. കൈലാസത്തിലേക്ക് പോകാൻ കഴിയാതെ നൂറോളം തീർഥാടകരുടെ രണ്ടു സംഘങ്ങൾ നാഥുല പാസിൽനിന്ന് സിക്കിം തലസ്ഥാനമായ ഗാങ്ടോക്കിലേക്ക് മടങ്ങിയതായി കേന്ദ്ര ആഭ്യന്തര സെക്രട്ടറി രാജീവ് മഹർഷി ചൊവ്വാഴ്ച പറഞ്ഞു. വിസ കിട്ടാത്തതിനാൽ മൂന്നാമത്തെ ബാച്ചിന് ഡൽഹിയിൽനിന്ന് പുറപ്പെടാൻ സാധിച്ചില്ല.
ഒാരോ വർഷവും 400ഒാളം തീർഥാടകരാണ് കൈലാസ യാത്ര നടത്തുന്നത്. ഉത്തരാഖണ്ഡ് വഴിയും കൈലാസത്തിലേക്ക് പോകാമെങ്കിലും താരതമ്യേന എളുപ്പമുള്ള മാർഗം നാഥുലാ പാസാണ്. ആദ്യ ബാച്ച് ജൂൺ 20നാണ് നാഥുലയിൽ എത്തിയത്. അപ്പോഴേക്കും സംഘർഷം ഉരുണ്ടുകൂടിയിരുന്നു. 4000 കിലോമീറ്റർ വരുന്ന ഇന്ത്യ -ചൈന അതിർത്തിയിൽ ചെറിയ കടന്നുകയറ്റങ്ങൾ ഇടക്കിടെ നടക്കാറുണ്ട്. ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാൻ 1990നു ശേഷം 20 തവണ ചർച്ച നടന്നെങ്കിലും പുരോഗതിയൊന്നുമില്ല. അരുണാചൽ പ്രദേശിനു മേൽ അവകാശവാദം ഉന്നയിക്കുന്ന ചൈനയുടെ മറ്റൊരു തർക്കപ്രദേശമാണ് സിക്കിം. തിബത്തൻ ആത്മീയ നേതാവ് ദലൈലാമ ഇൗയിടെ അരുണാചൽ പ്രദേശ് സന്ദർശിച്ചതിനെ ചൈന എതിർത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.