പുതുച്ചേരിയിൽ അമിത് ഷാക്ക് ഗോ ബാക്ക് വിളി; പ്രതിഷേധം
text_fieldsചെന്നൈ: പുതുച്ചേരിയിലെത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കെതിരെ വിവിധ സംഘടനകളുടെ ആഭിമുഖ്യത്തിൽ വൻ പ്രതിഷേധം. വിവിധയിടങ്ങളിൽ കരിങ്കൊടി പ്രകടനവും കോലംകത്തിക്കലും റോഡ് ഉപരോധവും നടന്നു. പുതുച്ചേരി കാമരാജർ റോഡിൽ കരിങ്കൊടി പ്രകടനം നടത്തിയ ഇരുന്നൂറോളം തന്തൈ പെരിയാർ ദ്രാവിഡർ കഴകം (ടി.പി.ഡി.കെ) പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. കോലം കത്തിക്കാനുള്ള പ്രവർത്തകരുടെ ശ്രമം പൊലീസ് തടഞ്ഞത് അൽപ നേരത്തെ സംഘർഷത്തിനിടയാക്കി.
'ഗോ ബാക്ക് ഷാ' വിളികളുമായി കോൺഗ്രസ്, സി.പി.എം, സി.പി.ഐ, വിടുതലൈ ശിറുതൈകൾ തുടങ്ങിയ രാഷ്ട്രീയ കക്ഷികളുടെ ആഭിമുഖ്യത്തിൽ സറം മാർക്കറ്റ് പരിസരത്താണ് പ്രതിഷേധ പ്രകടനം നടന്നത്. ബാലാജി തിയറ്റർ പരിസരത്ത് വിവിധ തമിഴ് സംഘടനകളുടെ ആഭിമുഖ്യത്തിലും പ്രതിഷേധിച്ചു. കറുത്ത ഷർട്ട് ധരിച്ചെത്തിയവരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
ഇതിനിടെ കറുത്ത ബലൂണുകൾ വിൽക്കുകയായിരുന്ന ജയശങ്കർ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയെ അവഗണിക്കുന്നതിലും ഹിന്ദി അടിച്ചേൽപിക്കുന്ന കേന്ദ്ര നയത്തിൽ പ്രതിഷേധിച്ചുമായിരുന്നു സമരം. വിപ്ലവകാരിയും തത്ത്വചിന്തകനുമായ അരവിന്ദന്‍റെ 150ാം ജന്മവാർഷിക ആഘോഷ പരിപാടിയിൽ പങ്കെടുക്കാനാണ് ഞായറാഴ്ച അമിത് ഷാ പുതുച്ചേരിയിലെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.