കുടകിൽ 16കാരിയെ തലയറുത്തു കൊന്ന യുവാവ് ആത്മഹത്യ ചെയ്തു
text_fieldsഇരിട്ടി: പതിനാറുകാരിയുമായി നിശ്ചയിച്ച വിവാഹം മാറ്റിയതിനെ തുടർന്ന് പെൺകുട്ടിയെ കഴുത്തറുത്തു കൊന്ന യുവാവ് ആത്മഹത്യ ചെയ്തു. ഒളിവിൽ പോയ യുവാവിനെ വീടിനടുത്തുള്ള പറമ്പിലെ മരത്തിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്.
സോമവാർപേട്ട താലൂക്ക് സുർലബ്ബി ഗ്രാമത്തിലെ സുബ്രമണിയുടെ മകൾ മീനയെയാണ് ഹമ്മിയാല ഗ്രാമത്തിലെ എം. പ്രകാശ് എന്ന ഓംകാരപ്പ (32) വീട്ടിലെത്തി ആക്രമിച്ച് കൊലപ്പെടുത്തിയത്. സുർലബ്ബി ഗവ. സ്കൂളിലെ ഏക എസ്.എസ്.എൽ.സി വിദ്യാർഥിയായിരുന്നു മീന. വ്യാഴാഴ്ച എസ്.എസ്.എൽ.സി പരീക്ഷാഫലമെത്തിയ സന്തോഷത്തിന് പിന്നാലെയാണ് സംഭവം.
മീനയും പ്രകാശും തമ്മിൽ പ്രണയത്തിലാവുകയും വിവാഹം കഴിക്കാൻ തീരുമാനിക്കുകയും ചെയ്തിരുന്നു. എന്നാൽ പെൺകുട്ടിക്ക് പ്രായപൂർത്തിയാകാത്തതിനാൽ നാട്ടുകാരിൽ ഒരാൾ വനിത -ശിശുക്ഷേമ വകുപ്പിനെ വിവരം അറിയിച്ചു. ഇതേത്തുടർന്ന് പൊലീസ് ഉദ്യോഗസ്ഥരടക്കമുള്ളവർ വീട്ടിലെത്തി നിയമത്തെക്കുറിച്ച് ഇവരെ അറിയിക്കുകയും 18 വയസ്സിനു ശേഷമേ വിവാഹം കഴിക്കാവൂ എന്ന് നിർദേശിക്കുകയുംചെയ്തു. രണ്ടുപേരും ഇത് സമ്മതിച്ച് നിശ്ചയിച്ച വിവാഹം റദ്ദാക്കി.
എന്നാൽ, നിരാശനായ യുവാവ് വൈകീട്ട് 5.30ഓടെ യുവതിയുടെ വീട്ടിലെത്തുകയും പെൺകുട്ടിയുടെ അമ്മയെയും അച്ഛനെയും മർദിക്കുകയും തടയാനെത്തിയ യുവതിയെ വീടിന് 100 മീറ്റർ അകലെ വലിച്ചിഴച്ച് കൊണ്ടുപോയി കഴുത്തറുത്ത് കൊലപ്പെടുത്തുകയുമായിരുന്നു. ഇതിനുശേഷം പെൺകുട്ടിയുടെ തലയുമായി ഓടിപ്പോയ ഇയാളെ കണ്ടെത്താൻ കുടക് പൊലീസ് സൂപ്രണ്ട് കെ. രാമരാജന്റെ നേതൃത്വത്തിൽ അന്വേഷണം നടക്കുന്നതിനിടെയാണ് വെള്ളിയാഴ്ച വൈകീട്ട് മൂന്നോടെ ആത്മഹത്യ ചെയ്തനിലയിൽ കണ്ടെത്തുന്നത്.
എന്നാൽ, പ്രതി കൊണ്ടുപോയ യുവതിയുടെ തല കണ്ടെത്താൻ പൊലീസിനായിട്ടില്ല. കൊലപാതകത്തിനുശേഷം പ്രതിയോടൊപ്പം ജീപ്പിൽ പോയ കൂട്ടാളിയെ പൊലീസ് തിരഞ്ഞു കൊണ്ടിരിക്കയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.