ദുബൈ ഫിറ്റ്നസ് ചലഞ്ച് അവസാനിക്കുന്നു
text_fieldsദുബൈ : ആ ബാലവൃദ്ധം ജനങ്ങളും ഏറ്റെടുത്ത ദുബൈ ഫിറ്റ്നസ് ചലഞ്ച് അവസാനിക്കുന്നു. ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം പ്രഖ്യാപിച്ച ചലഞ്ച് കഴിഞ്ഞ മാസം 20നാണ് തുടങ്ങിയത്. ദിവസം 30 മിനിറ്റ് വീതം 30 ദിവസം വ്യായാമം ചെയ്യാനായിരുന്നു വെല്ലുവിളി. സമാപന ചടങ്ങുകൾ ഇന്നും നാളെയും ഫെസ്റ്റിവൽ സിറ്റിയിൽ നടക്കും. വെള്ളി ഉച്ചയ്ക്ക് ഒന്നുമുതൽ ഒൻപതുവരെയും ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നുമുതൽ 7.30 വരെയുമാണ് പരിപാടികൾ. ഡ്രാഗൺ ബോട്ട് റേസ്, നിഞ്ച യോദ്ധാക്കളുടെ പ്രകടനം, യോഗ തുടങ്ങിയവ ചടങ്ങുകളിലുണ്ടാകും. ലോക ഹെവിവെയ്റ്റ് ബോക്സിങ് ചാംപ്യൻ ആൻറണി ജോഷ്വയായിരിക്കും മുഖ്യ ആകർഷണം. ഗിന്നസ് റെക്കോർഡിനായി ഏറ്റവും കൂടുതൽ പേർ പങ്കെടുക്കുന്ന ജംപ് സ്ക്വാറ്റ് തുടങ്ങിയവയും കരിമരുന്നു പ്രയോഗവും അവാർഡ് ദാനവും നടക്കും.
ഒക്ടോബർ 20 ന് ഉച്ചക്ക് 1.30 ന് സഫ പാർക്കിൽ നടന്ന പ്രത്യേക പരിപാടികളോടെയാണ് ചലഞ്ചിന് തുടക്കമായത്. ചലഞ്ചില്‍ പങ്കെടുക്കാൻ ക്ഷണിച്ച് ശൈഖ് ഹംദാന്‍ യു.എ.ഇയിലെ എല്ലാവര്‍ക്കും എസ്.എം.എസ് അയച്ചിരുന്നു. തുടക്കത്തിൽ തന്നെ ചലഞ്ചിന് രജിസ്റ്റർ ചെയ്തവരുടെ എണ്ണം അര ലക്ഷം കടന്നു. നാൽപതിലേറെ സർക്കാർ സ്ഥാപനങ്ങളിലെയും നിരവധി സ്വകാര്യ സ്ഥാപനങ്ങളിലെയും ജീവനക്കാരും നഗരത്തിലെ ഭൂരിപക്ഷം സ്കൂളുകളും വെല്ലുവിളി സ്വീകരിച്ചു. ദുബൈ കളര്‍ റണ്‍, ദുബൈ മാസ് സ്വിം, ദുബൈ സ്‌കൂള്‍സ് ഫിറ്റ്‌നസ് ഗെയിംസ് എന്നിവയും ചലഞ്ചിനോടനുബന്ധിച്ച് ഒരുക്കിയിരുന്നു.
എയറോബാറ്റിക്‌സ്, ഫുട്‌ബോള്‍, യോഗ, സൈക്ലിംഗ് എന്നിങ്ങനെ പല വ്യായാമരീതികളും ജനങ്ങൾ തെരഞ്ഞെടുത്തിരുന്നു. അമേരിക്കൻ ഫുട്ബാൾ മുതൽ വടംവലി വരെ ആരോഗ്യപരിപാലനത്തിലെ വ്യത്യസ്ത രീതികളും വിഭാഗങ്ങളും പരിചയപ്പെടുത്തുന്ന 1500 സൗജന്യ വ്യായാമ പരിശീലന പരിപാടികളും നടത്തി. ചലഞ്ചിനോടനുബന്ധിച്ച് പുറത്തിറക്കിയ പ്രത്യേക ആപ്പും ഹിറ്റായി. ഇൗ ആപ്പ് ഫോണിൽ ഡൗൺലോഡ് ചെയ്താൽ പരിശീലന പരിപാടിയിൽ ദിവസവും പങ്കെടുക്കാം. അറിയാത്ത കാര്യമാണെങ്കിൽ സൗജന്യ ക്ലാസുകളിൽ പങ്കെടുക്കാം. അല്ലെങ്കിൽ ആപ്പ് വഴി നിർദേശം തേടാം. ഓരോ ദിവസവും മികവ് സ്വയം വിലയിരുത്താനും ആപ്പിൽ സൗകര്യമുണ്ട്. ആരോഗ്യത്തിലും കായികക്ഷമതയിലും ദുബൈയെ ലോകത്തിലെ ഏറ്റവും മികച്ച നഗരമാക്കി മാറ്റാനാണ് പദ്ധതികൊണ്ട് ലക്ഷ്യമിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.