ഷാർജ മരുഭൂ–തിയറ്റർ ഉത്സവം ഇന്ന് സമാപിക്കും
text_fieldsഷാർജ: മരുഭൂ ജീവിതത്തിെൻറ വിസ്മയ രംഗങ്ങൾ ആസ്വാദകർക്ക് പകർന്ന് കൊടുത്ത ഷാർജ മരുഭൂ–തിയ്യറ്റർ ഉത്സവങ്ങൾക്ക് ഞായറാഴ്ച സമാപനം. സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് ആൽ ഖാസിമിയുടെ പിന്തുണയോടെ വ്യാഴാഴ്ച ആരംഭിച്ച അരങ്ങ് ആഘോഷങ്ങളുടെ ഉദ്ഘാടനം ഷാർജ ഉപഭരണാധികാരിയും കിരീടാവകാശിയുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് ബിൻ സുൽത്താൻ ആൽ ഖാസിമിയാണ് നിർവഹിച്ചത്. മലീഹ ഉപനഗരത്തിലെ അൽ കുഹൈഫ് മരുഭൂമിയാണ് അരങ്ങായത്. നാടകം കാണാനെത്തിയവരെ പരമ്പരാഗത ഭക്ഷണവും കഹ്വയും നൽകിയാണ് സൽക്കരിച്ചത്. യു.എ.ഇ, ഒമാൻ, മൊറോക്കോ, മൗറിത്താനിയ എന്നീ രാജ്യങ്ങൾ ഉദ്ഘാടന ദിവസം അവതരിപ്പിച്ച നാടകങ്ങൾ കണ്ടാസ്വദിച്ചാണ് കിരീടാവകാശി മടങ്ങിയത്. പങ്കെടുക്കുന്ന ഓരോ രാജ്യവും തങ്ങളുടെ മരുഭൂമിയെ കുറിച്ച് ഓരോ നാടകം അവതരിപ്പിക്കുക എന്ന രീതിയായിരുന്നു ഇത്തവണത്തെ പ്രത്യേകത. നഗരവേഗങ്ങളിൽ പെടാതെ ജൈവീകമായ ജീവിതവുമായി ഇന്നും മുന്നോട്ട് പോകുന്ന ബദുവിയൻ ജീവിതത്തിെൻറ ഉൾകാമ്പുകളായിരുന്നു അരങ്ങിൽ അലയടിച്ചത്. വിശാലമായ അരങ്ങിെൻറ സാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്തിയുള്ള അവതരണത്തിൽ മനുഷ്യനോടൊപ്പം മൃഗങ്ങളും രംഗത്തെത്തി. കാർഷിക–ക്ഷീര മേഖലകൾ തേടിയുള്ള ബദുക്കളുടെ പലായനങ്ങളും പ്രകൃതി സംരക്ഷണവും ആചാരങ്ങളും ചടങ്ങുകളും പകർത്തപ്പെട്ടു. ഫോണും മൊബൈലും ഉച്ചഭാഷിണികളും ഇല്ലാതിരുന്ന പൗരാണിക ബദുവിയൻ ജീവിതത്തിൽ ആഘോഷ ദിവസങ്ങളെ കുറിച്ചുള്ള വിവരങ്ങൾ കൈമാറിയിരുന്നത് മലമുകളിൽ തീ പൂട്ടിയായിരുന്നു. നോമ്പും പെരുന്നാളും പുതുവത്സരവും ജൈവികമായ ഭാഷയിൽ ബദുക്കൾ വായിച്ചെടുത്തു. വിത്തുകൾ വിട്ടുള്ള കളി ബദുക്കൾക്കില്ലായിരുന്നുവെന്നും നാടകങ്ങൾ പറഞ്ഞു. മൃഗങ്ങൾ ഉഴുത് തളരുമ്പോൾ ഒരു മടിയും കൂടാതെ കലപ്പ ചുമലിലേന്താൻ മനുഷ്യൻ മടികാട്ടാത്ത കാലത്തെ അരങ്ങുകൾ വരച്ചു കാട്ടി. പ്രത്യേക തരം ശബ്ദങ്ങൾ കൊണ്ട് ചടങ്ങുകൾ അറിയിക്കുന്ന രീതിയും ബദുക്കൾക്കുണ്ടായിരുന്നു. കാലത്തോടിണങ്ങി ജീവിച്ച മരുഭൂവാസികളുടെ ജീവിതവും കലകളും കണ്ട് മനസ് നിറഞ്ഞാണ് സദസ്സ് മഞ്ഞിലലിഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.