വേതനസുരക്ഷ പദ്ധതിയുടെ പുതിയ ഘട്ടം അടുത്തമാസം
text_fieldsജിദ്ദ: സ്വകാര്യ സ്ഥാപനങ്ങളിലെ വേതന സുരക്ഷ പദ്ധതി 13ാം ഘട്ടം ഫെബ്രുവരി ഒന്നിന് ആരംഭിക്കും. 30 നും 39 നുമിടയിൽ തൊഴിലാളികളുള്ള 14,000 സ്ഥാപനങ്ങളാണ് ഇൗ ഘട്ടത്തിൽ ഉൾപ്പെടുക. ഇത്രയും സ്ഥാപനങ്ങളിൽ ഏകദേശം 4,77,402 തൊഴിലാളികളുണ്ടെന്നാണ് കണക്ക്. സ്വകാര്യ സ്ഥാപനങ്ങളിൽ വേതന സുരക്ഷ പദ്ധതി നടപ്പാക്കാൻ തൊഴിൽ മന്ത്രാലയം പ്രതിജ്ഞാബന്ധമാണെന്ന് വക്താവ് ഖാലിദ് അബാ ഖൈൽ പറഞ്ഞു. തൊഴിലാളികൾക്ക് നിശ്ചിത സമയത്ത് വേതനം നൽകിയിട്ടുണ്ടോയെന്ന് ഉറപ്പുവരുത്തുന്നതിനാണിത്.
ഒരോ ജോലിക്കും വേതനം നിർണയിക്കുക, തൊഴിലുടമയും തൊഴിലാളിയും തമ്മിലുള്ള പ്രശ്നങ്ങൾ കുറക്കുക എന്നിവ ലക്ഷ്യമിടുന്നതായും വക്താവ് പറഞ്ഞു. ഇത് നടപ്പിലാക്കുന്നതിൽ യാതൊരു വിട്ടുവീഴ്ചയുമുണ്ടാകില്ല. തൊഴിലാളികൾക്ക് നിശ്ചിത സമയത്ത് ശമ്പളം നൽകാത്തതിന് 3,000 റിയാൽ വരെ പിഴ തൊഴിൽ നിയമ ചട്ടങ്ങളിലുണ്ട്. തൊഴിലാളികളുടെ എണ്ണം കൂടുന്നതിനനുസരിച്ച് പിഴ വർധിക്കും.
നിയമം നടപ്പാക്കി രണ്ടുമാസം കഴിഞ്ഞിട്ടും തീരുമാനം പാലിക്കാത്ത സ്ഥാപനങ്ങളുടെ ഇഖാമ ഇഷ്യൂ ചെയ്യുക, പുതുക്കുക എന്നീ സേവനങ്ങളൊഴികെ എല്ലാം നിർത്തലാക്കും. മൂന്ന് മാസം കഴിഞ്ഞിട്ടും തീരുമാനം പാലിച്ചില്ലെങ്കിൽ മന്ത്രാലയത്തിെൻറ മുഴുവൻ സേവനങ്ങളും നിർത്തും. തൊഴിൽ കാർഡ് കാലാവധി തീർന്നിട്ടില്ലെങ്കിൽ തൊഴിലുടമയുടെ അനുമതിയില്ലാതെ തൊഴിലാളികളെ മറ്റ് സ്ഥാപനങ്ങളിലേക്ക് മാറാൻ അനുവദിക്കുമെന്നും തൊഴിൽ മന്ത്രാലയ വക്താവ് പറഞ്ഞു.
ദേശീയ പരിവർത്തന പദ്ധതി 2020 െൻറ ഭാഗമായാണ് തൊഴിൽ മന്ത്രാലയം വേതന സുരക്ഷ പദ്ധതി ആരംഭിച്ചത്. ചെറുതും വലുതുമായി സ്വകാര്യ സ്ഥാപനങ്ങളിൽ സുരക്ഷിതമായൊരു തൊഴിൽ അവസ്ഥ ഒരുക്കുകയാണ് ഇതുവഴി. മൂന്നുവർഷം മുമ്പാണ് പദ്ധതി ഘട്ടങ്ങളായി നടപ്പാക്കാൻ ആരംഭിച്ചത്. ഏറ്റവും കൂടുതൽ തൊഴിലാളികളുള്ള സ്ഥാപനങ്ങളിലാണ് ആദ്യം നടപ്പാക്കാൻ തുടങ്ങിയത്. 2018 ഒാടെ മുഴുവൻ സ്വകാര്യ സ്ഥാപനങ്ങളും വേതന സുരക്ഷ പദ്ധതിക്ക് കീഴിലാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.