അപരർക്കു വേണ്ടി ശബ്ദമുയർത്താൻ കഴിയുന്നവർ വേണം തെരഞ്ഞെടുക്കപ്പെടാൻ -ജി.എസ്. പ്രദീപ്
text_fieldsറിയാദ്: അപരർക്കു വേണ്ടി ശബ്ദമുയർത്താൻ കഴിയുന്നവർ വേണം തെരഞ്ഞെടുക്കപ്പെടാനെന്നും ജനാധിപത്യത്തിന്റെയും, മതേതരത്വത്തിന്റെയും, ജനങ്ങളുടേതും എന്നു പറയുന്ന തെരഞ്ഞെടുപ്പ് ഇനി ഉണ്ടാകുമോ എന്ന തീരുമാനിക്കുന്ന തെരഞ്ഞെടുപ്പാണ് രാജ്യത്ത് നടക്കുന്നതെന്നും ഒരോരുത്തരും വിവേകപൂർവ്വം വോട്ടവകാശം വിനിയോഗിക്കണമെന്നും ഡോ. ജിഎസ്. പ്രദീപ് റിയാദിൽ പറഞ്ഞു. കേളി കലാസാംസ്കാരിക വേദി നൽകിയ സ്വീകരണത്തിന് നന്ദി പറഞ്ഞുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാധ്യമങ്ങൾ എല്ലാം തന്നെ വല്ലാതെ വിലക്കെടുക്കപ്പെട്ട കാലത്ത് ഓരോ മനുഷ്യനും സ്വയം മാധ്യമമാകുകയും ആ മധ്യമങ്ങളോരോന്നും സ്വയം പ്രതിരോധം തീർക്കുക എന്നതും കാലഘട്ടത്തിന്റെ അനിവാര്യതയാണ്. ഗംഗയിലേക്ക് വലിച്ചെറിയപ്പെട്ട മെഡലുകളിലും, ഗൗരി ലങ്കേഷിന്റെയും നരേന്ദ്ര ധബോൽക്കറിന്റെയും ചോരയിലും തെരഞ്ഞെടുപ്പിന്റെ പ്രസക്തിയുണ്ട്. വരും തലമുറയിലെ കുട്ടികൾക്ക് ഇന്ത്യ എന്ന രാജ്യം ഉണ്ടായിരുന്നു എന്നത് കഥയായി പറഞ്ഞു കൊടുക്കേണ്ടി വരരുത്, അതിനായി ഈ തെരഞ്ഞെടുപ്പിൽ അമ്മമാർക്ക് വലിയ പങ്കുണ്ട്.
ബത്ത ഡി പാലസ് ഓഡിറ്റോറിയത്തിൽ നൽകിയ സ്വീകരണയോഗത്തിൽ കേളി പ്രസിഡന്റ് സെബിൻ ഇഖ്ബാൽ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി സമിതി സെക്രട്ടറി കെ.പി.എം സാദിക്ക് ആമുഖ പ്രസംഗം നടത്തി. കേളി സെക്രട്ടറി സുരേഷ് കണ്ണപുരം സ്വാഗതവും ജോയന്റ് സെക്രട്ടറി മധു ബാലുശ്ശേരി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.