ട്രാഫിക് നിയമലംഘന പിഴകൾക്ക് 50 ശതമാനം ഇളവ് പ്രാബല്യത്തിൽ
text_fieldsറിയാദ്: കുമിഞ്ഞുകൂടിയ ട്രാഫിക് നിയമലംഘനങ്ങൾക്കുള്ള പിഴകൾക്ക് 50 ശതമാനം ഇളവ് നൽകാനുള്ള തീരുമാനം നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. സൗദിയിലെ പൗരന്മാർ, താമസക്കാർ, സന്ദർശകർ, അറബ് ഗൾഫ് രാജ്യങ്ങളിലെ പൗരന്മാർ എന്നിവർക്ക് പ്രയോജനം ലഭിക്കും. ഏപ്രിൽ അഞ്ചിനാണ് ഈ വർഷം ഏപ്രിൽ 18 വരെയുള്ള ട്രാഫിക് പിഴകൾക്ക് 50 ശതമാനവും അതിനുശേഷം രേഖപ്പെടുത്തുന്ന നിയമലംഘന പിഴകൾക്ക് 25 ശതമാനവും ഇളവ് നൽകാനുള്ള സൽമാൻ രാജാവിന്റെയും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെയും ഉത്തരവ് ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചത്. പിഴകൾക്ക് 50 ശതമാനം ഇളവ് ലഭിക്കുന്നതിന് നിയമം പ്രാബല്യത്തിൽ വന്ന ശേഷം ആറ് മാസത്തിനുള്ളിൽ എല്ലാ ട്രാഫിക് നിയമലംഘന പിഴകളും അടക്കാൻ നിയമലംഘകൻ മുൻകൈയെടുക്കണമെന്ന് ആഭ്യന്തര മന്ത്രാലയം പറഞ്ഞു. ഒരോ പിഴകളും വെവ്വേറെയോ ഒന്നിച്ചോ അടക്കാം. പൊതുസുരക്ഷയെ ബാധിക്കുന്ന കേസുകളിൽ ചുമത്തിയ പിഴക്ക് ഇളവ് ലഭിക്കില്ലെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഏപ്രിൽ 18 വ്യാഴാഴ്ച മുതൽ ഇളവിൽപെട്ട ട്രാഫിക് നിയമലംഘന പിഴകൾ ബാങ്കുകളിലെ പേമെൻറ് സംവിധാനങ്ങളിലൂടെ 50 ശതമാനം സ്വയമേവ കുറഞ്ഞതായി റിപ്പോർട്ടുണ്ട്. ഇത് ആറ് മാസത്തേക്ക് തുടരും.
അതേ സമയം, ട്രാഫിക് നിയമ ലംഘനങ്ങൾക്ക് പണം അടക്കുമ്പോൾ ബാങ്കുകളുടെയും ഡിജിറ്റൽ വാലറ്റുകളുടെയും ഔദ്യോഗിക ആപ്ലിക്കേഷനുകൾ മാത്രം ഉപയോഗിക്കണമെന്ന് സൗദി ബാങ്കുകളുടെ ബാങ്കിങ് ഇൻഫർമേഷൻ ആൻഡ് അവയർനെസ് കമ്മിറ്റി മുന്നറിയിപ്പ് നൽകി. പേമെൻറ് എളുപ്പമാണെന്ന് അവകാശപ്പെട്ട് ഉപഭോക്താക്കൾക്ക് വ്യാജ ലിങ്കുകൾ അയക്കുന്ന നിരവധി തട്ടിപ്പ് സംഘങ്ങളുണ്ട്. അവരെ കരുതിയിരിക്കണമെന്നും വ്യാജവും അജ്ഞാതവുമായ ലിങ്കുകളിലൂടെ പണം അടക്കരുതെന്നും ബാങ്കിങ് ഇൻഫർമേഷൻ ആൻഡ് അവയർനെസ് കമ്മിറ്റി അറിയിച്ചു. ബാങ്കുകളുടെ ഔദ്യോഗിക ആപ്ലിക്കേഷനുകളും വെബ്സൈറ്റുകളും ഉപയോഗിച്ച് ഗതാഗത നിയമലംഘനങ്ങൾക്ക് സുരക്ഷിതമായി പണമടയ്ക്കാൻ കഴിയുമെന്ന് അവയർനെസ് കമ്മിറ്റി വിശദീകരിച്ചു. പിഴകളിൽ കിഴിവ് സ്വയമേവ ദൃശ്യമാകും. ഏതെങ്കിലും അപേക്ഷ സമർപ്പിക്കുകയോ വ്യക്തിഗത അല്ലെങ്കിൽ ബാങ്കിങ് വിവരങ്ങൾ ബാഹ്യ ലിങ്കുകളിൽ എഴുതുകയോ ചെയ്യാതെ ഇളവ് ലഭിക്കുമെന്നും പറഞ്ഞു. സാമ്പത്തിക തട്ടിപ്പിൽ വീഴാതിരിക്കാനുള്ള വഴികളെക്കുറിച്ച് സമൂഹത്തിൽ അവബോധം വളർത്തുന്നതിനായി ബാങ്കിങ് ഇൻഫർമേഷൻ ആൻഡ് അവയർനെസ് കമ്മിറ്റിയുടെ നിരന്തര ശ്രമങ്ങളുടെ ചട്ടക്കൂടിലാണ് ഈ മുന്നറിയിപ്പുകൾ വരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.