കേരളം പോളിങ് ബൂത്തിൽ; ആവേശം പ്രവാസമണ്ണിൽ
text_fieldsദോഹ: നാടും നഗരവും അടിമുടി ഇളക്കിമറിച്ച തെരഞ്ഞെടുപ്പ് പ്രചാരണ കോലാഹലത്തിനൊടുവിൽ കേരളം വെള്ളിയാഴ്ച വോട്ടു ചെയ്യാനിറങ്ങുമ്പോൾ ആവേശത്തോടെ പ്രവാസലോകവും. ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപനം വരുംമുമ്പ് തന്നെ ഇത്തവണ ഖത്തറിലെ മലയാളി കൂട്ടായ്മകളുടെ വോട്ടൊരുക്കം തുടങ്ങിയിരുന്നു. പ്രവാസി വോട്ട് എന്ന ചിരകാലസ്വപ്നം തീരമണയാതെ കാത്തിരിക്കുന്നതിന്റെ നിരാശയിലും, നാട്ടിലെ വോട്ടെടുപ്പിൽ സാധ്യമാവുന്ന രൂപത്തിൽ കടലിനിക്കരെനിന്നും അവർ പങ്കുവഹിക്കുന്നു. കൺവെൻഷനുകളും വോട്ട് ചേർക്കലും, പ്രചാരണ സമ്മേളനങ്ങളും, വോട്ടുറപ്പിക്കലുകളുമായി കഴിഞ്ഞ രണ്ടു മാസം ഇവിടവും സജീവമായിരുന്നു. സ്ഥാനാർഥി പര്യടനം മുതൽ, കൺവെൻഷനുകളിൽ ഓൺലൈൻ വഴി സ്ഥാനാർഥികളെയും നേതാക്കളെയും പങ്കെടുപ്പിച്ചും കേരളത്തിലെ ഇടത്, വലത് മുന്നണികൾ ഖത്തറിലും തെരഞ്ഞെടുപ്പിനെ സജീവമാക്കി.
മാസങ്ങൾ നീണ്ട ആവേശകരമായ പരിപാടികൾക്ക് കൊടിയിറങ്ങുമ്പോൾ ഇത്തവണ ആയിരത്തോളം പ്രവാസികൾ വോട്ടുചെയ്യാനായി നാട്ടിലെത്തിയിട്ടുമുണ്ട്. ഖത്തർ കെ.എം.സി.സി, ഇൻകാസ്, സംസ്കൃതി ഉൾപ്പെടെ വിവിധ സംഘടനകളുടെ പ്രവർത്തകരും മറ്റുമെല്ലാം കഴിഞ്ഞ രണ്ടാഴ്ചക്കുള്ളിലായി സമ്മതിദാനാവകാശം വിനിയോഗിക്കാൻ കേരളത്തിലെത്തി ക്കഴിഞ്ഞു. വിവിധ പാർലമെന്റ്, നിയമസഭ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ വോട്ടു വിമാനം ഒരുക്കി നാട്ടിലെത്തിക്കാനും നേതൃത്വം നൽകി. ഏറ്റവും കൂടുതൽ വോട്ടർമാർ പറന്നത് തീപാറും പോരാട്ടം നടക്കുന്ന വടകര പാർലമെന്റ് മണ്ഡലത്തിലേക്കാണെന്നതും ശ്രദ്ധേയമാണ്. പേരാമ്പ്ര, കുറ്റ്യാടി മണ്ഡലങ്ങളാണ് ഇക്കാര്യത്തിൽ മുന്നിൽ. വടകര മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ നേരിട്ടെത്തി പ്രചാരണ പരിപാടിയിൽ പങ്കെടുക്കുകയും വോട്ടർമാരെ നേരിൽ കാണുകയും ചെയ്തതും പ്രധാന ഘടകമായി. കോഴിക്കോട്, മലപ്പുറം, പൊന്നാനി, കാസർകോട്, കണ്ണൂർ തുടങ്ങിയ വടക്കൻ മലബാറിലെ മണ്ഡലങ്ങളിൽനിന്നുള്ളവരാണ് കാശ് മുടക്കി വോട്ടിനായി പറന്നവരിൽ ഏറെയും.
കേരളത്തിലെ വിവിധ രാഷ്ട്രീയ സംഘടനകളോട് ആഭിമുഖ്യം പ്രകടിപ്പിക്കുന്ന പ്രവാസി കൂട്ടായ്മകളുടെ ഭാരവാഹികൾ നേരത്തേ നാട്ടിലെത്തി പ്രചാരണ പരിപാടികളിലും പങ്കാളികളായിരുന്നു. ഒന്നും രണ്ടും ആഴ്ചകൾ മുമ്പേ നാട്ടിലെത്തിയവരുമുണ്ട്. വിവിധ സംഘടനകൾ നാട്ടിൽ പോകാൻ ഒരുങ്ങിയ വോട്ടർമാർക്ക് വിമാന ടിക്കറ്റ് ബുക്കിങ്ങിന് സഹായവും നൽകി. പ്രവാസി വോട്ടുകൾ ചേർത്തും, വീടുകളിലും ബന്ധുക്കളെയും വിളിച്ച് വോട്ടഭ്യർഥിച്ചും, സമൂഹ മാധ്യമങ്ങൾ ഉപയോഗിച്ചും ഖത്തറിൽ തന്നെ പ്രവാസികൾ താമസിക്കുന്ന വീടുകളിലും ഫ്ലാറ്റുകളിലുമെത്തി പ്രചാരണം നടത്തിയും ചിട്ടയായ പ്രവർത്തനങ്ങളാണ് പലരും നടത്തിയത്. വിവിധ ജില്ല കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രചാരണ കൺവെൻഷനുകളും നടത്തി. സമീപകാലത്തില്ലാത്ത പ്രചാരണ പരിപാടികൾക്കാണ് ഇത്തവണ ഖത്തർ ഉൾപ്പെടെ പ്രവാസമണ്ണ് സാക്ഷിയായതെന്ന് കോഴിക്കോട് നിന്നുള്ള പ്രവാസിയായ കെ.എം. മുസ്തഫ പറയുന്നു.
രാജ്യം ഭിന്നിപ്പിക്കുന്നവരെയല്ല ഒന്നിപ്പിക്കുന്നവരെയാണ് ആവശ്യം -കെ.എം.സി.സി
‘മഹാത്മ ഗാന്ധിയും നെഹ്റുവും ഉൾപ്പെടെയുള്ള സ്വതന്ത്ര്യ സമര നേതാക്കൾ വിഭാവനം ചെയ്ത ഇന്ത്യയുടെ വൈവിധ്യ സംസ്കാര സൗന്ദര്യത്തെ തകർക്കുന്ന ഛിദ്രശക്തികൾക്കെതിരെയുള്ള താക്കീതാവണം ഈ തെരഞ്ഞെടുപ്പിലൂടെ നൽകേണ്ടതെന്ന് കെ.എം.സി.സി ഖത്തർ സംസ്ഥാന ജനറൽ സെക്രട്ടറി സലിം നാലകത്ത് അഭിപ്രായപ്പട്ടു.
‘രാജ്യത്തെ ഭിന്നിപ്പിക്കുന്നവരെയല്ല ഒന്നിപ്പിക്കുന്നവരെയാണ് നമുക്കാവശ്യം. അതിന് ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെയും മുസ്ലിം ലീഗിന്റെയും നേതൃത്വത്തിലുള്ള മതേതര കക്ഷികൾ അധികാരത്തിലെത്തണം. കേരളത്തിൽ യു.ഡി.എഫ് മുന്നണിക്കാണ് വോട്ട് നൽകേണ്ടത്. പൗരത്വ ഭേദഗതി ബില്ലും, അവശ്യ സാധനങ്ങളുടെ വിലക്കയറ്റവും, പൊതുമേഖല സ്ഥാപനങ്ങളുടെ വിറ്റഴിക്കലും തുടങ്ങി രാജ്യത്തെ ജനങ്ങൾ തമ്മിൽ സ്പർധ വർധിപ്പിക്കുന്ന ഉത്തരവാദിത്തപ്പെട്ടവരുടെ പ്രസ്താവനകളും നടപടികളും ഈ തെരഞ്ഞടുപ്പിൽ ജനം കാണാതെ പോവില്ല. കേരളത്തിൽ പിണറായി സർക്കാറിന്റെ ജനകീയ പ്രശ്നങ്ങളോടുള്ള നിഷേധാത്മക നിലപാടുകളും, ഏകാധിപത്യ രീതികളും വോട്ടർമാരുടെ മനസ്സിലുണ്ടാവും’ -അദ്ദേഹം അഭിപ്രായപ്പെട്ടു.
‘നിലനിൽപ്പിനായുള്ള പോരാട്ടം’
ഇന്ത്യയുടെ നിലനിൽപ്പിനായുള്ള പോരാട്ടമായാണ് ഈ തെരഞ്ഞെടുപ്പിനെ ജനാധിപത്യ വിശ്വാസികൾ കാണുന്നത്. അതുകൊണ്ടു തന്നെ ജനാധിപത്യത്തിലും മതേതരത്വത്തിലും വിശ്വസിക്കുന്നവർ ഈ തെരഞ്ഞെടുപ്പിന് വലിയ പ്രധാന്യം നൽകുന്നു. രാഹുൽ ഗാന്ധി നേതൃത്വം നൽകുന്ന ‘ഇൻഡ്യ’ മുന്നണി അധികാരത്തിലെത്തണമെന്ന് ആഗ്രഹിക്കുന്ന ഓരോ വോട്ടറും ഐക്യജനാധിപത്യമുന്നണിക്കായി വോട്ടു ചെയ്യും. കേരളത്തിലെ 20 നിയോജക മണ്ഡലങ്ങളിലും വിജയം ഉറപ്പിച്ചാണ് പ്രവർത്തിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഇൻകാസ് പ്രവർത്തകരും സജീവമായുണ്ട്. നാട്ടിലെത്തി വോട്ട് ചെയ്തും, വോട്ടുറപ്പിച്ചും അവർ പങ്കാളികളാകുന്നു. ഈ സന്ദേശം സാധാരണ ജനങ്ങളിലേക്കുമെത്തിച്ചിട്ടുണ്ട്. കേരളത്തിനപ്പുറം, മറ്റു സംസ്ഥാനങ്ങളിലും ഹിന്ദി മേഖലകളിലും ഈ മാറ്റം പ്രതിഫലിക്കുന്നുണ്ട്’ -ഹൈദർ ചുങ്കത്തറ (പ്രസിഡന്റ്, ഇൻകാസ് ഖത്തർ)
‘രാജ്യത്തെയും ഭരണഘടനയെയും രക്ഷിക്കാനുള്ള വോട്ട്’
‘രാജ്യത്തെ പൊതു തെരഞ്ഞെടുപ്പ് കേന്ദ്ര സര്‍ക്കാറിനെയും അതിന് നേതൃത്വം നല്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളെയും വിലയിരുത്താനുള്ള അവസരമാണ്. ഭരണഘടനയുടെ രക്ഷിതാക്കളാകേണ്ടവര്‍ തന്നെ അതിന്റെ നാശകാരികളാകുകയും ഭരണഘടനയെ എന്നേക്കുമായി മാറ്റിമറിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന ഘട്ടത്തില്‍ രാജ്യത്തെയും അതിന്റെ ഭരണഘടനയെയും രക്ഷിക്കാന്‍ നമുക്ക് കൈവരുന്ന അവസരമായിത്തന്നെ തെരഞ്ഞെടുപ്പിനെ കാണണം. ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് വരാൻ പാർലമെന്റിൽ ഇടതുപക്ഷത്തിന്റെ ശക്തമായ സാന്നിധ്യം അനിവാര്യം എന്നത് 2004 ൽ അനുഭവിച്ചറിഞ്ഞതാണ്. ഇടതുപക്ഷത്തിന്റെ സ്വാധീനം പാര്‍ലമെന്റില്‍ വര്‍ധിക്കുമ്പോള്‍ മതനിരപേക്ഷ കാഴ്ചപ്പാടും ജനകീയ താല്പര്യങ്ങളും സംരക്ഷിക്കപ്പെടും എന്ന ഉറപ്പാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് നൽകാനുള്ളത്. സമ്മതിദാനാവകാശം വിനിയോഗിക്കുന്നതിലൂടെ രാഷ്ട്രനിർമാണത്തിൽ പങ്കാളികളാകാൻ ലഭിക്കുന്ന ഈ അവസരം എല്ലാ വോട്ടർമാരും അഭിമാനത്തോടെയും ബോധപൂർവവും ഉപയോഗപ്പെടുത്തണമെന്നും അത് എല്ലാ വോട്ടർമാരുടെയും ഉത്തരവാദിത്തമാണെന്നും യുവകലാസാഹിതി ഖത്തർ ജനറൽ സെക്രട്ടറി ജീമോൻ ജേക്കബ് പറഞ്ഞു.
‘മതേതരത്വവും ജനാധിപത്യവും സംരക്ഷിക്കാനുള്ള വോട്ട്’
വോട്ടെടുപ്പിൽ പങ്കുചേർന്നുകൊണ്ട് വിലപ്പെട്ട ജനാധിപത്യ അവകാശം വിനിയോഗിക്കുകയാണ് രാജ്യം. ഇന്ത്യയുടെ മതേതരത്വവും ജനാധിപത്യവും മാനവികതയും ഭരണഘടനയും നിലനിർത്തുന്നതിനു വേണ്ടിയുള്ള പോരാട്ടം കൂടിയാണ് ലോക്സഭയിലേക്കുള്ള തെരഞ്ഞെടുപ്പ്. ഇന്ത്യ മതരാജ്യമാവണോ, അതോ മതേതര രാജ്യമാവണോ എന്നതിന്റെയും നിർണയമായ ഈ തെരഞ്ഞെടുപ്പിൽ ഓരോ വോട്ടും വിലപ്പെട്ടതാണ് -അഹമ്മദ് കുട്ടി അർളയിൽ (പ്രസിഡന്റ്, സംസ്കൃതി ഖത്തർ)
‘ഭാവി നിർണയിക്കുന്ന തെരഞ്ഞെടുപ്പ്’
‘മുൻകാലങ്ങളിൽനിന്ന് വ്യത്യസ്തമായി ഇന്ത്യയുടെ ഭാവി നിർണയിക്കുന്ന തെരഞ്ഞെടുപ്പാണ് നടക്കുന്നത്. സ്വാതന്ത്ര്യലബ്ധി മുതൽ ലോകത്തിനു മാതൃക കാണിച്ചിരുന്ന രാജ്യത്തിന്റെ ബഹുസ്വരതയും മതസൗഹാർദവും നിലനിൽക്കണമെങ്കിൽ സംഘ്പരിവാർ ശക്തികൾ അധികാരത്തിൽനിന്ന് പുറത്താകുകയും ഇൻഡ്യ മുന്നണിയെ അധികാരത്തിലെത്തിക്കുകയും വേണം. പെട്രോൾ ഡീസൽ ഗ്യാസ് വിലവർധന, സാമ്പത്തിക രംഗത്തെ കോർപറേറ്റ് താൽപര്യങ്ങൾ ചർച്ചയാവുകയും രാജ്യ താൽപര്യങ്ങൾ സംരക്ഷിക്കുമെന്ന് പ്രതീക്ഷിക്കുന്ന ഇൻഡ്യ മുന്നണിയെ അധികാരത്തിൽ എത്തിക്കാൻ കേരളത്തിൽ യു.ഡി.എഫ് സ്ഥാനാർഥികളെ വിജയിപ്പിക്കണം. പ്രവാസികളായ ഇന്ത്യക്കാർ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ പ്രക്രിയക്ക് പുറത്താണ് എന്നത് അങ്ങേയറ്റം ഖേദകരമാണ്’ -പ്രവാസി വെൽഫെയർ ആൻഡ് കൾചറൽ ഫോറം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.