അതിശയിപ്പിക്കുന്ന ഫെർണാണ്ടോമാർ
text_fieldsദോഹ: 'മലപ്പുറം ജില്ലയിലെ തിരൂരിൽ തുടങ്ങുന്നതാണ് ഫുട്ബാൾ ഓർമകൾ. കൗമാരകാലത്ത് നാട്ടിലെ കൂട്ടുകാർക്കൊപ്പം മൈതാനത്ത് പന്തുതട്ടി തുടങ്ങിയപ്പോൾ തന്നെ ഫുട്ബാളും ജീവിതത്തിലെ ഇഷ്ടങ്ങളായി മാറിയിരുന്നു. സെവൻസ് ഫുട്ബാളിൽ പല ടൂർണമെൻറുകളിലും കളിക്കാരനായുമുണ്ടായിരുന്നു. 1986ൽ മെക്സികോയിൽ നടന്ന ലോകകപ്പായിരുന്നു ഓർമയിലെ ആദ്യ ലോകകപ്പ്.
അന്ന് ഇന്നത്തെ പോലെ എല്ലാ വീടുകളിലും ടെലിവിഷനുകളൊന്നുമില്ലായിരുന്നു. ഞങ്ങളുടെ വീട്ടിൽ ടി.വിയുണ്ടായിരുന്നു. പക്ഷേ, അർധരാത്രിയും പുലർച്ചയുമായി നടക്കുന്ന മത്സരങ്ങൾ കാണാൻ ഉറക്കമൊഴിയുേമ്പാൾ സുബ്ഹി നമസ്കാരം മുടങ്ങുമെന്നതിനാൽ ഉപ്പ കളികാണാൻ സമ്മതിക്കില്ല. എന്നാൽ, എല്ലാവരും ഉറങ്ങിക്കഴിയുേമ്പാൾ ഞങ്ങൾ ടി.വി ഓൺചെയ്ത് കളി കാണും. ഏതാനും സുഹൃത്തുക്കളുമുണ്ടാവും. എല്ലാവരും ഡീഗോ മറഡോണക്കും അർജന്റീനക്കും ഒപ്പം കൂടിയപ്പോൾ 1990ൽ റൂഡ് ഗുള്ളിറ്റും മാർകോ വാൻ ബാസ്റ്റനുമെല്ലാം കളിച്ച നെതർലൻഡ്സായിരുന്നു എന്റെ ഇഷ്ട ടീം. പിന്നെ, അത് ബ്രസീലിനോടായി മാറി.
ഇപ്പോൾ ബ്രസീൽതന്നെ പ്രിയപ്പെട്ട ഫുട്ബാൾ സംഘം. പഠനകാലത്തും ശേഷം, ബിസിനസ് തിരക്കിലായപ്പോഴുമെല്ലാം പ്രധാന ഹോബിയായ ഫുട്ബാളിനെ ഒപ്പം കൂട്ടി. ലോകകപ്പ് മത്സരങ്ങൾ ടെലിവിഷനിലായിരുന്നു കണ്ടത്. എന്നാൽ, നാലു വർഷം മുമ്പ് റഷ്യയിലെത്തിയായിരുന്നു ഗാലറിയിലിരുന്ന് ആദ്യമായൊരു ലോകകപ്പ് കണ്ടത്'. ലോകകപ്പ് ഫുട്ബാൾ മേള പടിവാതിൽക്കലെത്തി നിൽക്കെ തന്റെ ഫുട്ബാൾ ഓർമകളും അനുഭവങ്ങളും പങ്കുവെക്കുകയാണ് ഗ്രാൻഡ് ഹൈപർമാർക്കറ്റ് റീജനൽ ഡയറക്ടർ അഷ്റഫ് ചിറക്കൽ.
'സ്റ്റേഡിയത്തിൽ കളി കാണുന്നതിൽനിന്നും വ്യത്യസ്തമാണ് സ്റ്റേഡിയത്തിനു പുറത്തെ കാഴ്ചകളും അനുഭവങ്ങളും. ഒരു മത്സരമായിരുന്നു സ്റ്റേഡിയത്തിലിരുന്ന് കണ്ടത്. ശേഷിച്ച ഏതാനും മത്സരങ്ങൾ ഫാൻസോണിലെ ആവേശകരമായ ആരവങ്ങൾക്കൊപ്പമായി. വലിയ ആരാധകക്കൂട്ടങ്ങളായാണ് ഓരോ രാജ്യത്തിന്റെയും കാണികൾ സ്റ്റേഡിയങ്ങളിലേക്കും ഫാൻസോണിലേക്കും എത്തിയിരുന്നത്. അങ്ങനെയുള്ള സംഘത്തിൽനിന്നും ലഭിച്ച സൗഹൃദങ്ങളിൽ ഒന്നായിരുന്നു തെക്കനമേരിക്കൻ രാജ്യക്കാരനായ അർജൻറീന ആരാധകൻ ഫെർണാണ്ടോ. അദ്ദേഹത്തിന്റെ നാലാമത്തെയോ അഞ്ചാമത്തെയോ ലോകകപ്പായിരുന്നു റഷ്യയിലേത്.
ഫെർണാണ്ടോയുടെ ഫുട്ബാൾ ആവേശം നമ്മെ അത്ഭുതപ്പെടുത്തുന്നതാണ്. വലിയ സാമ്പത്തിക ചുറ്റുപാടൊന്നുമില്ല അദ്ദേഹത്തിന്. പക്ഷേ, ഓരോ നാലുവർഷത്തിലുമെത്തുന്ന ലോകകപ്പ് മേളക്കായി കാത്തിരിക്കും. സമ്പാദ്യത്തിൽ നിന്നും നീക്കിവെക്കുന്ന തുകകൾ ഉപയോഗിച്ചാണ് സുഹൃത്തുക്കൾക്കൊപ്പം ലോകകപ്പിനെത്തുന്നത്. അർജന്റീന, ബ്രസീൽ, മെക്സികോ ഉൾപ്പെടെ ഫുട്ബാൾ ആരാധകർ ഏറെയുള്ള നാട്ടിൽനിന്ന് ഓരോ ആരാധകരും ലോകകപ്പ് വേദികളിലെത്തുന്നത് ഇങ്ങനെയാണ്. ഖത്തറിലേക്കും ഫെർണാണ്ടോയും കൂട്ടുകാരും വരുന്നുണ്ട്.'
'ഇത്തവണ ഖത്തറിൽ ഗ്രൂപ് റൗണ്ടും നോക്കൗട്ടും ഫൈനൽ മത്സരവും ഉൾപ്പെടെ ഏതാനും ടിക്കറ്റുകൾ സ്വന്തമാക്കിയാണ് ലോകകപ്പിന് കാത്തിരിക്കുന്നത്. ക്വാർട്ടർ ഫൈനലിന് കുടുംബസമേതം കളി കാണാൻ ഹോസ്പിറ്റാലിറ്റി ടിക്കറ്റ് സ്വന്തമാക്കിയിട്ടുണ്ട്. നാട്ടിൽനിന്ന് സഹോദരന്മാരായ അബ്ദുൽ റസാഖ്, ജൗഹർ, ബിസിനസ് സുഹൃത്ത് എന്നിവർക്കായി മാച്ച് ടിക്കറ്റുകൾ എടുത്തിട്ടുണ്ട്. ഈ ലോകകപ്പ് കുടുംബ സംഗമം കൂടിയായി മാറ്റാനുള്ള ഒരുക്കത്തിലാണ് ഞങ്ങൾ'.
ബിസിനസ് യാത്രകളും മീറ്റിങ്ങുകളും മറ്റു തിരക്കുകളുമായി മുഴുകുമ്പോൾ തന്റെ ഫുട്ബാൾ, കായിക കമ്പം മനസ്സിൽ കൊണ്ടുനടക്കുകയാണ് ഇദ്ദേഹം. ഐ.എസ്.എല്ലിൽ ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങൾ എപ്പോഴും കാണാറുണ്ട്. ഖത്തറിൽ ബ്രസീൽ കിരീടമണിയണമെന്നാണ് ആഗ്രഹം. നെയ്മറാണ് എന്റെ ഇഷ്ട താരം. ഖത്തർ ലോകകപ്പ് ഏറ്റവും മികച്ച അനുഭവമായിരിക്കും ഫുട്ബാൾ ആരാധകർക്ക് സമ്മാനിക്കുന്നതെന്ന് അഷ്റഫ് ചിറക്കൽ പറയുന്നു. വിവിധ പ്രമോഷൻ പരിപാടികളോടെയാണ് ഗ്രാൻഡ്മാൾ ലോകകപ്പിനായി ഒരുങ്ങിയത്. പലഘട്ടങ്ങളിലായി നടന്ന പ്രമോഷൻ പദ്ധതികളിൽ ഗോൾഡൻ ബാൾ, ഗോൾഡൻ ബൂട്ട്, ഗോൾഡൻ ഗ്ലൗ, വൻതുക സമ്മാനമായുള്ള പദ്ധതികൾ, സ്വർണക്കപ്പുകൾ സമ്മാനമായി നൽകുന്ന ഗ്രാൻഡ് ഗോൾഡൻ ഡീൽ, ഗ്രാൻഡ് ഗോൾഡ് കപ്പ് എന്നിവ ഉൾപ്പെടെ ഒരു വർഷത്തോളം നീണ്ടുനിൽക്കുന്നതാണ് 'ലെറ്റ്സ് ഫുട്ബാൾ'പ്രമോഷൻ പദ്ധതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.