സ്വദേശിവത്കരണം: കർശന നടപടിയിൽ ഉറച്ച് ഒമാന് സർക്കാർ
text_fieldsമസ്കത്ത്: സ്വദേശിവത്കരണം നടപ്പാക്കാത്ത കമ്പനികൾക്കെതിരെ കർശന നടപടി തുടരാനുറച്ച് അധികൃതർ. സ്വദേശിവത്കരണത്തോത് പാലിക്കുക അല്ലെങ്കിൽ നടപടി നേരിടുക എന്ന നയമാണ് സർക്കാറിേൻറതെന്ന് മാനവ വിഭവശേഷി മന്ത്രാലയം അറിയിച്ചു. കമ്പനികളിൽ ചുരുങ്ങിയത് 10 ശതമാനമെങ്കിലും സ്വദേശിവത്കരണം നിർബന്ധമാണ്. ഇത് നടപ്പാക്കിയില്ലെങ്കിൽ ശിക്ഷാനടപടി നേരിടേണ്ടിവരും. കഴിഞ്ഞയാഴ്ച സ്വദേശിവത്കരണത്തോത് പാലിക്കാത്ത 199 കമ്പനികൾക്കെതിരെ മന്ത്രാലയം നടപടിയെടുത്തിരുന്നു. നിരവധി തവണ മുന്നറിയിപ്പ് നൽകിയിട്ടും ചില കമ്പനികൾ നിയമപ്രകാരമുള്ള സ്വദേശികളെ നിയമിക്കാൻ തയാറാകാത്ത സാഹചര്യത്തിലാണ് അധികൃതർ ശക്തമായ നടപടികളുമായി രംഗത്തെത്തിയത്.
സ്വദേശിവത്കരണം നടപ്പാക്കാത്തത് നിയമലംഘനമായി കണക്കാക്കുകയും ഇത്തരം സ്ഥാപനങ്ങൾ ശിക്ഷാ നടപടികൾക്ക് വിധേയരാകേണ്ടിവരുമെന്നും മാനവവിഭവശേഷി മന്ത്രാലയം ഉപദേഷ്ടാവ് മുഹമ്മദ് ഗാലിബ് അൽ ഹിനായ് പറഞ്ഞു. മന്ത്രാലയം ഉദ്യോഗസ്ഥർ കമ്പനികളിൽ പരിശോധന നടത്തി സ്വദേശിവത്കരണത്തോത് പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കും. പരിശോധനക്കിടയിൽ 10 ശതമാനമെങ്കിലും സ്വദേശിവത്കരണം നടപ്പാക്കിയില്ലെന്ന് കണ്ടെത്തിയാൽ നടപടികൾക്ക് വിധേയരാവേണ്ടിവരും. ഇത്തരം കമ്പനികൾക്ക് സർക്കാർതലത്തിൽ ഒരു സേവനവും ലഭിക്കില്ല.
പുതിയ തൊഴിൽ ക്ലിയറൻസുകൾ നൽകൽ, തൊഴിൽ കാർഡ് പുതുക്കൽ എന്നിവ ഇതിൽ ഉൾപ്പെടും. കഴിഞ്ഞയാഴ്ച നടപടിക്ക് വിധേയമായ 199 കമ്പനികൾക്കും ഇൗ സേവനങ്ങൾ ലഭിക്കില്ല. ഇൗ കമ്പനികളിലെ മലയാളികൾ അടക്കം 16,544 വിദേശതൊഴിലാളികളുടെ ഭാവിയാണ് ഇതോടെ അനിശ്ചിതത്വത്തിലായിരിക്കുന്നത്. ശമ്പളപ്പട്ടികയിൽ അമ്പതിലധികം പേരുള്ളവരാണ് ഒാരോ കമ്പനികളും. ഒരു സ്വദേശിപോലും ജോലിചെയ്യാത്ത കമ്പനികൾ നടപടി നേരിട്ടവയിൽ ഉണ്ടെന്ന് മന്ത്രാലയം അറിയിച്ചു. സ്വദേശിവത്കരണം നടപ്പാക്കാത്ത കമ്പനികൾക്കെതിരെ നടപടികൾ ഏതാനും മാസങ്ങൾക്ക് മുമ്പ് തെന്ന ആരംഭിച്ചിരുന്നു. സ്വദേശികൾക്ക് നിശ്ചിത തോതിൽ ജോലി നൽകാത്ത സ്ഥാപനങ്ങൾക്ക് പുതിയ വിസാ ക്ലിയറൻസ് നൽകില്ലെന്ന് മന്ത്രാലയം നേരത്തേതന്നെ തീരുമാനിച്ചിരുന്നു.
ചില കമ്പനികൾക്ക് നിക്ഷേപ വിസ നൽകാൻ അധികൃതർ വിസമ്മതിച്ചിരുന്നു. നിരവധി ചെറിയ കമ്പനികൾ ഇപ്പോഴും സ്വദേശിവത്കരണം നടപ്പാക്കാൻ കഴിയാതെ വിഷമിക്കുന്നുണ്ട്. സാമ്പത്തിക പ്രതിസന്ധിമൂലം പ്രയാസമനുഭവിക്കുന്ന ചില കമ്പനികൾക്കും കടുത്ത നടപടി പ്രയാസമുണ്ടാക്കും. നിരവധി ചെറുകിട കമ്പനികൾ ഇൗ ഗണത്തിൽ ഉൾപ്പെടും. പുതിയ തസ്തികകളുണ്ടാക്കി സ്വദേശിവത്കരണം നടപ്പാക്കാനുള്ള സാമ്പത്തികശേഷി ഇത്തരം കമ്പനികൾക്കുണ്ടാവില്ല. നിലവിൽ ജോലിചെയ്യുന്ന വിദേശികളെ പിരിച്ചുവിട്ട് സ്വദേശികളെ നിയമിക്കുക മാത്രമായിരിക്കും ഇവർക്കുള്ള പോംവഴി. ഇത് മലയാളികളടക്കം നിരവധി പേർക്ക് തൊഴിൽ നഷ്ടപ്പെടാൻ കാരണമാകും. നിലവിൽ കമ്പനികൾ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി നിമിത്തം ഇതിനകം നിരവധി മലയാളികൾക്ക് തൊഴിൽ നഷ്ടപ്പെട്ട് നാട്ടിലേക്ക് തിരിക്കേണ്ടിവന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.