ജർമൻ ടീം ഒമാനിൽ; സന്നാഹ മത്സരം നാളെ
text_fieldsമസ്കത്ത്: ലോകകപ്പ് മുന്നൊരുക്കത്തിന്‍റെ ഭാഗമായി ജർമൻ ടീം ഒമാനിലെത്തി. തിങ്കളാഴ്ച അർധരാത്രിയോടെ മസ്കത്ത് അന്തരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ ടീമിന് ആരാധകരുടെയും മറ്റും നേതൃത്വത്തിൽ ഊഷ്മളമായ വരവേൽപാണ് ലഭിച്ചത്. താരങ്ങളെ ഒരുനോക്കു കാണാനായി സ്വദേശികളും വിദേശികളുമടക്കം നിരവധിപേർ തടിച്ച് കൂടിയിരുന്നു. ഒമാൻ ഫുട്ബാൾ അസോസിയേഷൻ പ്രസിഡന്റ് സലീം ബിൻ സഈദ് അൽ വഹൈബി ജർമൻ ഫുട്ബാൾ അധികൃതരുമായി ഉണ്ടാക്കിയ കരാറിന്‍റെ അടിസ്ഥാനത്തിലാണ് ജർമൻ ടീം ഒമാനിൽ എത്തിയിരിക്കുന്നത്. സാംസ്കാരിക, കായിക, യുവജന മന്ത്രാലയവുമായി ഏകോപിപ്പിച്ചാണ് ജർമനിയുമായി ധാരണയിലെത്തിയത്.
കോച്ച് ഹൻസി ഫ്ലിക്കിന്‍റെ നേതൃത്വത്തിൽ ജർമൻ ടീം സുല്‍ത്താന്‍ ഖാബൂസ് സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ ചൊവ്വാഴ്ച വൈകീട്ട് പരിശീലനം നടത്തും. മേഖലയിൽ തന്നെ ഏറ്റവം മികച്ച ഗ്രൗണ്ടുകളിലൊന്നാണിത്. ഖത്തറിന് സമാനമായ കാലാവസ്ഥയാണ് ഒമാനിലുള്ളത്. അതുകൊണ്ട്തന്നെ ഇവിടുത്തെ പരിശീലനവും സന്നാഹ മത്സരവും ടീമിന് മുതൽകൂട്ടാകുമെന്നാണ് ജർമൻ പടയുടെ കണക്ക് കൂട്ടൽ.
വയറുവേദനയെ തുടർന്ന് ബാഴ്‌സലോണ താരവും ഗോൾകീപ്പറുമായ ആന്ദ്രെ ടെർസ്റ്റീഗൻ ഒമാനിലെത്തിയിട്ടില്ല. ബാക്കിയുള്ള പ്രമുഖ താരങ്ങളെല്ലാം ടീമിനൊപ്പം ചേർന്നിടുണ്ട്. ഒമാൻ ദേശീയ ടീമുമായി ബുധനാഴ് സന്നാഹ മത്സരവും കളിക്കും. രാത്രി ഒമ്പത് മണിക്കാണ് മത്സരം. ഇതിന് ശേഷം വ്യാഴാഴ്ച ടീം ഖത്തറിലേക്ക് തിരിക്കും. കോച്ച് ഹൻസി ഫ്ലിക്ക് ഫസ്റ്റ് ചോയ്സ് ടീമിനെ തന്നെ മത്സരത്തിനിറക്കുമെന്നാണ് കരുതുന്നത്. കൂടുതൽ താരങ്ങൾക്ക് അവസരം കൊടുക്കുന്നതിനായി രണ്ടാം പകുതിയിൽ പല മാറ്റങ്ങൾക്കും കോച്ച് മുതിർന്നേക്കും. മലയാളികളടക്കമുള്ള നിരവധി ജർമൻ ആരാധകർ ഇതിനകം മത്സരത്തിനുള്ള ടിക്കറ്റ് സ്വന്തമാക്കിയിട്ടുണ്ട്.
ജർമൻ ടീം ഒരു തവണ മാത്രമാണ് മസ്കത്തിൽ ഒമാനുമായി ഏറ്റുമുട്ടിയിട്ടുള്ളത്. 1998 ഫെബ്രുവരിയിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ജർമനി വിജയിക്കുകയും ചെയ്തു. ജർഗൻ കോഹ്‌ലർ, ജോർഗ് ഹെൻറിച്ച് എന്നിവരായിരുന്നു ജർമനിക്കുവേണ്ടി ഗോളടിച്ചത്. ഖത്തർ ലോകകപ്പിന് ആദ്യം യോഗ്യത നേടിയ ടീമെന്ന പകിട്ടുമായണ് ജർമൻ പട ഇത്ത വണത്തെ ലോക മാമാങ്കത്തിനെത്തുന്നത്. യൂറോപ്യൻ യോഗ്യത മത്സരങ്ങളിൽ ഗ്രൂപ്പ് 'ജെ'യിൽ പത്തിൽ ഒമ്പതും വിജയിച്ചിട്ടുണ്ട്. 36 ഗോളുകളാണ് അടിച്ച് കൂട്ടിയതെങ്കിൽ തിരിച്ച് വാങ്ങിയത് വെറും നാലെണ്ണം മാത്രം.
ഗ്രൂപ്പ് 'ഇ' യിൽ നവംബർ 23ന് ജപ്പാൻ, 27 ന് സ്പെയിൻ, ഡിസംബർ ഒന്നിന് കോസ്റ്റോറിക്ക എന്നിവർക്കെതിരെയാണ് ആദ്യ റൗണ്ടിലെ മത്സരങ്ങൾ.
അതേസമയം, കോച്ച് ബ്രാങ്കോ ഇവാങ്കോവിച്ചിന്‍റെ ഒമാനെ സംബന്ധിച്ചിടത്തോളം ലോകോത്തര നിലവാരമുള്ള ടീമിനെ നേരിടാനുള്ള മികച്ച അവസരമാണ് സന്നാഹത്തിലൂടെ കൈവന്നിരിക്കുന്നത്. ദേശീയ ടീമിൽ ഭൂരിഭാഗം പേരും സീബ് ക്ലബിന്‍റെ താരങ്ങളാണ്. അടുത്തിടെ എ.എഫ്.സി കപ്പിൽ കിരീടം നേടിയ ക്ലബ്, ഒമാന് ഫുട്ബാൾ മൈതാനത്ത് പുതിയ മേൽവിലാസം നേടികൊടുക്കുകയും ചെയ്തു.
ഒമാന് ദേശീയ ഫുട്‌ബോള്‍ ടീം മസ്‌കത്തിലെ പൊലീസ് സ്‌റ്റേഡിയത്തില്‍ മികച്ച പരിശീലനമാണ് നടത്തി കൊണ്ടിരിക്കുന്നത്. ദേശീയ ക്യാമ്പില്‍ താരങ്ങളെല്ലാം എത്തിയിട്ടുണ്ട്. വിവിധ ക്ലബുകളില്‍ കളിക്കുന്ന മുഴുവന്‍ താരങ്ങളും ഇതിനോടകം ടീം ക്യാമ്പിനൊപ്പം ചേര്‍ന്നു. ഞായറാഴ്ച നടന്ന പരിശീലന സെഷന്‍ വീക്ഷിക്കുന്നതിന് ഒമാന്‍ ഫുട്‌ബാള്‍ അസോസിയേഷന്‍ പ്രസിഡന്റ് മുഹ്‌സിന്‍ ബിന്‍ ഹമദ് അല്‍ മസ്‌റൂറി, ബോര്‍ഡ് അംഗം ഖുതൈബ ബിന്‍ സഈദ് അല്‍ ജീലാനി എന്നിവരും സന്നിഹിതരായിരുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.