കൺനിറയെ അവർ കണ്ടു... നാലു പതിറ്റാണ്ടിന് ശേഷം
text_fieldsബഹ്ല: കേട്ടറിവ് മാത്രമുള്ള പിതാവിെൻറ നാടും ബന്ധുക്കളെയുമെല്ലാം കൺനിറയെ കണ്ടതിെൻറ ആഹ്ലാദത്തിലാണ് ജമീലയും സഹോദരി സാൽമിയയും ഒപ്പം ഉമ്മ മറിയംബീവിയും. കോഴിക്കോട് തങ്ങൾസ് റോഡ് സ്വദേശിനിയായ മറിയംബീവിയും മക്കളും ഭർത്താവായ ഒമാനി പൗരൻ അബ്ദുല്ല സാലെം ഹസൻ ഭീമാനിയുടെ അറബ് വംശജയായ രണ്ടാം ഭാര്യയും മക്കളുമായുള്ള വികാരനിർഭരമായ ഒത്തുചേരലിന് മസ്കത്തിൽനിന്ന് 200 കിലോമീറ്ററിലധികം ദൂരെയുള്ള ബഹ്ല വെള്ളിയാഴ്ച സാക്ഷിയായി. നാലുപതിറ്റാണ്ടോളം നീണ്ട നൊമ്പരകഥകൾക്ക് വിരാമമിടുേമ്പാഴും പിതാവിെൻറ അഭാവം ഇവർക്ക് വേദനയായി അവശേഷിക്കുന്നു. എട്ടുവർഷം മുമ്പാണ് അബ്ദുല്ല സാലെം മരിച്ചത്. കാലത്തിെൻറ ഒഴുക്കിൽ അറ്റുപോയ അറബിക്കല്യാണ ബന്ധം വിളക്കിച്ചേർക്കാൻ വഴിയൊരുക്കിയ സാമൂഹിക പ്രവർത്തകരും ഇൗ പുനഃസമാഗമത്തിന് സാക്ഷിയായി. സമൂഹ മാധ്യമങ്ങളിലൂടെ ഇവർ നടത്തിയ ഇടപെടലുകളാണ് കടലലകൾക്ക് അപ്പുറം അറിയാതെയും കാണാതെയും കഴിഞ്ഞിരുന്ന കുടുംബങ്ങളെ ഒന്നിപ്പിച്ചത്.
ഷാര്‍ജയിലാണ് മറിയംബീവിയും മകൾ ജമീലയും ജോലിചെയ്യുന്നത്. ജമീല ഒമാനിലെ പിതാവിെൻറ കുടുംബവേരുകൾ തേടുന്ന വിവരം യു.എ.ഇയിലെ പൊതുപ്രവര്ത്തകൻ റഷീദ് വയനാട് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചതോടെയാണ് ഒമാനി കുടുംബത്തിനായുള്ള അന്വേഷണം ആരംഭിച്ചത്. ഇതു ശ്രദ്ധയിൽപ്പെട്ട ഒമാൻ മലയാളി സമൂഹം വിഷയം ഏറ്റെടുത്തു. ഇതുസംബന്ധിച്ച വാർത്തകൾ ഡിസംബർ അവസാനം ‘ഗൾഫ് മാധ്യമം’ പ്രസിദ്ധീകരിച്ചിരുന്നു. കുടുംബത്തെ കണ്ടെത്തിയതോടെ പുനഃസമാഗമത്തിനുള്ള ശ്രമങ്ങൾ വേഗത്തിലായി. വിസക്കുള്ള ചെലവ് സഹം സുന്നി സെൻററാണ് വഹിച്ചത്. മൂവരുടെയും വിമാന ടിക്കറ്റ് മലബാർ ഗോൾഡും സ്പോൺസർ ചെയ്തു. കെ.എം.സി.സി പ്രവർത്തകരായ പി.ടി.എ റഷീദ് സഹം, ഗഫ്ഫാർ, റാഹിൽ, യൂസുഫ് ചേറ്റുവ, റഫീഖ് ശ്രീകണ്ഡപുരം എന്നിവരാണ് ഒമാനി കുടുംബത്തെ കണ്ടെത്തുന്നതിനും പുനഃസമാഗമത്തിനും വേണ്ട ശ്രമങ്ങൾ നടത്തിയത്. മറിയംബീവിയും ജമീലയും യു.എ.ഇയിൽനിന്നും സാൽമിയ കേരളത്തിൽനിന്നും വ്യാഴാഴ്ച രാത്രിയാണ് മസ്കത്തിലെത്തിയത്. വെള്ളിയാഴ്ച രാവിലെ ബഹ്ലയിലേക്ക് തിരിക്കുകയായിരുന്നു. ഏതാനും ദിവസം ബഹ്ലയിൽ തങ്ങിയ ശേഷമായിരിക്കും മടക്കമെന്ന് മൂവരും പറഞ്ഞു.
എഴുപതുകളുടെ ആദ്യ പകുതിയിലാണ് അബ്ദുല്ല സാലെമും മറിയംബീവിയും വിവാഹിതരാകുന്നത്. ബഹ്റൈനിൽനിന്ന് ലോഞ്ചിൽ ചരക്കുമായി കോഴിക്കോട്ടെത്തി കച്ചവടം നടത്തി തിരിച്ചുപോകുന്ന അറബികളിൽ ഒരാളായിരുന്നു അബ്ദുല്ല സാലെം. മലയാളി കുടുംബത്തിൽനിന്ന് വധു വേണമെന്ന ആഗ്രഹത്തെ തുടർന്നുള്ള അന്വേഷണത്തിനൊടുവിലാണ് മറിയംബീവിയിൽ എത്തുന്നത്. വിവാഹത്തിന് ശേഷം അഞ്ചു ദിവസം നാട്ടിൽനിന്ന ശേഷം മടങ്ങി. വർഷത്തിൽ ഒരു തവണയായിരുന്നു വരവ്. ഒന്നും രണ്ടും മാസം ഭാര്യവീട്ടില്‍ താമസിച്ച ശേഷമാണ് മടങ്ങിയിരുന്നത്. ഒരു വര്‍ഷത്തിനുള്ളില്‍ ആദ്യ മകള്‍ ജമീല പിറന്നു. നാലാമത്തെ വർഷം രണ്ടാമത്തെ മകൾ ഗർഭത്തിലിരിക്കെ കോഴിക്കോട്ടുനിന്ന് മടങ്ങിയ അബ്ദുല്ല പിന്നെ തിരികെ വന്നില്ല. പ്രസവസമയത്ത് വിവരങ്ങൾ അന്വേഷിച്ച് കത്തും പണവും ലഭിച്ചിരുന്നു. മകൾക്ക് സാൽമിയ ശുഹാദ എന്നു പേരിടണമെന്നും നിർദേശിച്ചു. പിന്നീട് ഏറെ നാളത്തേക്ക് കത്തിടപാടുകൾ ഉണ്ടായിരുന്നില്ലെന്ന് മറിയംബീവി ഒാർക്കുന്നു.
നാളുകൾക്ക് ശേഷം വന്ന കത്തിൽ ഉരു യാത്രക്കിടെ മറ്റൊരു ഉരുവുമായി ഇടിച്ചതിനെ തുടർന്ന് മുതലാളിയുമായി വഴക്കുണ്ടാവുകയും ഇതേ തുടർന്ന് ജോലി ഉപേക്ഷിച്ച് ഒമാനിലേക്ക് മടങ്ങിയെന്നുമായിരുന്നു ഉള്ളടക്കം. പിന്നീട് കത്തുകൾ അയക്കുന്നത് അബ്ദുല്ല നിർത്തിയെങ്കിലും മറിയംബീവി മുടങ്ങാതെ കത്തുകളും മക്കളുടെ ഫോേട്ടാകളുമെല്ലാം അയച്ചിരുന്നു. വർഷങ്ങൾ നീണ്ട കാത്തിരിപ്പിന് പ്രയോജനമില്ലെന്ന് തോന്നിയതോടെ മറിയംബീവി യു.എ.ഇയിൽ വീട്ടുജോലിക്കായി വന്നു. ആദ്യ രണ്ടു വർഷത്തിന് ശേഷം ഒമാനിലേക്ക് വിസ സംഘടിപ്പിച്ചു. വീട്ടുജോലിക്കൊപ്പം ഭര്‍ത്താവിനെ കണ്ടെത്തുകയുമായിരുന്നു ലക്ഷ്യം. അന്വേഷണത്തിനൊടുവിൽ കണ്ടെത്തിയെങ്കിലും അപ്പോഴേക്കും അബ്ദുല്ല മറ്റൊരു വിവാഹം കഴിച്ചിരുന്നു. ഇൗ വിസയുടെ കാലാവധി കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങിയതോടെ ഇൗ ബന്ധവും അറ്റു. പിന്നീട് മറ്റൊരു വിസയിൽ യു.എ.ഇയിൽ വന്ന മറിയംബീവി വിവിധ വീടുകളിൽ വീട്ടുജോലി ചെയ്താണ് മക്കളെ വളർത്തി വിവാഹം കഴിപ്പിച്ചുവിട്ടത്. ജീവിതം കരുപിടിപ്പിക്കുന്നതിനുള്ള ശ്രമത്തിനിടെ കൂടുതൽ അന്വേഷണങ്ങൾ നടത്തിയതുമില്ല. പതിറ്റാണ്ടുകൾക്ക് ഇപ്പുറം മക്കൾ മുൻകൈയെടുത്ത് നടത്തിയ അന്വേഷണമാണ് ഒടുവിൽ ഫലപ്രാപ്തിയിൽ എത്തിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.