ഒടുവിൽ മാത്യു വർഗീസ് മടങ്ങുന്നു, ജീവനറ്റ്...
text_fieldsകുവൈത്ത് സിറ്റി: പ്രവാസത്തിനൊപ്പം ജീവിതത്തിന്റെ ഗതിവികതികളിൽ ഉയർച്ചയുടെയും താഴ്ചയുടെയും പടവുകൾ കയറിയിറങ്ങിയ മാത്യു വർഗീസ് ഒടുവിൽ കുവൈത്തിൽ നിന്ന് മടങ്ങുന്നു. ആഗ്രഹിച്ചതുപോലെ എല്ലാ കുരുക്കുകളിൽ നിന്നും മോചിതനായി സ്വതന്ത്രമായൊരു മടക്കമല്ല, ജീവനറ്റ് നിശ്ചലനായുള്ള മടക്കം. കൊല്ലം പത്തനാപുരം സ്വദേശി മാത്യു വർഗീസ് (73) തിങ്കളാഴ്ചയാണ് കുവൈത്തിൽ നിര്യാതനായത്. അദാൻ ഹോസ്പിറ്റലിൽ ചികിത്സയിൽ ഇരിക്കെയാണ് മരണം.
2005ൽ അൽഗാനിം കമ്പനിയിൽ പ്രൊജക്ട് മാനേജരായാണ് മാത്യു വർഗീസ് കുവൈത്തിലെത്തിയത്. പിന്നീട് പ്രതിസന്ധികളുടെ ആഴത്തിൽ വീണുഴറി ജീവിതം ദുരിതപൂർണമായി മാറി. ജോലിയും വരുമാനവും നിലച്ച് കടം പെരുകിയ നാലുപേരടങ്ങുന്ന കുടുംബം സുഹൃത്തുക്കൾ നൽകുന്ന ഭക്ഷണം കൊണ്ടാണ് ജീവൻ നിലനിർത്തിയിരുന്നത്. വർഷങ്ങളായി വാടക മുടങ്ങിയതിനാൽ വാതിലിനു പുറത്ത് നോട്ടീസ് പതിച്ചിരുന്നു. ഏതു നിമിഷവും വീട്ടിൽനിന്ന് പുറത്താക്കപ്പെടുന്ന നിലയിലായിരുന്നു മാത്യു വർഗീസും രോഗിയായ ഭാര്യയും രണ്ടു മക്കളും കഴിച്ചുകൂട്ടിയിരുന്നത്. ‘ഗൾഫ് മാധ്യമം’ ഇത് റിപ്പോർട്ടു ചെയ്തിരുന്നു.
മാത്യു വർഗീസിന്റെ കഥ
ഇലക്ട്രിക്കൽ എൻജിനീയറിങിൽ ബിരുദം കഴിഞ്ഞ് സൗദി അറേബ്യയിലെത്തിയ 1978ലാണ് മാത്യു വർഗീസിന്റെ പ്രവാസജീവിതം ആരംഭിക്കുന്നത്. ഡോക്ടറായ ഭാര്യക്കും സൗദിയിൽ ജോലി ലഭിച്ചതോടെ സന്തോഷകരമായി ജീവിതം മുന്നോട്ടുപോയി.
ഇതിനിടെ സൗദിയിൽ ടെക്സ്റ്റൈൽസ്-ടൈലറിങ് കമ്പനി തുടങ്ങിയത് വലിയ നഷ്ടത്തിൽ കലാശിച്ചു. ഭാര്യയുടെ ജോലിയും നഷ്ടപ്പെട്ടു. കടം കുന്നുകൂടി.
2005ൽ മാത്യു വർഗീസ് കുവൈത്തിലെത്തി. മക്കളെ 12, 6 ക്ലാസുകളിലായി അമേരിക്കൽ ഇന്റർനാഷനൽ സ്കൂളിൽ ചേർത്തു. ജീവിതം പിന്നെയും ശരിയായ വഴിയിൽ ഓടിത്തുടങ്ങവെ, ഭാര്യ കാൻസറിന്റെ പിടിയിൽ വീണു. വീട്ടുവാടകയും സ്കൂൾ ഫീസും ഭാര്യയുടെ ചികിത്സയുമൊക്കെയായി സാമ്പത്തിക പ്രയാസങ്ങൾ കുടുംബത്തെ ഞെരുക്കിത്തുടങ്ങി. ലോണെടുത്ത് മറികടക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഭാരിച്ച ഫീസ് താങ്ങാനാകാതെ മക്കൾ പഠനം നിർത്തി. മൂന്നുവർഷം മാത്രമേ മാത്യു വർഗീസിന് ആദ്യ കമ്പനിയിൽ ജോലി ഉണ്ടായുള്ളൂ. പിന്നീട്, മറ്റൊരു കമ്പനിയിൽ ചേർന്ന് ഏതാനും വർഷങ്ങൾ ജോലിനോക്കിയെങ്കിലും 60 വയസ്സിലെത്തിയതോടെ ഒഴിയേണ്ടിവന്നു. ജീവിതം വലിയൊരു ശൂന്യതയിലേക്ക് പ്രവേശിച്ചു. നാലുപേർക്കും ജോലി ഇല്ല. മക്കളുടെ വിസ കാലാവധി കഴിഞ്ഞു. അത് പുതുക്കാൻ പണം വേണം. ഭാര്യയുടെ ചികിത്സക്കും പണം വേണം. നിത്യചെലവുകൾ കഴിഞ്ഞുപോകണം. ഈ ഘട്ടത്തിലാണ് മാത്യു വർഗീസിന്റെ കഥ ‘ഗൾഫ് മാധ്യമം’ പ്രസിദ്ധീകരിച്ചത്.
മലയാളി സംഘടകളുടെ ഇടപെടൽ
വാർത്ത കണ്ട വിവിധ മലയാളി സംഘടനകൾ വിഷയത്തിൽ ഇടപെട്ടു. കുവൈത്ത് എൻജിനിയേഴ്സ് ഫോറം (കെ.ഇ.എഫ്), കോളജ് ഓഫ് എൻജിനീയറിങ് അലുംനി അസോസിയേഷൻ കുവൈത്ത് ചാപ്റ്റർ (സീറ്റ), കുവൈത്ത് സെന്റ് ജോർജ് യൂനിവേഴ്സൽ സിറിയൻ ഓർത്തഡോക്സ് ചർച്ച്, സാന്ത്വനം കുവൈത്ത്, ഗ്ലോബൽ ഇന്റർനാഷനൽ, സെന്റ് ബേസിൽ യാക്കോബായ സിറിയൻ ഓർത്തഡോക്സ് ചർച്ച് യെലഹങ്ക ബംഗളൂരു എന്നിവ ഒരു കൂട്ടായ്മ രൂപപ്പെടുത്തുകയും പ്രശ്ന പരിഹാരത്തിനായുള്ള നടപടികൾ ആരംഭിക്കുകയും ചെയ്തു.
മാത്യു വർഗീസിന്റെ ഭാര്യയെയും മക്കളെയും നാട്ടിലെത്തിക്കാനാണ് ആദ്യ ശ്രമം നടത്തിയത്. മക്കളുടെ രണ്ടു പേരുടെയും പാസ്പോർട്ട് കാലഹരണപ്പെട്ടിരുന്നു. ഇവയും ഭാര്യയുടെ റസിഡൻസി പ്രശ്നവും പരിഹരിച്ചു. വാടക കുടിശ്ശിക മൂലം വീട്ടിൽ നിന്ന് ഇറങ്ങണമെന്ന ഉത്തരവും കോടതിയെ സമീപിച്ചു നീട്ടിയെടുത്തു. ഇതിനൊടുവിൽ എല്ലാ തടസ്സങ്ങളും മറികടന്ന് കഴിഞ്ഞ ആഗസ്റ്റിൽ കുടുംബത്തെ നാട്ടിൽ അയച്ചു. കുടുംബം താൽപര്യം അറിയിച്ചത് പ്രകാരം ബംഗളുരുവിൽ താമസിക്കാനുള്ള ഇടവും മറ്റുചെലവുകളും കൂട്ടായ്മ ഒരുക്കി.
ആഗ്രഹം ബാക്കിയാക്കി അന്ത്യയാത്ര
ഭാര്യയും മക്കളും പോയതോടെ പഴയ ഫ്ലാറ്റിൽ നിന്ന് മാത്യു വർഗീസ് ഫർവാനിയയിലേക്ക് മാറി. വാടക കുടിശ്ശിക ബാക്കി ഉള്ളതിനാൽ കേസും യാത്രാവിലക്കുമുണ്ടായിരുന്നു. പ്രായത്തിന്റെ അവശതകൾക്കൊപ്പമുള്ള കടുത്ത പ്രമേഹം കാഴ്ചകളെ മങ്ങിപ്പിച്ചു. ഇതിനിടയിലും നിയമ പ്രശ്നങ്ങളും യാത്രാക്കുരുക്കുകളും അവസാനിപ്പിച്ച് മാത്യു വർഗീസിനെ നാട്ടിൽ അയക്കാനുള്ള ശ്രമത്തിലായിരുന്നു കൂട്ടായ്മ. ഇതിനിടയിലാണ് ഒരുമാസം മുമ്പ് സ്ട്രോക്ക് വന്ന് മാത്യു വർഗീസിനെ അദാൻ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചത്. തിങ്കളാഴ്ച രാവിലെയാണ് മരണം. മൃതദേഹം നടപടികൾ പൂർത്തിയാക്കി ബംഗളൂരുവിലേക്ക് കൊണ്ടുപോകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.