ടി.വി ആരാധന ആദ്യ വോട്ടായ കഥ...
text_fieldsഎല്ലാവരുടേയും ജീവിതത്തിൽ സുപ്രധാനമായ ചില മുഹൂർത്തങ്ങൾ ഉണ്ടാകും. ഉദാഹരണത്തിന് ആദ്യമായി കിട്ടുന്ന സമ്മാനം, മത്സരത്തിൽ ഒന്നാമതെത്തുന്നത്, എസ്.എസ്.എൽ.സി നല്ല മാർക്കോടെ വിജയിക്കുന്നത്. അതിലൊന്നായി ആദ്യമായി വോട്ട് ചെയ്ത അനുഭവവും ചേർത്തുവെക്കാം. എല്ലാവരേയും പോലെ 18 എത്തിയപ്പോൾ എനിക്കും വോട്ടുചെയ്യാനുള്ള അവകാശം വന്നുചേർന്നു. തലയിൽ നിറയെ വിപ്ലവം, പ്രണയം, പഠനം, കത്തുന്ന സ്വപ്നങ്ങൾ... ഇതൊക്കെ ആണല്ലോ 18. ഓരോ വോട്ടും ഓരോ വ്യക്തിയുടെ ശബ്ദമാണ്; പ്രതികരണമാണ്; നാടിനോടുള്ള പ്രതിബദ്ധതയാണ്. ഉറച്ച നിലപാടുകളിൽ നിന്ന് അത് രേഖപ്പെടുത്തുക എന്നത് അനിവാര്യവുമാണ് എന്നൊക്കെ കേൾക്കുന്നുണ്ടെങ്കിലും എന്നെ സംബന്ധിച്ച് രാഷ്ട്രീയ നിലപാടുകളും പക്ഷങ്ങളും ഒന്നും രൂപപ്പെടാതിരുന്ന കാലമായിരുന്നു അത്.
പോളിങ് സ്റ്റേഷനു പുറത്തെ അന്തരീക്ഷം ചൂടേറിയതായിരുന്നു. പല നിറങ്ങളിലുള്ള ബാനറുകൾ, ചിഹ്നങ്ങൾ, സ്ഥാനാർഥികളുടെ പേരുകൾ. നാട്ടുകാരും പാർട്ടിക്കാരും വോട്ടു ചോദിച്ചും ഉറപ്പിച്ചും എന്നെ വശത്താക്കാനുള്ള ശ്രമങ്ങൾ നടത്തിവരുന്നുമുണ്ട്. എന്നാൽ, എന്നെ കുഴക്കിയത് മറ്റൊന്നാണ്. സ്ഥാനാർഥികളുടെ പേരുകൾ പലതും ഞാൻ ആദ്യമായി കേൾക്കുകയാണ്. കോലാഹലങ്ങൾക്കിടയിൽ ആകെ ഒരു വീർപ്പുമുട്ടലുണ്ടായി. ആർക്കു വോട്ടു ചെയ്യണം? ഏറെ പ്രാധാന്യമർഹിക്കുന്ന ചോദ്യം.
അപ്പോഴാണ് ഒരു സുഹൃത്ത് ഒരു വാർത്തയുമായി വന്നത്. ഞങ്ങളുടെ ടീമിന്റെ ആരാധനാപാത്രമായ ലൈലയുടെ മാമൻ സ്വതന്ത്ര സ്ഥാനാർഥിയായി ടി.വി ചിഹ്നത്തിൽ മത്സരിക്കുന്നുണ്ട്. പിന്നെ ഒന്നും നോക്കിയില്ല, സൗഹൃദമാണല്ലോ എല്ലാറ്റിലും വലുത്. എന്റെ കന്നിവോട്ട് അവളുടെ മാമനിരിക്കട്ടെ. ടി.വി ചിഹ്നത്തോട് ഇഷ്ടം തോന്നാൻ മറ്റൊരു കാരണം കൂടിയുണ്ട്. 18ന്റെ ആവേശത്തിൽ ഞാനും എന്റെ അടുത്ത സുഹുത്തുക്കളും ടി.വിയുടെ കടുത്ത ആരാധകരായിരുന്നു.
ഏറ്റവും അടുപ്പമുള്ള പ്രിയങ്ങളിൽ ഒന്നായി ടി.വിയെ കൊണ്ടുനടക്കുന്ന കാലത്തായിരുന്നു ആദ്യ വോട്ടവകാശം. ഏതായാലും ടി.വി ചിഹ്നത്തിലുള്ള സ്വതന്ത്രന് എന്റെ കന്നി വോട്ട് അർപ്പിച്ചു ബൂത്തിൽ നിന്ന് ഇറങ്ങി. ഫലം വരുന്ന നേരം കൗതുകത്തോടെ കാത്തിരുന്നതും ‘ടി.വി’ക്കു കിട്ടിയ വോട്ടിനെ കുറിച്ച് അറിയാനായിരുന്നു. എന്റേതടക്കം മൊത്തം ‘ടി.വി’ക്കു കിട്ടിയത് 12 വോട്ട്. bഅതിനിടെ, വീടിനടുത്തുള്ള ഒരു പാർട്ടി ഓഫിസിനു പരിസരത്ത് ചിലർ വിഷമിച്ചിരിക്കുന്നത് കണ്ടു. വെറും നാലു വോട്ടിനായിരുന്നത്രെ അവരുടെ നേതാവ് തോറ്റത്. അതിലൊരാൾ നിന്റെ കന്നിവോട്ട് നമുക്കായിരുന്നല്ലോ ല്ലേ എന്ന് എന്നെ നോക്കി ചോദിച്ചു.‘പിന്നില്ല നിങ്ങളെ മ്മള് കൈവിടോ’ എന്ന് പറഞ്ഞ് ഓടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.