പെരുന്നാൾ-, മധ്യവേനൽ അവധി: മൂന്നു ലക്ഷം പേർ രാജ്യത്തിന് പുറത്തേക്ക്
text_fieldsകുവൈത്ത് സിറ്റി: ഈദുൽ ഫിത്ർ അവധിയും മധ്യവേനൽ അവധിയും ഒരുമിച്ചെത്തിയതിനാൽ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരുടെ തിരക്ക് വർധിച്ചു. അവധിക്കാലം കുവൈത്തിന് പുറത്ത് ചെലവഴിക്കാനായി സ്വദേശികളും വിദേശികളുമടക്കം മൂന്ന് ലക്ഷം പേരാണ് യാത്രക്കൊരുങ്ങുന്നത്. ഇതിൽ 40,000 പേർ പെരുന്നാൾ അവധി ചെലവഴിക്കാനും 2,80,000 പേർ മധ്യവേനൽ അവധിക്കും വേണ്ടിയുമാണ് കുവൈത്ത് വിടുന്നത്. ജൂൺ 15 മുതൽ സെപ്റ്റംബർ 10 വരെ പല ഘട്ടങ്ങളിലായാണ് ഇവരുടെ യാത്ര.
രാജ്യത്തെ കൊടിയ ചൂടിൽനിന്ന് ആശ്വാസം ലഭിക്കാൻ അനുയോജ്യമായ കാലാവസ്ഥതേടിയുള്ളതാണ് സ്വദേശികളുടെ യാത്ര. തുർക്കി, ദുബൈ, ലണ്ടൻ, ജിദ്ദ, ഇറാനിലെ മഷ്ഹദ്, ശറമുശൈഖ് എന്നിവിടങ്ങളിലേക്കാണ് സ്വദേശികളിൽ അധികപേരും പോവുന്നത്. അതിനിടെ, ഈദുൽ ഫിത്ർ പ്രമാണിച്ച് ജൂൺ 21 മുതൽ 27 വരെ 2270 വിമാന ഷെഡ്യൂളുകൾ ഏർപ്പെടുത്തിയതായി സിവിൽ എവിയേഷൻ വകുപ്പ് അറിയിച്ചു. യാത്രക്കാരുടെ സൗകര്യങ്ങൾക്കായി വിപുലമായ സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. സുരക്ഷ ഉദ്യോഗസ്ഥരുടെയും ചെക്കിങ് കൗണ്ടറുകളുടെയും എണ്ണം വർധിപ്പിച്ചതിന് പുറമെ യൂത്ത് ആൻഡ് സ്പോർട്സ് അതോറിറ്റിയിലെ 250 സന്നദ്ധ വളൻറിയർമാരുടെ സേവനവും ഉപയോഗപ്പെടുത്തുന്നുണ്ടെന്ന് അധികൃതർ കൂട്ടിച്ചേർത്തു. കഴിഞ്ഞദിവസം തിരക്ക് കാരണം ഡിപ്പാർച്ചറിലേക്കു വഴി അടച്ചതോടെ യാത്രക്കാർ താഴെ അറൈവൽ പാർക്കിങ്ങിൽ വാഹനം നിർത്തി സാധനങ്ങൾ ട്രോളിയിൽ കയറ്റി ലിഫ്റ്റ് മാർഗമാണ് മുകളിലേക്ക് പോയത്. പാർക്കിങ്ങിലും വൻ തിരക്കുണ്ടായി. തിരക്ക് നിയന്ത്രിക്കാൻ ഡിപ്പാർച്ചറിൽനിന്നുള്ള പാർക്കിങ് എൻട്രി ദിവസങ്ങൾക്കുമുമ്പ് അടച്ചുപൂട്ടിയിരുന്നു. താഴെയുള്ള എൻട്രി വഴി മാത്രമേ പാർക്കിങ്ങിലേക്ക് പ്രവേശിക്കാൻ സൗകര്യമുണ്ടായിരുന്നുള്ളൂ. തൽക്കാലം ബുദ്ധിമുട്ട് അനുഭവിച്ചെങ്കിലും തിരക്ക് നിയന്ത്രിക്കാൻ ഇത് സഹായകമായി. വാഹനങ്ങൾ താഴെനിന്ന് മുകളിലേക്കും തിരിച്ചും പോവുന്നതുമൂലമുള്ള കുരുക്ക് ഒഴിവാക്കാനാണ് ക്രമീകരണം വരുത്തിയത്. അതിനിടെ കാര്യങ്ങൾ വിലയിരുത്താൻ മന്ത്രി വ്യാഴാഴ്ച വിമാനത്താവളത്തിൽ സന്ദർശനം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.