മന്ത്രിസഭായോഗം: ഗുരുതര രോഗങ്ങൾ ബാധിക്കുന്നവരുടെ എണ്ണം കുറക്കാൻ നടപടി സ്വീകരിക്കും
text_fieldsമനാമ: രാജ്യത്ത് കാന്‍സര്‍, കിഡ്‌നി സംബന്ധമായ അസുഖങ്ങൾ ബാധിക്കുന്നവരുടെ എണ്ണം കുറച്ചുകൊണ്ടുവരുന്നതിനുള്ള നടപടികള്‍ ശക്തമാക്കുമെന്ന് പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫ പറഞ്ഞു. ഇന്നലെ ചേര്‍ന്ന പ്രതിവാര മന്ത്രിസഭ യോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇത്തരം രോഗങ്ങള്‍ വ്യാപകമാകുന്നത് തടയാനാവശ്യമായ നടപടി സംബന്ധിച്ച് നേരത്തെ തയാറാക്കിയ പഠന റിപ്പോര്‍ട്ട് പുന:പരിശോധിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിലവില്‍ ഈ രോഗങ്ങള്‍ ബാധിച്ചവരുടെ തരംതിരിച്ചുള്ള കണക്കെടുപ്പ്, രോഗങ്ങള്‍ പിടിപെടാന്‍ ഇടയാക്കുന്ന കാരണങ്ങളും മറ്റ് ഘടകങ്ങളും നിർണയിക്കല്‍, രോഗം പിടിപെട്ടാല്‍ സ്വീകരിക്കേണ്ട കാര്യങ്ങൾ, രോഗബാധിതരുടെ തോത് കുറക്കാനാവശ്യമായ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കല്‍ തുടങ്ങിയ കാര്യങ്ങളാണ് പഠന റിപ്പോര്‍ട്ടിെൻറ പരിധിയില്‍വരിക. റിപ്പോര്‍ട്ട് തയാറാക്കുന്നതിന് ആരോഗ്യമന്ത്രാലയത്തെയും മന്ത്രാലയത്തിന് കീഴിലെ ഉന്നത സമിതിയെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.
രാജ്യ പുരോഗതിക്കുവേണ്ടിയുള്ള ബഹ്‌റൈനി യുവാക്കളുടെ ത്യാഗങ്ങൾ അനുസ്മരിച്ച പ്രധാനമന്ത്രി അവർക്ക് വിവിധ മേഖലകളിൽ കൂടുതല്‍ അവസരങ്ങള്‍ നല്‍കുമെന്ന് വ്യക്തമാക്കി. മന്ത്രാലയങ്ങളില്‍നിന്നും സര്‍ക്കാര്‍ ഡിപാർട്മെൻറുകളില്നിന്നും സ്വദേശികള്‍ക്ക് സുതാര്യമായ സേവനങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ തുടര്‍ച്ചയായ പരിശോധന നടത്തുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
യമനില്‍ ഹെലികോപ്റ്റര്‍ തകന്ന് നാല് യു.എ.ഇ സൈനികര്‍ മരിച്ച സംഭവത്തിലും ഈജിപ്തിലെ അലക്‌സാൻഡ്രിയയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് നിരവധിപേര്‍ മരിക്കാനിടയായതിലും മന്ത്രിസഭ അനുശോചനം രേഖപ്പെടുത്തി. ഇരു സംഭവങ്ങളിലും ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് പരലോക മോക്ഷം ലഭിക്കട്ടെയെന്നും പരിക്കേറ്റവര്‍ക്ക് ഉടന്‍ സുഖ പ്രാപ്തിയുണ്ടാവട്ടെയെന്നും ആശംസിച്ചു. പാര്‍പ്പിട വിഷയത്തില്‍ സ്വദേശികള്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ മന്ത്രിസഭ ചര്‍ച്ച ചെയ്തു. പാര്‍പ്പിട പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്ന മന്ത്രിതല സമിതിയുടെ നിര്‍ദേശത്തെ സ്വാഗതം ചെയ്തു.സിത്ര, നബീ സാലിഹ്, ദുറാസ്, ഉമ്മുൽ ഹസം എന്നീ പ്രദേശങ്ങളില്‍ സര്‍ക്കാര്‍ സേവനങ്ങള്‍ എത്തിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ മന്ത്രിതല സമിതിക്ക് രൂപം നല്‍കി. വിദ്യാഭ്യാസസാംസ്‌കാരിക പുരോഗതി ലക്ഷ്യംവെച്ച് മേഖലാടിസ്ഥാനത്തില്‍ നടക്കുന്ന പരിശീലന പരിപാടിക്ക് ആതിഥ്യം വഹിക്കാനുള്ള തീരുമാനം മന്ത്രിസഭ അംഗീകരിച്ചു.
മുനിസിപ്പല്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നിയമ ഭേദഗതിയും സഭ അംഗീകരിച്ചു. തെരഞ്ഞെടുപ്പ് ചട്ടങ്ങൾ ലംഘിക്കുന്നവർക്ക് മൂന്ന് മാസം തടവും 200 ദിനാര്‍ പിഴയുമായിരുന്നു നേരത്തെയുള്ള ശിക്ഷ. ഇത് രണ്ട് വര്‍ഷം തടവും 2000 ദിനാര്‍ പിഴയുമാക്കി ഉയര്‍ത്തിയ തീരുമാനമാണ് മന്ത്രിസഭ അംഗീകരിച്ചത്. സഹകരണ സൊസൈറ്റികളുടെ ജനറല്‍ ബോഡി യോഗങ്ങളില്‍ പങ്കെടുക്കുന്നതിനുള്ള അറിയിപ്പുകള്‍ സോഷ്യല്‍ മീഡിയ വഴി നല്‍കാമെന്ന തീരുമാനത്തോട് മന്ത്രിസഭ യോജിച്ചു. ഗുദൈബിയ പാലസില്‍ ഇന്നലെ നടന്ന മന്ത്രിസഭ യോഗ തീരുമാനങ്ങൾ സെക്രട്ടറി ജനറല്‍ ഡോ. യാസിര്‍ ബിന്‍ ഈസ അല്‍ നാസര്‍ വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.