പുക പരിശോധന: കഴിഞ്ഞ വർഷം പിഴയീടാക്കിയത് 1.33 കോടി
text_fieldsകൊച്ചി: മലിനീകരണ നിയന്ത്രണ നടപടികളുടെ ഭാഗമായി 2021ൽ സംസ്ഥാനത്ത് പുക പരിശോധന സർട്ടിഫിക്കറ്റില്ലാത്ത വാഹനങ്ങളിൽനിന്ന് പിഴയായി ഈടാക്കിയത് 1,33,91,600 രൂപ. 5697 കേസുകളിൽനിന്നാണ് ഇത്രയും തുക ഈടാക്കിയത്. നവംബർ, ഡിസംബർ മാസങ്ങളിൽ നടത്തിയ ഊർജിത പരിശോധനയിൽ മാത്രം 49.06 ലക്ഷം പിഴ ചുമത്തി.
വാഹനങ്ങളിൽനിന്നുള്ള മലിനീകരണം കുറക്കാൻ ദേശീയ ഹരിത ട്രൈബ്യൂണൽ ഇറക്കിയ ഉത്തരവിനെ തുടർന്നാണ് മോട്ടോർ വാഹന വകുപ്പ് പരിശോധന കർശനമാക്കിയത്. അനധികൃത പാർക്കിങ് സംബന്ധിച്ച് കഴിഞ്ഞ വർഷം 27,512 കേസുകളും എടുത്തു. ഇതിലൂടെ 1,03,87,550 രൂപയും പിഴയീടാക്കിയതായി ഗതാഗത വകുപ്പ് സെക്രട്ടറി ട്രൈബ്യൂണലിന് റിപ്പോർട്ട് സമർപ്പിച്ചു. വാഹന മലിനീകരണം കുറക്കുന്നതിനുള്ള ദീർഘകാല നടപടിയുടെ ഭാഗമായി കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം നഗരങ്ങളിൽ ഓട്ടോറിക്ഷകൾക്ക് നൽകുന്ന പെർമിറ്റ് 3000 വീതമാക്കി നിശ്ചയിച്ചിട്ടുണ്ട്. ഇതിൽ 2000 എണ്ണം ഇലക്ട്രിക് ഓട്ടോകൾക്ക് മാത്രമാണ്. ബാക്കി 1000 സി.എൻ.ജി, എൽ.എൻ.ജി, എൽ.പി.ജി എന്നിങ്ങനെ ഇന്ധനമായി ഉപയോഗിക്കുന്നതിനും നൽകും. കെ.എസ്.ആർ.ടി.സി 310 സി.എൻ.ജി ബസുകൾ വാങ്ങുന്നതിനുള്ള ടെൻഡർ നടപടി നടക്കുന്നു. ഈ വർഷം മാർച്ചോടെ പുതിയ സി.എൻ.ജി ബസുകൾ നിരത്തിലിറങ്ങും.
വാഹനങ്ങളിൽ ഗ്രീൻ ഹൈഡ്രജൻ ഇന്ധനമായി ഉപയോഗിക്കുന്നതിനും നടപടികൾ തുടങ്ങി. നിലവിൽ ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ് ലിമിറ്റഡ് മാത്രമാണ് ഗ്രീൻ ഹൈഡ്രജൻ ഉൽപാദിപ്പിക്കുന്നത്. ഇന്ത്യൻ ഓയിൽ കോർപറേഷൻ 100 കോടി രൂപ ചെലവഴിച്ച് ഗ്രീൻ ഹൈഡ്രജൻ ഇന്ധനം ഉൽപാദിപ്പിക്കുന്നതിന് അനുമതി നേടി. ഹൈഡ്രജൻ ഇന്ധന പമ്പുകൾ സ്ഥാപിക്കാൻ എറണാകുളം വൈറ്റില മൊബിലിറ്റി ഹബിൽ രണ്ട് ഏക്കർ ആവശ്യപ്പെട്ടിട്ടുണ്ട്. തിരുവനന്തപുരത്തും ഹൈഡ്രജൻ ഇന്ധന പമ്പ് ഐ.ഒ.സി സ്ഥാപിക്കാൻ സ്ഥലം ആവശ്യപ്പെട്ടിട്ടുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.