സ്ത്രീത്വത്തെ അപമാനിച്ച കേസിൽ യൂട്യൂബർ വിജയ് പി. നായർക്കെതിരെ കുറ്റപത്രം
text_fieldsതിരുവനന്തപുരം: സ്ത്രീത്വത്തെ അപമാനിക്കുകയും മൂന്ന് സ്ത്രീകളെ കൈയേറ്റം ചെയ്യുകയും ചെയ്തെന്ന കേസിൽ യൂട്യൂബർ വിജയ് പി. നായർക്കെതിരെ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. സ്‌ത്രീകളുടെ അന്തസ്സിനെ ഹനിക്കുക, സ്‌ത്രീകൾക്കെതിരെ മോശമായി പെരുമാറുക എന്നീ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 294 (ബി), 354 എന്നീ വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളത്. തമ്പാനൂർ പൊലീസ് സമർപ്പിച്ച കുറ്റപത്രം കോടതി അംഗീകരിച്ചു. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.
സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം സ്‌ത്രീവിരുദ്ധ പരാമർശങ്ങളും അശ്ലീല പരാമർശങ്ങളും നടത്തിയതിനെ തുടർന്നാണ് ഭാഗ്യലക്ഷ്‌മി പ്രതിക്കെതിരെ പരാതി നൽകിയത്. തന്നെ വ്യക്തിപരമായി അധിക്ഷേപിച്ചെന്നും പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. സ്‌ത്രീകൾക്കെതിരെ അശ്ലീല വിഡിയോ യുട്യൂബിലൂടെ പോസ്റ്റ് ചെയ്‌ത വിജയ് പി. നായരെ അയാൾ താമസിക്കുന്ന സ്ഥലത്ത് അതിക്രമിച്ച് കടന്ന് മർദിച്ച കേസിൽ ഡബ്ബിങ് കലാകാരി ഭാഗ്യലക്ഷ്‌മി, ദിയ സന, ശ്രീലക്ഷ്‌മി എന്നിവർക്കെതിരെയും തമ്പാനൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്‍തിരുന്നു. അതിന് പുറമെ തങ്ങളെ പ്രതി ആക്രമിച്ചെന്ന പരാതിയും സ്ത്രീകൾ നൽകിയിരുന്നു.
വിജയ് പി. നായരെ ആക്രമിച്ച കുറ്റത്തിന് ഭാഗ്യലക്ഷ്‌മി, ദിയ സന, ശ്രീലക്ഷ്‌മി എന്നിവർക്കെതിരെയുള്ള കേസിൽ െപാലീസ് കുറ്റപത്രം ഇതേ കോടതിയിൽ സമർപ്പിച്ചിരുന്നു. വിജയ് പി. നായർ ഫെബ്രുവരി 13ന് കോടതിയിൽ ഹാജരാകാൻ കോടതി സമൻസ് അയച്ചു. സംഭവത്തിന് ശേഷം ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിഞ്ഞ വിജയ് പി. നായരുടെ മുൻകൂർ ജാമ്യാപേക്ഷ ഉപാധികളോടെ തിരുവനന്തപുരം ഒന്നാം അഡി.സെഷൻസ് കോടതി ദിവസങ്ങൾക്ക് ശേഷമാണ് അനുവദിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.