സഞ്ചരിക്കുന്ന കാഴ്ചകൾ
text_fieldsപരമ്പരാഗത ആസ്വാദനരീതികളെ ഉടച്ചുവാർക്കുന്ന ഒേട്ടറെ നാടകങ്ങൾ കേരളത്തിൽ സജീവമാകുന്ന കാലമാണിത്. നാടകം എന്ന് കേൾക്കുമ്പോൾതന്നെ മനസ്സിലേക്ക് ഓടിവരുന്നത് രംഗപടം, ബെൽ, ദീർഘചതുരാകൃതിയിലുള്ള ഒരു ദൃശ്യവിതാനം എന്നിവയൊക്കെയാണ്. ദീപൻ ശിവരാമൻ സംവിധാനം ചെയ്ത ‘ഖസാക്കിെൻറ ഇതിഹാസം’ ആവിഷ്കാരമാണ് നാടകത്തിെൻറ സ്പെയ്സിനെക്കുറിച്ചുള്ള ചർച്ച വീണ്ടും പൊതുമണ്ഡലത്തിലെത്തിച്ചത്. ഇരുപത്തിഅയ്യായിരത്തിലധികം കാണികളാണ് കേരളത്തിനകത്തും പുറത്തും വലിയമൈതാനങ്ങളിലും സ്റ്റേഡിയങ്ങളിലും ആ നാടകത്തിെൻറ ഭാഗമായത്, ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുന്നത്. രംഗങ്ങളും നടന്മാരും അക്ഷരാർഥത്തിൽ കാണികളെക്കൂടി നാടകത്തിെൻറ ഭാഗമാക്കുന്നുണ്ട്. അന്താരാഷ്ട്ര നാടകമേളയായ ITFOKെൻറ ഇത്തവണത്തെ തീംതന്നെ ‘തെരുവാ’യിരുന്നു. അറുപതോളം പ്രദർശനങ്ങളാണ് തൃശൂരിൽ അക്കാദമിയുടെ മതിലുകൾക്കു പുറത്ത് തെരുവിൽ അവതരിപ്പിച്ചത്. അത്തരമൊരു ശ്രമത്തിെൻറ തുടർച്ചയായി വേണം കുവൈത്തിൽ ഖൈത്താൻ ഇന്ത്യൻ കമ്യൂണിറ്റി സ്കൂൾ അങ്കണത്തിൽ കഴിഞ്ഞവാരം അവതരിപ്പിച്ച ‘ബ്ലാക് ഗോൾഡ്’ എന്ന നാടകത്തെ കാണാൻ. നിരവധി മികച്ച നാടകങ്ങൾ അവതരിപ്പിച്ചിട്ടുള്ള ഷെമീജ് കുമാർ സംവിധാനം ചെയ്ത ബ്ലാക് ഗോൾഡ് ശ്രദ്ധേയമാകുന്നത് മോഷൻ തിയറ്റർ എന്ന, നമുക്ക് പരിചിതമല്ലാത്ത, എന്നാൽ ആവിഷ്കരണത്തിന് ഏറെ വെല്ലുവിളിയാകുന്ന സങ്കേതം പ്രയോഗിച്ചു എന്നതുകൊണ്ടുകൂടിയാണ്.
പ്രൊസീനിയം തിയറ്റർ മാത്രം പരിചയമുള്ള കാണികളെ പുറത്ത് മൈതാനത്തിലിറക്കി എന്നതുതന്നെ നാടകാവതരണം ഏറെ ശ്രമകരമായ ഗൾഫ് നാടുകളെ സംബന്ധിച്ച് വളരെ പ്രധാനമായ ഒരു ചുവടുവെപ്പാണ്. നാടകത്തിലെ ഒരു രംഗത്തിൽ യാത്രചെയ്യുന്ന നടന്മാർക്കൊപ്പം കാണികളും യാത്രചെയ്യുകയും നാടകത്തിെൻറ ഭാഗമാവുകയും ചെയ്യുന്നു. തുടർന്ന് യാത്രക്കൊടുവിൽ തയാറാക്കിയ പ്രധാനവേദിയിൽ അവർ എത്തിച്ചേർന്ന് നാടകം പുരോഗമിക്കുന്നു.
സഞ്ചരിക്കുന്ന നാടകവേദി എന്നത് നമുക്ക് പരിചിതമായ ഒന്നാണ്, എന്നാൽ, ആ യാത്രയിൽ കാണികൂടി ഉൾപ്പെടുന്നതോടെ നാടകംതന്നെ മാറുന്നു. ഓരോ യാത്രയിലും അപ്രതീക്ഷിതങ്ങളുടെ നിരന്തരമായ ഇടപെടൽ നടനെയും നാടകത്തെയും പുതുക്കിപ്പണിയുന്നു. ബ്ലാക് ഗോൾഡിൽ അത് കറുത്തപൊന്ന് എന്ന് വിളിക്കപ്പെടുന്ന എണ്ണ തേടി മരുഭൂമിയിലേക്ക് യാത്രയാവുന്ന ഒരുകൂട്ടം പ്രവാസിയുവാക്കളുടെ സഞ്ചാരമാണ്. സംഘാടകർ അതിനായി ഒരുക്കിയത് ഒരു ബസിൽ ഉൾക്കൊള്ളാവുന്ന കാണികൾക്കുള്ള അവസരമാണ്. മോഷൻ തിയറ്ററിനെ നിർവീര്യമാക്കുന്ന ഘടകവും അതുതന്നെയാണ്, യാത്രയിൽ കൂടെപ്പോയ കാണികൾക്കുള്ള അനുഭവമല്ല പ്രധാനവേദിയിൽ ബാക്കിയാകുന്ന വലിയകൂട്ടം പ്രേക്ഷകർക്ക് അനുഭവവേദ്യമാവുക. നൂതന പരീക്ഷണം എന്ന നിലയിലാകാം ക്ഷമയോടെയും ഉത്സാഹത്തോടെയും പങ്കെടുത്ത കാണികളെ മൾട്ടിമീഡിയയുടെ സാധ്യതയോടെയാണ് ഈ വെല്ലുവിളി സംഘാടകർ മറികടക്കാൻ ശ്രമിച്ചത്. ബസിൽ നടക്കുന്ന സംഭവങ്ങളെ ഒരു ലൈവ് സ്ട്രീമിങ് വഴി പ്രധാനവേദിയിലെ സ്ക്രീനിൽ പ്രേക്ഷകരിലേക്കെത്തിച്ച് അവരെയും നാടകത്തിെൻറ ഭാഗമാക്കി നിർത്തുന്നതിനുള്ള ശ്രമമുണ്ടായി.
കേരള സംഗീതനാടക അക്കാദമി കഴിഞ്ഞ വർഷങ്ങളിൽ സംഘടിപ്പിച്ച പ്രവാസി നാടകമേളകൾ കുവൈത്തിലെ നാടകമേഖലയിലും പുത്തനുണർവ് നൽകി എന്നതിൽ തർക്കമില്ല. എന്നാൽ, തീരെ നിലവാരം കുറഞ്ഞ പല നാടകങ്ങൾക്കും പുരസ്കാരങ്ങൾ നൽകുകവഴി നാടകം എന്ത്, മലയാള നാടകവേദി ഇന്ന് എവിടെ എത്തിനിൽക്കുന്നു എന്ന് പൊതുപ്രേക്ഷകന് മനസ്സിലാക്കിക്കൊടുക്കുന്നതിൽ അത് വലിയ വീഴ്ചവരുത്തുകയുണ്ടായി. ഒപ്പം വലിയരീതിയിൽ കാണികളുടെ ആസ്വാദനരീതിയിൽ ആശയക്കുഴപ്പം സൃഷ്ടിക്കാനും ഇതിടയാക്കി. കാണികൾ ഇത് സ്വീകരിക്കുമോ എന്ന സന്ദേഹം ദീർഘകാലമായി നാടകപ്രവർത്തനം നടത്തുന്ന കലാകാരന്മാരെക്കൂടി പിന്തിരിഞ്ഞു നടത്തിച്ചു.
അരനൂറ്റാണ്ട് മുമ്പ് മലയാളികൾ ഒന്നടങ്കം സ്വീകരിച്ച ‘നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി’ എന്ന നാടകം ബാബു ചാക്കോള പുനരവതരിപ്പിച്ചത് കഴിഞ്ഞവർഷമാണ്. പുതിയ തലമുറക്ക് അത്തരമൊരു നാടകം പരിചയപ്പെടുത്തിക്കൊടുക്കുക എന്ന അർഥത്തിൽ അത് പ്രാധാന്യം അർഹിക്കുന്ന ഒരു സംരംഭംതന്നെയായിരുന്നു, പ്രശംസനീയമായി അത് പുനരാവിഷ്കരിക്കാനുമായെങ്കിലും പ്രേക്ഷകരുടെ എണ്ണം താരതമ്യേന കുറവായിരുന്നു. സമാന്തരമായി കുവൈത്തിൽ അവതരിപ്പിച്ച, ബൈബിൾ കഥകളെ കോർത്തിണക്കിയ ‘സാന്താ റെഡീമർ’ എന്ന ലൈറ്റ് ആൻഡ് സൗണ്ട് ഷോയാണ് കാണികളെ ഇപ്പോഴും നാടകസങ്കേതങ്ങൾ ഉപയോഗിച്ചും വലിയരീതിയിൽ ആകർഷിക്കാനാകും എന്ന് തെളിയിച്ചത്. നൂറ്റിയമ്പതിലധികം കലാകാരന്മാരെ സംയോജിപ്പിച്ച് പന്ത്രണ്ടോളം മൾട്ടിലെവൽ സ്റ്റേജുകളും ഓപൺ സ്പേസും ഉപയോഗിച്ച് ബാബുജി ബത്തേരി അണിയിച്ചൊരുക്കിയ ഷോ ആറു ദിവസത്തോളം നിറഞ്ഞ സദസ്സിൽ പ്രദർശിപ്പിച്ചു.
പുത്തൻ നാടകസങ്കേതങ്ങളെ മനസ്സിലാക്കാനും പ്രവാസിമലയാളികൾക്ക് പരിചയപ്പെടുത്തിക്കൊടുക്കാനും ഏറെ ശ്രമിച്ചിട്ടുള്ള ഫ്യുച്ചർ ഐ തിയറ്റർതന്നെയാണ് ബ്ലാക് ഗോൾഡ് എന്ന നാടകവും അവതരിപ്പിച്ചത്. ഷെമീജ് കുമാറിെൻറതന്നെ നാടകമായ ‘Persistence of Memory’ ഫ്യുച്ചർ ഐ തിയറ്റർ ഡൽഹിയിലെ നാഷനൽ മൈക്രോ ഡ്രാമ മത്സരത്തിൽ കഴിഞ്ഞമാസം അവതരിപ്പിച്ചിരുന്നു. കാഫ്കയുടെ മെറ്റമോർഫോസിസ് എന്ന കൃതിയെ ആസ്പദമാക്കി പ്രവാസി സംഗീതനാടക അക്കാദമി മത്സരത്തിൽ അവതരിപ്പിച്ച കായാന്തരണം എന്ന നാടകവും പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. കറുത്തപൊന്ന് തേടിയുള്ള അഞ്ചുപേരടങ്ങിയ സംഘത്തിെൻറ യാത്രയെ മൂന്നു ഘട്ടങ്ങളായാണ് ബ്ലാക് ഗോൾഡിൽ അവതരിപ്പിച്ചത്. ഒന്നാംഘട്ടത്തിൽ പണിയായുധങ്ങളുമായി പുറപ്പെടുന്ന കൂട്ടം, രണ്ടാംഘട്ടത്തിൽ കാണികൾക്കൊപ്പമുള്ള യാത്ര, മൂന്നാംഘട്ടത്തിൽ എണ്ണഖനനത്തിന് സാധ്യതയുള്ള മരുഭൂമിയിലെ അവരുടെ പ്രവേശനവും പ്രവർത്തനങ്ങളും. പ്രധാനവേദിയായ മൂന്നാംഘട്ടത്തിൽ സ്വപ്നങ്ങളായും ഓർമകളായും ആലോചനകളായും നാടകം വികസിക്കുന്നു. നാടകത്തെ നയിക്കുന്നത് മലയാളി യുവാക്കൾ എന്നതിനാൽതന്നെ അവരുടെ ഓർമകൾ നാടുമായും ഗൃഹാതുരസങ്കൽപ്പങ്ങളിലെ സ്ഥിരം കാഴ്ചകളുമായും ചുറ്റിപ്പിണയുന്നു. അതിൽ മണ്ണും പെണ്ണും പാടവരമ്പുമുണ്ട്. തീർത്താൽ തീരാത്ത ബാധ്യതകളാണ് ഒരു നിധി തിരഞ്ഞെത്തുന്നവരെപ്പോലെ കറുത്തപൊന്നിനായി പ്രതികൂല സാഹചര്യങ്ങളിലും മരുഭൂമിയോട് പൊരുതിനിൽക്കാൻ പ്രേരിപ്പിക്കുന്നത്. എണ്ണഖനനം എന്നതിനെ പാലാഴിമഥനം എന്ന പൗരാണിക സങ്കൽപ്പത്തിലേക്ക് പരിവർത്തിപ്പിക്കാനായത് നാടകത്തിന് കലാപരമായ ഉൾക്കരുത്ത് നൽകുന്നുണ്ട്. മനുഷ്യെൻറ നിരന്തര പരിശ്രമങ്ങളുടെ സൗഭാഗ്യം ആരാണ് കൊണ്ടുപോകുന്നത് എന്ന് ദ്യോതിപ്പിക്കുന്ന തരത്തിൽ ഇനിയും സാധ്യതകൾ അവശേഷിപ്പിക്കുന്ന ഒരു മികച്ച പ്ലോട്ട് ഈ നാടകത്തിനുണ്ട്. ഐരാവതവും കാമധേനുവും ഉച്ചൈശ്രവസ്സും ഒടുവിൽ മോഹിനിയും പ്രത്യക്ഷപ്പെടുന്നു. മായികമായ സ്വപ്നദൃശ്യങ്ങൾ മികച്ച രംഗാവിഷ്കാരത്തിലൂടെ ഓപൺ സ്പേസിലും അവതരിപ്പിക്കാനായി. മനുഷ്യെൻറ ഒടുങ്ങാത്ത ആഗ്രഹങ്ങളാണ് അവനെ കിട്ടാത്ത പൊന്ന് തിരഞ്ഞുപോകാൻ പ്രേരിപ്പിക്കുന്നതെന്നും അവൻ വരണ്ട മണ്ണുകളിലും വിത്താണ് വിതക്കേണ്ടിയിരുന്നതെന്നും പറഞ്ഞുവെക്കുന്നുണ്ട് നാടകം. ഇതൊരർഥത്തിൽ നാടകത്തിെൻറ സാധ്യതയെ ചുരുക്കിക്കളയുന്നുമുണ്ട്.
ഒരുപക്ഷേ, ലോകത്തിെൻറ ഗതിയെത്തന്നെ നിയന്ത്രിക്കുന്ന എണ്ണയുടെ രാഷ്ട്രീയത്തെ, അതുണ്ടാക്കുന്ന കൊടും യുദ്ധങ്ങളെ, അതുൽപാദിപ്പിക്കുന്ന മതതീവ്രവാദത്തെ, സാമ്പത്തികമായ ഉച്ചനീചത്വങ്ങളെ, ഭൂമിക്കടിയിൽ പൊന്നുംവിലയുള്ള എണ്ണയുണ്ടായിട്ടും പട്ടിണികിടന്ന് മരിക്കുന്ന ഇറാഖിലെയും പരിസരപ്രദേശങ്ങളിലെയും ഭൂമിയുടെ അവകാശികളായ മനുഷ്യരുടെ നിസ്സഹായതയുടെ റിയലിസ്റ്റിക് ചിത്രങ്ങളാവാം പുരാണ കഥാകഥനത്തിനൊപ്പം ഈ നാടകം മറ്റൊരിടത്ത് നിരന്തരമായ ഖനനത്തിെൻറ ഉപോൽപന്നങ്ങളായി അവതരിപ്പിക്കാനാവുക. മനുഷ്യെൻറ ആർത്തിക്കപ്പുറം അവെൻറ നിരന്തരമായ മനുഷ്യപ്രയത്നത്തിെൻറ ഒപ്പം മരിച്ചുവീഴുന്നവരുടെ സ്വപ്നങ്ങളുടെ, കണ്ണീരിെൻറ കഥ കൂടിയാവാം. അങ്ങനെയാവും നാടകത്തിനൊപ്പംനിന്ന കാണി ആ യാത്രയിലെ പൊന്നുതേടിയെത്തിയവനായി സ്വയം അടയാളപ്പെടുത്തുക.
ആലോചനയുടെ വലിയ മാനങ്ങളിൽ മലയാളിയുവാക്കൾക്ക് പകരം എണ്ണ തേടിയിറങ്ങുന്നവൻ മറ്റൊരു എത്നിസിറ്റിയെ പ്രതിനിധാനം ചെയ്യുന്നുവെങ്കിൽ നാടകം എന്താകുമായിരുന്നു. അത്തരമൊരു സാധ്യത ദൃശ്യങ്ങളിലേക്കു പകരുന്ന മാനങ്ങൾ, സാംസ്കാരികമായ സാധ്യതകൾ എന്താവും? നിത്യജീവിതത്തിൽ സഹവാസത്തിലൂടെ നാം പ്രവാസികൾ മറികടന്ന ഭാഷയുടെ വേലിക്കെട്ടുകൾ കലാകാരൻ എങ്ങനെയാവും ആവിഷ്കാരത്തിൽ മറികടക്കുക? ബ്ലാക് ഗോൾഡ് അത്തരമൊരു ആലോചനയുടെ സാധ്യത അവശേഷിപ്പിക്കുന്നുണ്ട്. ഫ്യൂച്ചർ െഎ വൈസ് പ്രസിഡൻറ് കൂടിയായ കെ.കെ. ഷമേജ് കുമാറാണ് നാടക രചനയും സംവിധാനവും നിർവഹിച്ചത്. ധർമരാജ് മടപള്ളി, ദീപക് എൽ.ബി. നായർ എന്നിവർ ചേർന്നാണ് തിരക്കഥയൊരുക്കിയത്. സതീഷ് വാരിജാക്ഷൻ, ബിജി വെള്ളൂർ എന്നിവർ സഹസംവിധായകരായി. കൃഷ്ണകുമാർ, ഗോവിന്ദ ശാന്ത, അനീഷ് അടൂർ, ജിതേഷ് നായർ, ദീപു വെള്ളിമൺ, മിനി സതീഷ് തുടങ്ങി 34ഒാളം കലാകാരന്മാർ ഇൗ നാടകത്തിൽ പങ്കെടുത്തു. കാണികൾക്ക് തങ്ങളുടെ അഭിപ്രായങ്ങൾ ഉടൻതന്നെ രേഖപ്പെടുത്താനുള്ള അവസരമായി നാടകത്തിനു ശേഷം നടന്ന ഓപൺ ഫോറവും പുതുമയായിരുന്നു.
മാജിക്കൽ റിയലിസത്തിെൻറ സാധ്യതകൾ, സ്വപ്നദൃശ്യങ്ങൾ എന്നിവ ഷെമീജിെൻറ നാടകങ്ങളിൽ മികവുറ്റ രീതിയിൽ അവതരിപ്പിക്കാറുണ്ട്. ഈ നാടകത്തിലും നന്നായി, പക്ഷേ, വളരെ ജനകീയമായ ഖസാക്കിെൻറ ദൃശ്യങ്ങളോടുള്ള സാമ്യം ശ്രദ്ധിക്കേണ്ടതായിരുന്നു. ഇവിടെയാണ് പ്രേക്ഷകരുടെ സ്വീകാര്യത എന്താവും എന്ന അലോസരപ്പെടുത്തുന്ന ആലോചന സ്വാധീനിച്ചിരിക്കുക എന്ന് തോന്നുന്നു. വലിയപ്ലോട്ടുകളും വലിയ ആൾക്കൂട്ടവും വലിയ വേദികളും വലിയപണച്ചെലവുകളും ഇല്ലാതെയും മികച്ച നാടകങ്ങൾ എടുക്കാം എന്ന് തെളിയിച്ച നാടക കലാകാരന്മാരും കുവൈത്തിൽതന്നെയുണ്ട്. ബർഗ്മാൻ തോമസും സുരേഷ് തോലമ്പ്രയും അത് പലതവണ തെളിയിച്ചതുമാണ്. വനിതകളുടെ നാടകവേദി നിർഭയയും കുവൈത്തിലെ മാത്രം പ്രത്യേകതയാണെന്ന് തോന്നുന്നു. മികച്ച നാടകാനുഭവങ്ങൾക്ക് പ്രേക്ഷകൻ തയാറാണെന്ന അടയാളപ്പെടുത്തൽ കൂടിയാണ് ബ്ലാക് ഗോൾഡ് മുന്നോട്ടുവെക്കുന്നത്. ഇനി വേണ്ടത് മികച്ച സൃഷ്ടികളാണ് ●
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.