മരുഭൂമിയിലെ തേനീച്ച വളര്‍ത്തല്‍
text_fieldsസൗദിയിലെ വ്യവസായ നഗരിയായ യാമ്പു ടൗണിൽനിന്ന് ഉംലജ് റോഡിലൂടെ 50 കി.മീറ്റർ ദൂരെ സുഹൃത്ത് ബി.എം. നാസർ കരുനാഗപ്പള്ളിയുടെ കൂടെ യാത്ര പോകുമ്പോഴാണ് വിജനമായ റോഡിെൻറ ഇരുവശങ്ങളിലായി അങ്ങിങ്ങായി കുറെ ടെൻറുകളും നൂറുകണക്കിന് തേനീച്ചക്കൂടുകളും ശ്രദ്ധയിൽപെട്ടത്. മരുഭൂമിയിലെ ഒറ്റപ്പെട്ട ആട് ജീവിതങ്ങളെ അനുസ്മരിപ്പിക്കുന്ന വിധത്തിൽ നിഷ്കളങ്കരായ ഇവിടത്തെ മരുഭൂനിവാസികളുടെ വിശേഷങ്ങൾ നേരിലറിയാൻ തീരുമാനിച്ചു തന്നെയാണ് അങ്ങോട്ട് പുറപ്പെട്ടത്. മരുഭൂമിയിൽ തേനീച്ചകളെ വളർത്തുന്നതും തേൻ സമ്പാദനവും എങ്ങനെ സാധ്യമാക്കുന്നുവെന്ന് അറിയാനുള്ള ജിജ്ഞാസയിൽ അവരുമായി സംവദിക്കാൻ കഴിഞ്ഞപ്പോഴുണ്ടായ അനുഭൂതി വേറിട്ടതായിരുന്നു. യമൻ സ്വദേശികളാണ് ഈ മേഖലയിൽ ജോലി ചെയ്യുന്നവരിൽ ഏറെയും. തേനീച്ച ശാസ്ത്രീയമായി വളർത്തുന്നതിലും തേൻ വ്യവസായം നടത്തുന്നതിലും യമനികളുടെ പാരമ്പര്യവും കഴിവും ഒരുപക്ഷേ, മറ്റാർക്കും ലഭിച്ചിരിക്കില്ല എന്ന് ബോധ്യമായി. നൂറുകണക്കിന് തേനീച്ചക്കൂടുകൾക്കരികെ മരുഭൂമിയിൽ ഒറ്റപ്പെട്ട് മാസങ്ങളോളം ടെൻറിൽ തന്നെ കഴിയുന്ന ഉമർ മുഹമ്മദ് എന്ന യമൻ യുവാവിനെയാണ് ആദ്യമായി പരിചയപ്പെട്ടത്. ഉച്ചക്കുശേഷം മൂന്നുമണിക്ക് അദ്ദേഹത്തിെൻറ ടെൻറിലെത്തിയപ്പോൾ തന്തൂരി റൊട്ടി തിന്നുകൊണ്ടിരിക്കുകയായിരുന്നു. ഭക്ഷണം വേഗത്തിൽ കഴിച്ചുതീർത്ത് വളരെ സന്തോഷപൂർവം ഞങ്ങളെ സ്വീകരിച്ച ആ യുവാവിനെ കണ്ടപ്പോൾതന്നെ ആട് ജീവിതങ്ങളിൽ വായിച്ചറിഞ്ഞ ചിലരുടെ ദൈന്യതയാർന്ന മുഖങ്ങളാണ് ഓർമവന്നത്. നീണ്ട താടിയും മുടിയും മുഷിഞ്ഞ വേഷവുമൊക്കെ കണ്ടപ്പോൾതന്നെ മരുജീവിതങ്ങളിലെ വേറിട്ട ഈ മേഖലയിൽ ജോലിചെയ്യുന്നവരുടെ ജീവിതരീതിയിലും തേനീച്ച കൃഷിയിലുള്ള ഇവരുടെ പരിജ്ഞാനത്തിലും ഏറെ അതിശയം തോന്നി.
“നിങ്ങളുടെ നാഥൻ തേനീച്ചകൾക്ക് ബോധനം നൽകി. എന്തെന്നാൽ മലമുകളിലും മരങ്ങളിലും മനുഷ്യൻ കെട്ടിയുയർത്തുന്നവയിലും നീ കൂടുണ്ടാക്കുക. സകലവിധ ഫലങ്ങളിൽനിന്നും സത്ത് വലിച്ചെടുക്കുക. നിെൻറ രക്ഷിതാവ് സൗകര്യപ്രദമായി ഒരുക്കിത്തന്ന മാര്‍ഗങ്ങളില്‍ പ്രവേശിക്കുക” (16: 68-69) എന്ന വിശുദ്ധ ഖുർആനിലെ വചനം ഈ സന്ദർഭത്തിൽ ഓർത്തുപോയി. തേനീച്ചക്കൂട്ടത്തിെൻറ പ്രവർത്തനരീതികളും ഘടനയുമെല്ലാം നമുക്കേറെ വിസ്മയമുണ്ടാക്കും. തേനീച്ചകളുടെ കൂടിെൻറ നിർമാണം, കൂട്ടായ്മയുടെ ഘടന, വ്യത്യസ്ത ജോലിക്കാരായിക്കൊണ്ടുള്ള വിഭജനം, ഭക്ഷണം ശേഖരിക്കുന്നതിനുള്ള നിരന്തരമായ പോക്കുവരവുകൾ, വ്യവസ്ഥാപിത മായ തേൻ ശേഖരണം ഇവയെല്ലാം പ്രപഞ്ചനാഥൻ സംവിധാനിച്ചു കൊടുത്ത മാർഗങ്ങളാണ്.
മരുഭൂമിയിൽ തേനീച്ചകളുടെ ആവാസവ്യവസ്ഥകൾ എങ്ങനെ ശരിയാവുമെന്ന ചിന്തയിലായിരുന്നു കാര്യങ്ങളുടെ അന്വേഷണം. ചൂടിൽനിന്നും തണുപ്പി ലേക്ക് കാലാവസ്ഥ മാറുന്ന സന്ദർഭത്തിൽ തേനീച്ചക്കൂടുകളുമായി മയിലുകൾ താണ്ടിയാണ് തേനീച്ച കർഷകർ എത്തുന്നത് എന്നറിഞ്ഞു. വർഷത്തിൽ ആറോ ഏഴോ മാസങ്ങൾ തുടർച്ചയായി തേനീച്ച പെട്ടികളുമായി ഇവരിവിടെ തങ്ങുന്നു. പിന്നീട് തേനീച്ചകൾക്ക് ജീവിക്കാനാവശ്യമായ കാലാവസ്ഥയുള്ള മരുഭൂമിയിലെ മറ്റ് വിദൂര മേഖലകളിലേക്ക് കൂടുമാറ്റം ചെയ്യാറാണ് സാധാരണ പതിവ്. മിതമായ തണുപ്പ് കാലാവസ്ഥയിലാണത്രെ തേനീച്ചകൾ ധാരാളം തേനുകൾ മരുഭൂമിയിൽ ഉൽപാദിപ്പിക്കുന്നത്. പൊതുവെ ചൂടും മണൽകാറ്റും കുറഞ്ഞ മരുപ്രദേശങ്ങളിലാണ് തേനീച്ച വളർത്തൽ അറബ് നാടുകളിൽ വ്യാപകമായി നടക്കുന്നത്. ചില പ്രദേശങ്ങൾ പ്രത്യേകം തിരഞ്ഞെടുക്കാൻ മറ്റൊരു കാരണം കൂടിയുണ്ട്. ഇടക്ക് പെയ്യുന്ന മഴയിൽ മരുഭൂമിയിലെ ചില ഭാഗങ്ങളിൽ കിളിർക്കുന്ന ചെറിയ പൂക്കളു ള്ള ചെടികളും ചെറുമരങ്ങളും ധാരാളമുള്ള സ്ഥലമാണ് ഇവർ അന്വേഷിച്ച് തേനീച്ചവളർത്തലിന് കണ്ടെത്തുന്നത്. തേനീച്ചകളുടെ ആവാസവ്യവസ്ഥക്ക് ഏറെ ഗുണകരമായ മരുഭൂമിയിലെ ഭാഗങ്ങളാണ് ഇതിനായി ഇവർ പരിപാലനത്തിന് ഒരുക്കുന്നത്. ആമൂർ, സംറാഹ്, ഖർമൽ എന്നീ അറബി പേരുകളിലറിയപ്പെടുന്ന മരുഭൂമിയിൽ പ്രത്യേകമായി കാണുന്ന ഈ ചെടികളിൽനിന്നാണ് തേനീച്ചകൾ തേനുകളും പൂമ്പൊടിയും നുകരുന്നത്. ഈ ചെടികൾക്ക് സമാനമായ ‘തേൻ പൂവള്ളി’ എന്ന പേരിലറിയപ്പെടുന്ന ചില ചെടികൾ നമ്മുടെ നാടുകളിലും കാണാമെങ്കിലും മരുഭൂമിയിൽ പൊതുവെ ശ്രദ്ധയിൽപെടാതെ ശീതകാലാവസ്ഥയിൽ വ്യാപകമായി കാണുന്ന ഈ ചെടികളാണ് തേനീച്ചകൾക്ക് വേണ്ട ജീവിത വിഭവങ്ങൾ ഒരുക്കുന്നത്. മരുഭൂമിയിലെ ഈ വേറിട്ട ചെടികളിൽനിന്ന് സമ്പാദിക്കുന്ന തേനുകൾക്ക് പ്രത്യേകം ഔഷധഗുണം കൂടുമെന്നും ഇതിെൻറ മഹത്വം മനസ്സിലാക്കി സ്വദേശികൾ തേൻ വാങ്ങാൻ ടെൻറുകളിലെത്താറുണ്ടെന്ന് മറ്റൊരു തേൻ കർഷകനായ യമൻ യുവാവ് മുജാഹിദ് പറഞ്ഞു.
മരുഭൂമിയിലെ ‘തേൻപൂവള്ളി’ യുടെ പരിസരത്ത് വളർത്തുന്ന തേനീച്ചകൾ ഉൽപാദിപ്പിക്കുന്ന പ്രകൃതിദത്തമായ തേനിന് നല്ല ഡിമാൻഡാണ്. സാധാരണ ഒരു കിലോ ശുദ്ധമായ തേനിന് 150 മുതൽ 200 റിയാൽ വരെ വില വരുമ്പോൾ ഔഷധഗുണമുള്ള പൂക്കളുടെ സമീപത്തുനിന്നുള്ള തേനിന് ഒരു കിലോക്ക് 300 റിയാൽ വരെ വില കിട്ടാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഏതെങ്കിലും പ്രത്യേക ഔഷധവീര്യമുള്ള സസ്യലതാദികൾ കൂടുതൽ വളരുന്ന പ്രദേശത്താണ് തേനീച്ച അതിെൻറ പ്രവർത്തനങ്ങൾ നടത്തുന്നതെങ്കിൽ അവിടത്തെ തേൻ, കേവലം തേൻ മാത്രമല്ല; മറിച്ച് പ്രസ്തുത ഔഷധച്ചെടികളുടെ ഏറ്റവും നല്ല ഒരു എസൻസും പല രോഗങ്ങൾക്കായുള്ള ഔഷധവീര്യം ഉൾകൊള്ളുന്നതുമായിരിക്കും.
മരുഭൂമിയിലെ തേനീച്ചകളുടെ ആവാസവ്യവസ്ഥയും വിശേഷങ്ങളും യമൻ യുവാക്കൾ വിശദീകരിച്ചു. രണ്ട് കി.മീറ്റർ ചുറ്റളവിലുള്ള പൂവാടിയിലും പുഷ്പങ്ങളിലുമൊക്കെ പോയി തേൻ നുകർന്ന് കൂടുകളിലെത്തുന്ന തേനീച്ചകളുടെ വിവരങ്ങൾ വിശദീകരിക്കുമ്പോൾ അദ്ദേഹം വാചാലനായി. നൂറുകണക്കിന് തേനീച്ച പെട്ടികൾ ഒരുക്കി മരുഭൂമിയിലെ തേനീച്ച കൃഷിയെ കുറിച്ചുള്ള നമ്മുടെ നിരീക്ഷണത്തിൽ പലപ്പോഴും ഏറെ അത്ഭുതം തോന്നും. വ്യവസായികാടിസ്ഥാനത്തിൽ അറബ് നാട്ടിലും ശാസ്ത്രീയമായി ധാരാളം തേനീച്ച കൃഷികൾ കാണാം.
തേനീച്ച വളർത്തൽ കേന്ദ്രങ്ങൾ ഒരുക്കുന്നിടത്ത് ശുദ്ധജലം ലഭ്യമാക്കാൻ വലിയ വെള്ള ടാങ്കുകൾ മരുഭൂമിയിൽ പ്രത്യേകം സംവിധാനിക്കുന്നു. മുകളിൽ ഷീറ്റുകൾകൊണ്ട് മേഞ്ഞ തുറസ്സായ ഷെഡുകൾ ആണ് തേനീച്ച വളർത്തലിന് തിരഞ്ഞെടുക്കുന്നത്. മറ്റു ജീവികളുടെ ശല്യമുള്ള പ്രദേശമോ ഗതാഗത തിരക്കുള്ള റോഡരികുകളോ ഇതിനായി തിരഞ്ഞെടുക്കാറില്ല. ഒരു ടെൻറിനടുത്ത് തന്നെ 200ഒാളം കൂടുകൾ കാണാം. ഓരോ കൂടുകളിലും റാണികളുടെ ‘നിയമനം’ വളരെ ശ്രദ്ധാപൂർവമാണ് ചെയ്യുന്നത്. കൂടുകൾ പരിശോ ധിക്കുമ്പോൾ ഈച്ചകളുടെ പ്രവേശനത്തിന് തടസ്സങ്ങൾ വരാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുന്നു. കൂട് പിരിക്കുന്ന സമയത്ത് ഈച്ച കൾക്ക് ആഹാരലഭ്യത ഉറപ്പു വരുത്താൻ പ്രത്യേകം സംവിധാനം ഉണ്ടാക്കുന്നു. കീടങ്ങളും രോഗങ്ങളും തേനീച്ചകളെ ആക്രമിക്കാൻ സാധ്യതയുള്ളതിനാൽ ശുചീകരണത്തിലൂടെയും പരിസര ശ്രദ്ധയിലൂടെയും ഒരുപരിധിവരെ ഇവയെ സംരക്ഷിക്കാൻ സാധിക്കുന്നു. അടകളിലെ തേൻ ശേഖരിക്കുന്നതിനും പ്രത്യേകം വൈദഗ്ധ്യം വേണം. തേൻ ശേഖരിച്ചു കഴിഞ്ഞാൽ അടകൾ വെയിലിൽ ഉണക്കിയതിന് ശേഷം തേനീച്ച പെട്ടികളിൽ വീണ്ടും നിക്ഷേപിക്കാറുണ്ട്. മരുഭൂമിയിലെ കാലാവസ്ഥയുടെ മാറ്റങ്ങൾക്കനുസരിച്ച് തേനീച്ചക്കൂടുകളുടെ സ്ഥലമാറ്റവും നടത്തുന്നു എന്നതാണ് ഇവിടത്തെ മറ്റൊരു പ്രത്യേകത. പൊതുവെ ഉഷ്ണവും മണൽകാറ്റും കുറവുള്ള മേഖലയിലാണ് തേനീച്ച വളർത്തൽ കാര്യക്ഷമമായി നടക്കുന്നത്.
മരങ്ങളിലും മറ്റും കാണുന്ന തേനീച്ചക്കൂടുകളില്‍നിന്ന് തേന്‍ ശേഖരിച്ചിരുന്ന പ്രാചീന മനുഷ്യന് പിന്നീട് മണ്‍പാത്രങ്ങളും തടിക്കഷണങ്ങളും കൊണ്ടുണ്ടാക്കിയ കൃത്രിമ കൂടുകളില്‍ തേനീച്ചകളെ വളര്‍ത്താന്‍ തുടങ്ങി. ഏത് ഭൂപ്രദേശത്തും തേനീച്ചകൾക്ക് വളരാനുള്ള സംവിധാനങ്ങൾ പ്രകൃതിതന്നെ ഒരുക്കിയിട്ടുണ്ട്.
തേന്‍ രോഗസംഹാരിയായി അതിപുരാതനകാലം മുതലേ കരുതിവരുന്നു. 8000 വര്‍ഷങ്ങള്‍ക്കുമുമ്പുള്ള ശിലാലിഖിതങ്ങളിലും താളിയോല ഗ്രന്ഥങ്ങളിലും ബൈബിളിലും വിശുദ്ധ ഖുർആനിലേതുപോലെ തേനിനെക്കുറിച്ചുള്ള വിവരണങ്ങള്‍ കാണാം. നിരവധി ഗുണങ്ങള്‍ തേനിനുണ്ടെന്ന് ശാസ്ത്രലോകം സ്ഥിരീകരിക്കുന്നു. തേന്‍ കാന്‍സറിനെപ്പോലും പ്രതിരോധിക്കുമെന്നാണ് ഗവേഷകര്‍ ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. ചരിത്രാതീതകാലം മുതല്‍തന്നെ തേന്‍ ആയുര്‍വേദ മരുന്നായി ഭാരതത്തില്‍ ഉപയോഗിച്ചിരുന്നു. തേനിെൻറ ഗുണങ്ങൾ അറിഞ്ഞുതന്നെയാണ് എല്ലാവരും ഇതിെൻറ ഉപയോഗം ഏറെ വർധിപ്പിക്കുന്നത്. തേന്‍ രക്തം ശുദ്ധീകരിക്കുകയും കണ്ണിെൻറ കാഴ്ച മെച്ചപ്പെടുത്തുകയും ചെയ്യും. തേനിലടങ്ങിയിരിക്കുന്ന കാത്സ്യം വാതത്തിനും കൈകാലുകള്‍ കോച്ചുന്നതിനും വിറയലിനും നല്ലതാണ് എന്നും പഠനങ്ങൾ പറയുന്നു.
കാലാവസ്ഥയെ അതിജീവിച്ചുകൊണ്ട് മരുഭൂമിയിൽവരെ വ്യവസ്ഥാപിതമായി നടക്കുന്ന തേനീച്ച വളർ ത്തൽ എല്ലാവർക്കും ഏറെ പ്രചോദനം ഉണ്ടാക്കുന്നത് തന്നെയാണ്. തേനിെൻറ മഹത്വവും ഔഷധഗുണങ്ങളും മനസ്സിലാക്കിയതുകൊണ്ട് തന്നെയാവാം മരുഭൂമിയടക്കമുള്ള വ്യത്യസ്ത ഭൂപ്രദേശങ്ങളിലും തേനീച്ച കൃഷി വ്യവസ്ഥാപിതമായി നടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.