പാടിപ്പാടിയൊരു കുഞ്ഞു വാനമ്പാടി
text_fieldsകുഞ്ഞു ആര്യനന്ദ പിറന്നുവീണതുതന്നെ ഒരു മൂളിപ്പാട്ടിെൻറ മായികലോകത്തേക്കാണ്. പാട്ടുകാരിയായ അമ്മ ഇന്ദുവും പാട്ടുകാരനായ അച്ഛൻ രാജേഷ് ബാബുവും. വീട്ടിലെപ്പോഴും സംഗീതം മാത്രം. അമ്മ പാടിയ താരാട്ടുപാട്ടിെൻറ ശ്രുതിയും താളവും ആ കുഞ്ഞു കാതുകളിൽ സംഗീതമഴ പൊഴിച്ചു. കാതിൽനിന്ന് ഹൃദയത്തിലേക്ക് ഒഴുകുകയായിരുന്നു ആ പാട്ടിൻ പല്ലവികൾ. അങ്ങനെ പിച്ചവെച്ചു തുടങ്ങും മുമ്പേ, അമ്മേയെന്നു വിളിച്ചതിനൊപ്പം ആ പെൺകുട്ടി പാട്ടിെൻറ കുഞ്ഞുവരികൾ മൂളിത്തുടങ്ങി.
കൊയിലാണ്ടി കീഴരിയൂർ ബി.ആർ നിവാസിലെ സംഗീതാധ്യാപകരായ ബിന്ദുവിെൻറയും രാജേഷ്ബാബുവിെൻറയും മകൾ ആര്യനന്ദക്ക് സംഗീതലോകത്ത് പറന്നുയരാൻ വീട്ടിലെ പാട്ടുവർത്തമാനങ്ങൾ മാത്രം മതിയായിരുന്നു. രണ്ടര വയസ്സിൽ ഗുരുവായൂർ ക്ഷേത്രാങ്കണത്തിലെ ചെമ്പൈ സംഗീതോത്സവ വേദിയിൽ അരങ്ങേറ്റം നടത്തി സംഗീതപ്രേമികളുടെ മനസ്സിൽ ഇടംപിടിച്ചു. അവിടെനിന്നങ്ങോട്ട് പാട്ടിെൻറ യാത്രകളായിരുന്നു ഈ മിടുക്കിയുടെ ജീവിതത്തിലുടനീളം. പത്തു വയസ്സു തികയാത്ത ആര്യനന്ദ ഇതിനകം കേരളത്തിനകത്തും പുറത്തുമായി 270ഓളം വേദികളിൽ പാട്ടുപാടി കൈയടി നേടി. ഉച്ചാരണശുദ്ധിയും ശ്രുതിമധുരിതവുമായ ശബ്ദവുംകൊണ്ട് ഈ മിടുക്കി അച്ഛനമ്മമാരുടെ ശിക്ഷണത്തിൽ പാട്ടിെൻറ ലോകത്ത് ചിറകടിച്ചു പറക്കുകയാണ്. രാജേഷ്ബാബു സംഗീതാധ്യാപകനായ കടലുണ്ടിനഗരം ഐഡിയൽ പബ്ലിക് സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിയാണ് ആര്യനന്ദയിപ്പോൾ.
രണ്ടുവർഷം മുമ്പ് കോഴിക്കോട് ടൗൺഹാളിൽ നടന്ന ‘സ്നേഹപൂർവം ആര്യനന്ദ’ എന്ന സംഗീത പരിപാടിയിൽ മൂന്നു മണിക്കൂർ തുടർച്ചയായി പാടി സംഗീതാരാധകരുടെ മനംകവർന്നു. ഒപ്പം ലിംക ബുക്ക് ഓഫ് റെക്കോഡ്സിൽ നോമിനേഷനും ലഭിച്ചു. നാലു ഭാഷകളിലായി 25 സിനിമ ഗാനങ്ങളാണ് അന്ന് ആര്യനന്ദ പാടിയത്. ഭക്തിഗാനങ്ങൾ, ആൽബം, രാഷ്ട്രീയ ഗാനങ്ങൾ തുടങ്ങിയവയായി 28 എണ്ണം പുറത്തിറങ്ങിയിട്ടുണ്ട്. അടുത്തിടെ പുറത്തിറങ്ങാനിരിക്കുന്ന ‘നാൻ താൻ രാജ’ എന്ന തമിഴ് ചിത്രത്തിലും അതിെൻറ തെലുങ്ക് റീമേക്കിലുമായി പാട്ടുകൾ പാടി പിന്നണിഗാന രംഗത്തേക്കും കാലെടുത്തുവെച്ചിട്ടുണ്ട്. ഡംഡം ഡിഗ ഡിഗ എന്ന മ്യൂസിക് ബാൻഡിലൂടെ യൂട്യൂബ് ചാനലിലും സ്ഥിരമായി പാട്ടുകൾ പാടാറുണ്ട്.
അവർക്കു പിറകെ ആര്യനന്ദയും
പ്രശസ്ത ഗായകരായ സോനു നിഗം, ശ്രേയ ഘോഷാൽ, സുനീതി ചൗഹാൻ തുടങ്ങിയവർ പാടിത്തെളിഞ്ഞ വേദികളിലൊന്നാണ് സംഗം കലാഗ്രൂപ്പിെൻറ ദേശീയ സംഗീത മത്സരം. വർഷങ്ങൾക്കുമുമ്പ് ഇവർ വിജയികളായ ഈ വേദിയിൽ ഇത്തവണ ഒന്നാമതെത്തിയത് ആര്യനന്ദയാണ്. താൻ ഏറെ ഇഷ്ടപ്പെടുന്ന സോനു നിഗത്തിൽനിന്ന് സമ്മാനം ഏറ്റുവാങ്ങിയത് ഈ മിടുക്കിക്ക് അഭിമാനത്തിെൻറ നിമിഷമായിരുന്നു. 5^12 വയസ്സുള്ളവരുടെ കൂട്ടത്തിലാണ് ആര്യനന്ദ ഒന്നാമതെത്തിയത്.
കേരളത്തിൽനിന്ന് ആദ്യമായാണ് ഒരു കുട്ടി ഇൗ നേട്ടം കൈവരിക്കുന്നത് എന്നതിനാൽ സന്തോഷം ഇരട്ടിയായി. എസ്. ജാനകിയുടെയും ലത മങ്കേഷ്കറിെൻറയും കടുത്ത ആരാധികയായ ഈ െപൺകുട്ടിക്ക് ലത മങ്കേഷ്കർ പാടിയ റൈന ബീത്ത് ജായേ എന്ന പാട്ടാണ് ഏറ്റവുമിഷ്ടം. ജാനകിയെ കണ്ടതും അവർക്കു മുന്നിൽ പാട്ടുപാടിയതും തനിക്ക് വല്ലാത്ത ഊർജമാണ് പകർന്നതെന്ന് ആര്യനന്ദ പറയുന്നു. അർജിത്ത് സിങ്, ശ്രേയ ഘോഷാൽ തുടങ്ങി പുതുതലമുറയിലെ പാട്ടുകാരെയും ഇവൾക്കേറെയിഷ്ടമാണ്.
നേട്ടങ്ങൾ ഒട്ടേറെ...
സംഘം കലാഗ്രൂപ്പിെൻറ സംഗീതമത്സരത്തിൽ ഒന്നാം സ്ഥാനത്തിനുപുറമെ നിരവധി പുരസ്കാരങ്ങളും അവാർഡുകളും ഈ ചെറിയ പ്രായത്തിനിടെ ആര്യനന്ദയെ തേടിയെത്തി. തപസ്യ കടലുണ്ടി സംഘടിപ്പിച്ച സംസ്ഥാന ലളിതഗാന, ശാസ്ത്രീയസംഗീത മത്സരങ്ങൾ, മാക്സ് ഇൻറർനാഷനൽ ഗ്രൂപ്പിെൻറ സംഗീത മത്സരം എന്നിവയിൽ ഒന്നാം സ്ഥാനം, ഈ വർഷത്തെ സി.ബി.എസ്.ഇ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ലളിതഗാനത്തിൽ ഒന്നാം സ്ഥാനം, സംസ്ഥാന മദ്യനിരോധന സമിതിയുടെ സംഗീതരംഗത്തെ മികവിനുള്ള ബാലപ്രതിഭ പുരസ്കാരം (2017), ഇന്ത്യൻ ആർട്ടിസ്റ്റ് യൂനിയൻ കോൺഗ്രസിെൻറ സംഗീതരംഗത്തുള്ള നവപ്രതിഭ പുരസ്കാരം (2017), മാക്സ് ഇൻറർനാഷനൽ ഗ്രൂപ്പിെൻറ ലിറ്റിൽ ഐകൺ (2016) തുടങ്ങിയവ ഇതിൽ ചിലതുമാത്രം. സ്കൂൾ കലോത്സവങ്ങളിലും ഒരുപാട് നേട്ടങ്ങൾ വാരിക്കൂട്ടിയിട്ടുണ്ട്. പാട്ടല്ലാതെ മറ്റൊരു സ്വപ്നവും ആര്യനന്ദക്കില്ല. ‘‘ശ്രേയ ഘോഷാലിെനപ്പോലെ ലോകമറിയപ്പെടുന്ന ഒരു പാട്ടുകാരിയാവണം’’ ^ആര്യനന്ദ തെൻറ സ്വപ്നത്തെക്കുറിച്ച് പറഞ്ഞുനിർത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.