ഇന്ത്യയിലെ സമ്പത്തിന്‍റെ 73 ശതമാനവും ഒരു ശതമാനം വരുന്ന ധനികരുടെ കൈയിൽ
text_fieldsന്യൂഡൽഹി: ഇന്ത്യയിലെ സമ്പത്തിന്‍റെ 73 ശതമാനവും ഒരു ശതമാനം വരുന്ന ധനികരുടെ പക്കലാണെന്ന് സർവേ റിപ്പോർട്ട്. ഇന്ത്യയിൽ ധനികരും അല്ലാത്തവരും തമ്മിലുള്ള അന്തരം വർധിച്ചുവരുന്നു എന്ന വാർത്തകൾക്കിടയിലാണ് സാമ്പത്തിക രംഗത്തെ വിദഗ്ധരെ ആശങ്കയിലാഴ്ത്തുന്ന സർവേ റിപ്പോർട്ട് പുറത്തെത്തുന്നത്. ധനികരുടേയും അതിശക്തരുടേയും വാർഷിക സമ്മേളനം ദാവോസിൽ നടക്കാനിരിക്കെയാണ് ഓക്സ്ഫാമിന്‍റെ സർവേ റിപ്പോർട്ട് പുറത്തെത്തിയത്.
ആഗോളത്തലത്തിൽ തന്നെ ഏറ്റവും ഒരു ശതമാനം ധനികരുടെ പക്കലാണ് 82 ശതമാനം സമ്പത്തും ഉള്ളത് എന്നും സർവേ പറയുന്നുണ്ട്. ലോകത്തിലെ ഏറ്റവും ദരിദ്രരായ 3.7 ബില്യൺ ആളുകളുടേയും സമ്പത്തിൽ നേരിയ വർധന പോലും ഉണ്ടായില്ലെന്ന ആശങ്കാജനകമായ വസ്തുതയും റിപ്പോർട്ട് പങ്കുവെക്കുന്നു.
ധനികരുടെ പക്കലുള്ള സമ്പത്തിന്‍റെ വർധിച്ച അനുപാതം ഇന്ത്യ ബഡ്ജറ്റിൽ നീക്കിവെക്കുന്ന തുകക്ക് സമാനമാണ്. 2017-18 ബഡ്ജറ്റിൽ ഇന്ത്യ നീക്കിവെച്ച മൊത്തം തുക 20.9 ലക്ഷം കോടി രൂപയായിരുന്നുവെന്നും ഓക്സ്ഫാം ഇന്ത്യ പറയുന്നു.
ആഗോള സമ്പദ് വ്യവസ്ഥ പണക്കാർക്ക് വീണ്ടും വീണ്ടും ധനം സമാഹരിക്കാൻ അവസരം നൽകുന്നതെങ്ങനെയെന്നും ഓക്സ്ഫാം ഇന്ത്യ ചൂണ്ടിക്കാണിക്കുന്നുണ്ട്. ആഗോളത്തലത്തിൽ കോടീശ്വരൻമാരുടെ എണ്ണം രണ്ടു ദിവസത്തിലൊരാൾ എന്ന നിരക്കിൽ വർധിച്ചുവരികയാണ്.
ഇന്ത്യയുടെ സമ്പത്തിന്‍റെ 58 ശതമാനവും ധനികരായ ഒരു ശതമാനത്തിന്‍റെ പക്കലായിരുന്നുവെന്നാണ് കഴിഞ്ഞ വർഷത്തെ സർവേ റിപ്പോർട്ട്. കഴിഞ്ഞ വർഷം ആഗോളത്തിൽ ഇത് 50 ശതമാനമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.