ദോഹ: മെഗാഹിറ്റുകൾ കൊണ്ട് മലയാള സിനിമാസ്വാദകരുടെ ഹൃദയം കവർന്ന സംവിധായകൻ നമ്മളിൽ ഒരാളായതിൻെറ സന്തോഷത്തിലായിരുന്നു ഖത്തറിലെ പ്രവാസികൾ. എന്നും ഓർത്തോർത്ത് ചിരിക്കാൻ ഒരുപിടി സിനിമകളും കഥാപാത്രങ്ങളും ഡയലോഗുകളും സമ്മാനിച്ച സംവിധായകൻ പുതിയൊരു സംരംഭവുമായി ദോഹയിലെത്തിയപ്പോൾ ഇരു കൈയും നീട്ടി സ്വീകരിച്ചിരിക്കുകയായിരുന്ന പ്രവാസി മലയാളികൾ. സംവിധായകൻ എന്ന നേട്ടങ്ങൾക്കപ്പുറം നിരവധി സ്റ്റേജ് ഷോകളും, വൈവിധ്യമാർന്ന പരിപാടികളും ആശയഗാംഭീര്യമുള്ള അവതരണങ്ങളുമായി ഗൾഫിലെയും കേരളത്തിലെയും വേദികളും ചാനൽ സ്റ്റുഡിയോകളും സമ്പന്നമാക്കി സിദ്ദീഖിൻെർ നേതൃത്വത്തിൽ ശ്രദ്ധേയമായ ഇവൻറ് മാനേജ്മെൻറ് കമ്പനി കഴിഞ്ഞ മാർച്ചിലാണ് ഖത്തറിൽ ഉദ്ഘാടനം ചെയ്തത്. പ്രവാസി മലയാളികളും ഖത്തറിലെ പ്രമുഖ വ്യക്തികളും പങ്കെടുത്ത ചടങ്ങിൽ പ്രൗഢഗംഭീരമായി തന്നെ തുടക്കം കുറിച്ച്, പുതുമയേറിയ പരിപാടികളുമായി മുന്നേറുന്നതിനിടെയാണ് അപ്രതീക്ഷിത വേർപാടിൻെറ വാർത്തയെത്തുന്നത്. മേയ് മാസത്തിൽ സന്തോഷ് ജോർജ് കുളങ്ങരയുടെ ടോക് ഷോ സംഘടിപ്പിച്ചായിരുന്നു അരങ്ങേറ്റം. ശ്രോതാക്കളുടെ പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായ പരിപാടിയിൽ അതിഥിയായും സിദ്ദീഖ് എത്തിയിരുന്നു.
തൻെറ സ്വന്തം മേഖലയായ സിനിമാ ലോകത്തെ ഒരുപിടി പ്രതിഭകളുമായി അടുത്ത പരിപാടിയുമായി ദോഹയിലേക്ക് പറക്കാനിരിക്കെയാണ് രോഗ ബാധിതനാവുന്നതും മരണമെത്തുന്നതും.
ഇവേൻറാസ് മീഡിയ നേതൃത്വത്തിൽ മലയാളായ സിനിമയിലെ പ്രതിഭകളായ സംവിധായകർ പ്രിയദർശൻ, ലാൽ ജോസ്, നടൻ സലിം കുമാർ, തിരക്കഥാകൃത്ത് എസ്.എൻ സ്വാമി എന്നിവരെ പങ്കെടുപ്പിച്ച് ‘ഫിലിം വർക് ഷോപ്പ് വിത്ത് മലയാളം ഫിലിം ലെജൻഡ്സ്’ എന്ന പേരിലായിരുന്നു ശിൽപശാല തീരുമാനിച്ചത്. സെപ്റ്റംബർ എട്ട്, ഒമ്പത് തീയതികളിൽ നടത്താൻ തീരുമാനിച്ച ശിൽപശാലയുടെ പോസ്റ്റർ പ്രകാശനം കഴിഞ്ഞയാഴ്ച ദോഹയിൽ നടക്കുേമ്പാൾ നേരിട്ടെത്തി പങ്കെടുക്കാനുള്ള ആഗ്രഹമുണ്ടായിരുന്നെങ്കിലും ആരോഗ്യ സമ്മതിച്ചില്ല. ഖത്തറിലെ കമ്യൂണിറ്റി നേതാക്കളും മറ്റും ചേർന്ന് പോസ്റ്റർ പ്രകാശനം നിർവഹിക്കുേമ്പാൾ ആശുപത്രികിടക്കയിലിരുന്ന് തത്സമയം പങ്കുചേർന്നു.
ആരോഗ്യം വീണ്ടെടുത്ത് വലിയ സ്വപ്നങ്ങൾക്ക് ചിറകു വിരിച്ച് കുതിക്കാമെന്ന് പ്രതീക്ഷകൾക്കിടയിലായിരുന്നു മഹാപ്രതിഭയുടെ അപ്രതീക്ഷിത വിയോഗം.
ദുബൈയിലും മറ്റും വിവിധ പരിപാടികളുമായി സിദ്ദീഖ് പ്രവാസി സമൂഹത്തിനിടയിൽ സജീവമായിരുന്നെങ്കിലും, ഖത്തറിലേക്ക് അദ്ദേഹത്തിൻെറ പുതിയ കാൽവെപ്പായിരുന്നു ഇവൻറ് മാനേജ്മെൻറ് കമ്പനി.
കേവലം പരിപാടികളുടെ സംഘാടനം എന്നതിനപ്പുറം, ടോക്ഷോകളും ശിൽപശാലകളും ഷോകളുമായി വേറിട്ട ശൈലിയിലൂടെ തൻെറ സ്ഥാപനത്തെ ഖത്തറിൽ നയിക്കണമെന്ന സ്വപ്നം ഉദ്ഘാടന ചടങ്ങിൽ അദ്ദേഹം പങ്കുവെച്ചിരുന്നു. അതിൻെറ ഭാഗമായാണ് മലയാളത്തിലെ എക്കാലത്തെയും മികച്ച സംവിധായകരെയും ചലച്ചിത്ര പ്രതിഭകളെയും അണിനിരത്തി ഫിലിം ശിൽപശാല പ്രഖ്യാപിച്ചത്. എന്നാൽ, സ്വപ്നങ്ങൾ ചിറക് വിരിയും മുേമ്പ അദ്ദേഹം മടങ്ങിയതിൻെറ ഞെട്ടലിലാണ് ഖത്തറിലെ പ്രവാസികളും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.