ദോഹ: ഖത്തർ മുൻ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ ആൽഥാനിയുടെ വിയോഗത്തിൽ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയെ ഫോണിൽ വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം അറിയിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദം ശക്തിപ്പെടുത്തുന്നതിൽ പിതാവ് അമീർ നൽകിയ മഹത്തായ സംഭാവനകളെ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുസ്മരിച്ചു.
പിതാവ് അമീർ ഇന്ത്യയോട് കാണിച്ച സവിശേഷമായ സ്നേഹവും ഖത്തറിലെ ഇന്ത്യൻ പ്രവാസികളോടുള്ള താൽപര്യവും പ്രധാനമന്ത്രി വ്യക്തമാക്കി. ഇന്ത്യ -ഖത്തർ ബന്ധം ശക്തിപ്പെടുത്തുന്നതിൽ അദ്ദേഹം കാണിച്ച അചഞ്ചലമായ പ്രതിബദ്ധത എടുത്തുപറയേണ്ടതാണ്. ഇത് ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാനമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്താൻ വഴികാട്ടിയാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പിന്നീട് സാമൂഹ്യമാധ്യമത്തിൽ കുറിച്ചു.
പിതാവ് അമീറിന്റെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് വിവിധ രാഷ്ട്രങ്ങളുടെ നേതാക്കൾ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയെ ഫോണിൽ വിളിച്ചു. യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്, ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്റോ, മൊറോക്കോൻ രാജാവ് മുഹമ്മദ് ആറാമൻ, ബെൽജിയം രാജാവ് ഫിലിപ്പ്, സൗദി അറേബ്യ പ്രതിരോധ മന്ത്രി പ്രിൻസ് ഖാലിദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ്, യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എന്നിവരാണ് ഖത്തർ അമീറിനെ ഫോണിൽ വിളിച്ച് അനുശോചനം അറിയിച്ചത്. പിതാവ് അമീറിന്റെ വിയോഗത്തിൽ ഖത്തർ അമീറിനും രാജകുടുംബത്തിനും ഖത്തറിലെ ജനങ്ങൾക്കും അഗാധമായ ദുഃഖവും അനുശോചനവും നേതാക്കൾ രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.