ദോഹ: തെഹ്റാൻ സന്ദർശിക്കുന്ന ഖത്തർ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനി നിയുക്ത ഇറാൻ പ്രസിഡൻറ് ഇബ്രാഹിം റഈസിയുമായി കൂടിക്കാഴ്ച നടത്തി. അമേരിക്കയിലെ സന്ദർശനം പൂർത്തിയാക്കിയാണ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനി ഇറാനിലെത്തിയത്. മുൻകൂട്ടി പ്രഖ്യാപിക്കാതെയായിരുന്നു അദ്ദേഹത്തിൻെറ ഇറാൻ യാത്രയെന്ന് അൽജസീറ റിപ്പോർട്ട് ചെയ്തു. തെഹ്റാനിൽ മുതിർന്ന നേതാക്കളുമായുള്ള കൂടിക്കാഴ്ചകൾക്കു ശേഷമായിരുന്നു നിയുക്ത പ്രസിഡൻറിനെ സന്ദർശിച്ചത്. ഖത്തറുമായുള്ള ഇറാൻെറ സൗഹൃദത്തെ ഊന്നിപ്പറഞ്ഞ റഈസി, അയൽ രാജ്യങ്ങളുമായുള്ള ബന്ധം ഊഷ്മളമാക്കുന്നതിനാവും ഇറാൻ ഏറ്റവും കൂടുതൽ മുൻഗണന നൽകുന്നതെന്ന് വ്യക്തമാക്കി. അയൽ രാജ്യങ്ങൾക്ക് നന്മ നേരുന്നതായും അദ്ദേഹം അറിയിച്ചു.
കൂടിക്കാഴ്ചയിൽ ഇരു രജ്യങ്ങളും തമ്മിലെ ഉഭയകക്ഷി ബന്ധത്തെക്കുറിച്ചും ചർച്ചയായി. വികസന പ്രവർത്തനങ്ങളിലും മറ്റും ഇരു രാജ്യങ്ങളും തമ്മിലെ പരസ്പര സഹകരണവും വാഗ്ദാനം ചെയ്തു.
കഴിഞ്ഞ ജൂണിൽ നടന്ന തെരഞ്ഞെടുപ്പിൽ പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ട റഈസിയുടെ വിജയത്തിൽ ഖത്തർ വിദേശകാര്യമന്ത്രി അഭിനന്ദനം അറിയിച്ചു. ഇറാൻെറ പുതിയ പ്രസിഡൻറായി റഈസി ആഗസ്റ്റിൽ അധികാരമേൽക്കും.
വാഷിങ്ടണിൽ യു.എസ് വിദേശകാര്യ സെക്രട്ടറി ആൻറണി ബ്ലിങ്കനെ സന്ദർശിച്ചതിനു പിന്നാലെയാണ് ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ആൽഥാനി തെഹ്റാനിലെത്തിയത്. ബ്ലിങ്കനുമായുള്ള കൂടിക്കാഴ്ചയിൽ ഉഭയകക്ഷി സഹകരണവും അഫ്ഗാൻ, ഇറാൻ, സിറിയ, ഫലസ്തീൻ ഉൾപ്പെടുന്ന മേഖലയിലെ വികസന പ്രവർത്തനങ്ങളെ കുറിച്ചും ചർച്ചയായതായി ഖത്തർ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഞായാഴ്ച ഇറാൻ വിദേശകാര്യമന്ത്രി മുഹമ്മദ് ജവാദ് സരിഫുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.