മേഖലയിലെ പുതിയ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ സ്കൂൾ പഠനം ഓൺലൈനിലേക്ക് മാറ്റിയതോടെ മാർഗനിർദേശവുമായി വിദ്യാഭ്യാസ -ഉന്നത വിദ്യാഭ്യാസ മന്ത്രാലയം. പുതിയ സാഹചര്യത്തിൽ വിദ്യാർഥികളുടെ പഠനം ഉറപ്പാക്കേണ്ടത് സ്കൂൾ അധികൃതർ, വിദ്യാർഥികൾ, രക്ഷിതാക്കൾ എന്നിവരുടെ 'കൂട്ടയ ഉത്തരവാദിത്തം' ആണെന്ന് മന്ത്രാലയം വിശേഷിപ്പിച്ചു. മന്ത്രാലയത്തിന്റെയോ സ്കൂളുടെയോ ഔദ്യോഗിക കേന്ദ്രങ്ങൾ വഴി നൽകുന്ന നിർദേശങ്ങൾ സ്വീകരിക്കണമെന്നും മന്ത്രാലയം അറിയിച്ചു.
മാതാപിതാക്കൾക്കായി
വിദ്യാർഥികൾക്ക്
കരുതലുമായി കുട്ടികൾക്കൊപ്പം
യുദ്ധവാർത്തകളും അതുണ്ടാക്കുന്ന ആശങ്കകളും കുട്ടികളുടെ മാനസികാവസ്ഥയെ ബാധിക്കാതിരിക്കാൻ വേറിട്ട കരുതൽ നടപടികളുണ്ടാകണം. നോബിൾ ഇന്റർനാഷണൽ സ്കൂൾ Stay Calm, Stay Safe, Stay Informed എന്ന സന്ദേശത്തിൽ കുട്ടികൾക്ക് ശാരീരികവും മാനസികവുമായ പിന്തുണ നൽകുന്നതിനായി വിപുലമായ മാർഗനിർദേശങ്ങളാണ് പുറത്തിറക്കിയിരിക്കുന്നത്. 24 മണിക്കൂറും കുട്ടികൾക്ക് വൈകാരികമായ പിന്തുണ നൽകാൻ വിദ്യാർഥി കൗൺസിലറുടെയും അധ്യാപകരുടെയും സേവനം ലഭ്യമാക്കിയിട്ടുണ്ട്.
കൂടാതെ, കുട്ടികളിലെ മാനസിക സംഘർഷം കുറക്കാനും അവരെ വൈകാരികമായി ശാക്തീകരിക്കാനും പ്രത്യേക പ്രോഗ്രാമുകൾ നടപ്പിലാക്കുന്നു. ഈ സമയങ്ങളിൽ കുട്ടികൾക്ക് തങ്ങളുടെ ഭയവും ആശങ്കകളും പങ്കുവെക്കാൻ പ്രത്യേക അവസരം നൽകും. കുട്ടികളിൽ ആത്മവിശവാസം വളർത്തുന്നതിനും ഏത് പ്രതിസന്ധി ഘട്ടത്തെയും അതിജീവിക്കാനുള്ള മാനസിക കരുത്ത് നൽകാനുമാണ് ലക്ഷ്യമിടുന്നത്.
പ്രതിസന്ധി കാലഘട്ടത്തിൽ കുട്ടികൾക്ക് ആവശ്യമായ എല്ലാ ധാർമികവും വൈകാരികവുമായ പിന്തുണ ഉറപ്പാക്കാൻ നോബിൾ സ്കൂൾ കുടുംബം പ്രതിജ്ഞാബദ്ധമാണ്.
ഷിബു അബ്ദുൽ റഷീദ്
(പ്രിൻസിപ്പൽ, നോബ്ൾ ഇന്റർനാഷണൽ സ്കൂൾ)
സാങ്കേതിക തടസ്സങ്ങൾ നേരിട്ടാൽ
* യൂസർ നെയിം, പാസ്വേഡും ശരിയാണെന്ന് ഉറപ്പുവരുത്തുക, ആവശ്യമെങ്കിൽ അപ്ഡേറ്റ് ചെയ്യുക
* മൈക്രോസോഫ്റ്റ് പുതിയ അപ്ഡേഷൻ ഉറപ്പാക്കുക
* സാങ്കേതിക തടസ്സം തുടരുകയാണെങ്കിൽ സ്കൂളുമായി ബന്ധപ്പെടുക
* സാങ്കേതിക തടസ്സങ്ങൾ സംബന്ധിച്ച സഹായത്തിനായി 155 എന്ന നമ്പറിൽ വിളിക്കുക
നല്ല ഭാവിക്കായി സുരക്ഷിതരായിരിക്കൂ...
നിലവിലെ അനിശ്ചിതാവസ്ഥയിൽ വിദ്യാർഥികൾക്ക് മാനസിക പിന്തുണ ഉറപ്പാക്കുന്നതിനും സുരക്ഷാബോധം വളർത്തുന്നതിനുമായി വീട്ടിലും പരിസരത്തും ആവശ്യമായ ഒരുക്കങ്ങൾ നടത്തേണ്ടതുണ്ട്. വിദ്യാർഥികളുടെ പഠനം തടസ്സപ്പെടാതിരിക്കാൻ ഓൺലൈൻ ക്ലാസുകൾ തുടരുകയാണ്. അടിയന്തര സാഹചര്യങ്ങളിൽ കുട്ടികൾ പരിഭ്രാന്തരാകാതെ, അവരുടെ സുരക്ഷക്ക് പ്രാധാന്യം നൽകുക. വിവിധ മന്ത്രാലയങ്ങൾ നൽകുന്ന നിർദേശങ്ങൾ പാലിക്കാൻ പ്രോത്സാപ്പിക്കുക. വീടിനുള്ളിൽ തന്നെ തുടരുകയും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കുകയും ചെയ്യുക. കൂടാതെ, വ്യാജവാർത്തകൾ വിശ്വസിക്കരുതെന്നും സോഷ്യൽ മീഡിയ വിവേകപൂർവം ഉപയോഗിക്കണമെന്നും ഔദ്യോഗിക പ്ലാറ്റ്ഫോമുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം ആശ്രയിക്കണമെന്നും മന്ത്രാലയം നിർദേശിക്കുന്നു.
ഇപ്പോഴത്തെ സാഹചര്യത്തിൽ കുട്ടികൾ പഠിച്ചെടുക്കുന്ന പല കഴിവുകളുമുണ്ട്. പ്രശ്നങ്ങളും പ്രതിസന്ധികളും വരുമ്പോൾ ആത്മവിശ്വാസത്തോടെ അതിനെ നേരിടാനും കരകയറാനും കുട്ടികളെ പരിശീലിപ്പിച്ചെടുക്കേണ്ടതുണ്ട്. ശരിയായ പിന്തുണയോടുകൂടി മാതൃകകളിലൂടെ ഈ ശേഷിയെ നമുക്ക് വികസിപ്പിച്ചെടുക്കാവുന്ന സമയമാണിത്.
വീട്ടിലുള്ളവർ കുട്ടികളുമായി പരമാവധി അടുത്തിടപഴകുകയും എല്ലാ സുരക്ഷാ ക്രമീകരണങ്ങളും പാലിച്ചുകൊണ്ടുള്ള വിനോദങ്ങളിലും കളികളിലും ഏർപ്പെടാൻ അവസരങ്ങൾ ഒരുക്കുകയും വേണം. വായന, മ്യൂസിക്, മറ്റ് കരകൗശല വിനോദങ്ങൾ, ഇൻഡോർ ഗെയിമുകൾ തുടങ്ങിയ സർഗാത്മക -വിനോദ കാര്യങ്ങളിൽ ഏർപ്പെടാൻ വിദ്യാർഥികളെ പ്രോത്സാഹിപ്പിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.