ദോഹ: കോവിഡ്-19 പശ്ചാത്തലത്തിൽ ദേശീയ കായികദിനാഘോഷത്തിന് ഇത്തവണ നിയന്ത്രണങ്ങളേറെ. ഫെബ്രുവരി ഒമ്പതിനാണ് ദേശീയകായിക ദിനം. പൂർണമായും ഔട്ട്ഡോർ പരിപാടികൾക്ക് മാത്രമാണ് അനുമതി. ഇൻഡോർ പരിപാടികൾക്ക് വിലക്കുമേർപ്പെടുത്തി ദേശീയ കായികദിന സംഘാടക സമിതി കഴിഞ്ഞദിവസം നിർദേശം പുറത്തിറക്കി.
ഫുട്ബാൾ, വോളിബാൾ, ബാസ്കറ്റ്ബാൾ തുടങ്ങി ജനങ്ങൾ പരസ്പരം നേരിട്ട് സമ്പർക്കം പുലർത്തുന്ന കായിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർ നിർബന്ധമായും ആർ.ടി-പി.സി.ആർ ടെസ്റ്റിന് വിധേയരാകണം. അതേസമയം, മാരത്തൺ, നടത്തം, സൈക്ലിങ് തുടങ്ങി നേരിട്ട് സമ്പർക്കം പുലർത്താൻ സാധ്യതയില്ലാത്ത മത്സര ഇനങ്ങളിൽ പങ്കെടുക്കുന്നവർ കോവിഡ് പരിശോധനക്ക് വിധേയരാകേണ്ടതില്ല. മത്സര/പരിശീലന സ്ഥലങ്ങളിലേക്കെത്തുന്നവർ ബസിലോ സ്വകാര്യ വാഹനങ്ങളിലോ ആണ് എത്തേണ്ടത്.
രോഗവ്യാപനം ഒഴിവാക്കുന്നതിന് പരമാവധി സാമൂഹിക അകലം പാലിച്ചായിരിക്കണം താരങ്ങൾ എത്തേണ്ടത്. 50 സീറ്റുള്ള ബസിൽ 25 പേർ മാത്രമേ യാത്ര ചെയ്യാൻ പാടുള്ളൂ. സ്വകാര്യ വാഹനങ്ങളിൽ നാലുപേർ മാത്രമേ യാത്രചെയ്യാവൂ. എല്ലാവരും നിർബന്ധമായും മാസ്ക് ധരിച്ചിരിക്കണം. വിവിധ പരിപാടികൾക്കായി എത്തിച്ചേർന്നവർ നേരിട്ടുള്ള സമ്പർക്കം ഒഴിവാക്കി പരമാവധി 1.5 മീറ്ററെങ്കിലും സാമൂഹിക അകലം പാലിച്ചിരിക്കണം. പങ്കെടുക്കുന്നവർ വസ്ത്രങ്ങളും ടവലുകളും സോപ്പും മറ്റു സ്വകാര്യ വസ്തുക്കളും പരസ്പരം കൈമാറ്റം ചെയ്യരുത്. എല്ലാവരുടെയും ശരീര താപനില പരിശോധിച്ചായിരിക്കണം പ്രവേശനം അനുവദിക്കേണ്ടത്. പൊതുകുളിമുറികളും ചെയ്ഞ്ചിങ് റൂമുകളും ഉപയോഗിക്കാതിരിക്കുക. ഇഹ്തിറാസ് ആപ്പിൽ ഗ്രീൻ സ്റ്റാറ്റസുള്ളവർക്ക് മാത്രമായിരിക്കണം പ്രവേശനം അനുവദിക്കേണ്ടത്.
ആർ.ടി-പി.സി.ആർ ടെസ്റ്റിന് വിസ്സമ്മതിക്കുന്നവരെ മത്സരങ്ങളിൽ പങ്കെടുക്കാൻ അനുവദിക്കരുത്. 72 മണിക്കൂറിനുള്ളിലെ പരിശോധന ഫലം മാത്രമായിരിക്കും സ്വീകാര്യമാകുക. റെഡിമെയ്ഡ് അല്ലെങ്കിൽ നേരത്തെ പാക്ക് ചെയ്ത ഭക്ഷണം മാത്രമാണ് പരിശീലന, മത്സര സ്ഥലങ്ങളിൽ അനുവദിക്കൂ. നിശ്ചിത അകലം പാലിച്ചായിരിക്കണം തീൻമേശകൾ ക്രമീകരിേക്കണ്ടത്. ഭക്ഷ്യ പാനീയ കേന്ദ്രങ്ങളിൽ ടേക്ക് എവേ മാത്രമായിരിക്കും അനുവദിക്കുക. എല്ലാ വേദികളിലും 30 ശതമാനം ശേഷിയിൽ മാത്രമായിരിക്കും കാണികൾക്ക് പ്രവേശനം അനുവദിക്കുക. ആളുകൾ തമ്മിൽ 1.5 മീറ്റർ അകലം പാലിച്ചായിരിക്കണം ഇരിക്കേണ്ടത്. ഒരേ കുടുംബത്തിൽ നിന്നുള്ളവർക്ക് ഒപ്പം ഇരിക്കാമെങ്കിലും മറ്റു കുടുംബങ്ങളുമായി 1.5 മീറ്റർ അകലം പാലിച്ചിരിക്കണം. പ്രവേശന കവാടങ്ങളിലെ തിരക്ക് ഒഴിവാക്കുന്നതിന് ഗേറ്റുകൾ നേരത്തെ തുറന്നു കൊടുക്കണം. എല്ലാവരും മാസ്ക് ധരിച്ചിരിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.