മല്ലപ്പള്ളി: കോട്ടാങ്ങൽ ദേവീ ക്ഷേത്രത്തിലെ പടയണി ക്രമീകരണങ്ങൾ ഒരുക്കുന്നത് സംബന്ധിച്ച അവലോകനയോഗം തിരുവല്ല റവന്യൂ ഡിവിഷനൽ ഓഫിസിൽ നടന്നു.
ക്ഷേത്രത്തിലേക്കുള്ള റോഡുകൾ സഞ്ചാരയോഗ്യമാക്കാനും വശങ്ങളിലെ കാട് നീക്കാനും കുളത്തൂർമൂഴി പാലത്തിന്റെ തകർന്ന അപ്രോച്ച് റോഡ് നന്നാക്കാനും പൊതുമരാമത്ത് അധികൃതരോട് ആവശ്യപ്പെട്ടു. ഉത്സവ കാലയളവിൽ ഗതാഗത ക്രമീകരണവും വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനുള്ള സൗകര്യവും ഒരുക്കാൻ ഗതാഗത വകുപ്പിന് നിർദേശം നൽകി. പൊലീസ് സേനയുടെ സാന്നിധ്യം ഉറപ്പാക്കാനും എയ്ഡ്പോസ്റ്റ് സ്ഥാപിക്കാനും യോഗം തീരുമാനിച്ചു. മെഡിക്കൽ കൗണ്ടറും ആംബുലൻസിന്റെ സേവനവും സേവസ്വം ഉറപ്പാക്കും. താലൂക്ക് പരിധിയിൽ ഭക്ഷ്യവിഷബാധ ഉണ്ടായ സാഹചര്യത്തിൽ ആരോഗ്യവകുപ്പ് പരിശോധന കർശനമാക്കും. തൊഴിലാളികൾക്ക് ബോധവത്കരണവും തിരിച്ചറിയൽ കാർഡും നൽകും.
അഗ്നിരക്ഷ സേനയുടെ ഒരു യൂനിറ്റ് സ്ഥലത്ത് ക്യാമ്പ് ചെയ്യും. 27, 28 തീയതികളിൽ പഞ്ചായത്ത് പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉച്ചക്കുശേഷം പ്രദേശിക അവധി നൽകാൻ ജില്ല കലക്ടർക്ക് കത്ത് നൽകാൻ ഡെപ്യൂട്ടി ഡയയക്ടർ, തഹസിൽദാർ എന്നിവരെയും ചുമതലപ്പെടുത്തി. ലഹരിപദാർഥങ്ങളുടെ വിൽപനയും ഉപയോഗവും തടയാൻ എക്സൈസിനും വഴിവിളക്കുകൾ പ്രകാശിപ്പിക്കാനും ഹരിതകർമസേനയുടെ സേവനം ഉറപ്പാക്കാൻ പഞ്ചായത്തിനും വൈദ്യുതി തടസ്സവും വോൾട്ടേജ് ക്ഷാമം പരിഹരിക്കാനും ജീവനക്കാരുടെ സേവനം ഉറപ്പാക്കാനും കെ.എസ്.ഇ.ബിക്കും നിർദേശം നൽകി. മണിമല, പൊൻകുന്നം, റാന്നി, മല്ലപ്പള്ളി പ്രദേശങ്ങളിൽനിന്ന് കെ.എസ്.ആർ.ടി.സി ബസ് സർവിസ് ആരംഭിക്കണമെന്ന ആവശ്യവും യോഗത്തിൽ ഉണ്ടായി. പടയണി കോഓഡിനേറ്ററായി ഡെപ്യൂട്ടി തഹസിൽദാർ ഷിബു തോമസിന് ചുമതല നൽകി.
പ്രമോദ് നാരായണൻ എം.എൽ.എയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കോട്ടാങ്ങൽ പഞ്ചായത്ത് പ്രസിഡന്റ് ബിനു ജോസഫ്, തഹസിൽദാർ എം.എസ്. രാജമ്മ, ഡെപ്യൂട്ടി തഹസിൽദാർ ഷിബു തോമസ്, ദേവസ്വം പ്രസിഡന്റ് സുനിൽ വെള്ളിക്കര, സെക്രട്ടറി ടി.സുനിൽ, പടയണി കോഓഡിനേറ്റർ അനീഷ് ചുങ്കപ്പാറ, പഞ്ചായത്ത് അംഗങ്ങളായ ജസീല സിറാജ്, കെ.പി. അഞ്ജലി, നീന മാത്യൂ , അരുൺ കൃഷ്ണ, എൻ.ജി രാധാകൃഷ്ണൻ , കെ.കെ ഹരികുമാർ , ടി.എ. വാസുക്കുട്ടൻ, കെ.അർ. രാജശേഖരൻ നായർ, വിവിധ വകുപ്പ്തല ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.