വെള്ളത്തിൽ മുങ്ങിയ ആറന്മുള സത്രകടവ് ഭാഗം
പത്തനംതിട്ട: ജില്ലയിൽ ശക്തമായ മഴയെത്തുടർന്ന് വിവിധ പ്രദേശങ്ങളിലെ വ്യാപാര സ്ഥാപനങ്ങളിൽ വെള്ളം കയറി ഓണവിപണിക്കായി സ്റ്റോക്ക് ചെയ്തിരുന്ന സാധനങ്ങൾ നശിച്ചതിൽ വ്യാപാരികൾക്ക് മതിയായ നഷ്ടപരിഹാരം അനുവദിക്കണമെന്ന് കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ആവശ്യപ്പെട്ടു.
റാന്നി, ആറന്മുള, കോഴഞ്ചേരി, കോന്നി, തിരുവല്ല, മല്ലപ്പള്ളി, ഇരവിപേരൂർ ഉൾപ്പെടെ ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ ഒറ്റദിവസംകൊണ്ട് നിരവധി വ്യാപാര സ്ഥാപനങ്ങളിലാണ് വെള്ളം കയറിയത്.
ഓണവിപണി മുന്നിൽക്കണ്ട് പലിശക്ക് ഉൾപ്പെടെ പണം കടമെടുത്ത് സാധനങ്ങൾ സ്റ്റോക്ക് ചെയ്ത വ്യാപാരികൾക്കുണ്ടായ നഷ്ടം വൻതോതിലാണ്. സാധനങ്ങൾ നശിച്ചതോടെ വ്യാപാരികൾക്ക് ഇനി മുന്നോട്ടുപോകാൻപോലും കഴിയാത്ത സാഹചര്യമാണ്. നഷ്ടം സംഭവിച്ച വ്യാപാര സ്ഥാപനങ്ങളിൽ അടിയന്തരമായി കണക്കെടുപ്പ് നടത്തി മതിയായ നഷ്ടപരിഹാരം അനുവദിക്കുകയും വ്യാപാര സ്ഥാപനങ്ങൾ പുനരാരംഭിക്കുന്നതിന് പ്രത്യേക സാമ്പത്തിക സഹായം നൽകുകയും ചെയ്യണമെന്ന് സമിതി ആവശ്യപ്പെട്ടു.
ജില്ല പ്രസിഡന്റ് ബിജു വർക്കി അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി റേഷൻ ജേക്കബ്, ട്രഷറർ പി. കെ. ജയപ്രകാശ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ അയ്യൂബ് കുഴിവിള, റജീന സലിം, ജില്ല വൈസ് പ്രസിഡന്റുമാരായ അബ്ദുൽ റഹീം മാക്കാർ, അഖിലം അബൂബക്കർ, മനോഹരൻ പിള്ള, ജില്ല ജോ. സെക്രട്ടറിമാരായ ഗീവർഗീസ് പാപ്പി, രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.