പത്തനംതിട്ട: മഴ കനത്ത സാഹചര്യത്തിൽ ജില്ലയെ പ്രളയക്കെടുതിയിലാക്കിയത് വനമേഖലയിൽ ഉണ്ടായ ഉരുൾപൊട്ടൽ. കോന്നി, റാന്നി വനമേഖലകളിൽ നിരവധി സ്ഥലങ്ങളിൽ ഉരുൾപൊട്ടിയിട്ടുണ്ട്. എന്നാൽ ഈ സ്ഥലങ്ങളൊന്നും ജനവാസ മേഖലകളല്ലാത്തതിനാൽ ആർക്കും ജീവാപായം ഉണ്ടാകാത്തത് വലിയ ആശ്വാസമായി. ചെറുതും വലുതുമായ ഉരുൾപൊട്ടൽമൂലം ഏക്കറുകണക്കിന് സ്ഥലം ഒലിച്ചുപോയി. ഇതിൽ പലതും കൃഷിഭൂമിയുമാണ്. കൊക്കാത്തോട് നെല്ലിക്കപ്പാറ, അതുമ്പുംകുളം, തൂമ്പാക്കുളം എന്നിവിടങ്ങളിലെല്ലാം ഉരുൾപൊട്ടിയിട്ടുണ്ട്. എത്ര സ്ഥലത്ത് ഉരുൾപൊട്ടി എന്ന കാര്യത്തിൽ വ്യക്തമായ കണക്കും നാശനഷ്ടത്തിന്‍റെ വ്യാപ്തിയും വൈകി മാത്രമേ വ്യക്തമാകൂ.
കോന്നി: ശനിയാഴ്ച രാത്രിയുണ്ടായ മഴയിൽ തേക്കുതോട് തൂമ്പകുളത്തും കൊക്കാത്തോട് നെല്ലിക്കപ്പാറയിലും ഉരുൾപൊട്ടി. തുമ്പാക്കുളത്ത് ശനിയാഴ്ച പുലർച്ച 1.30ന് പാട്ടിത്തറയിൽ ജോൺസന്റെ വസ്തുവിലാണ് ഉരുൾപൊട്ടലുണ്ടായത്. മേലെ പറക്കുളത്തും ഭാഗികമായി ഉരുൾപൊട്ടൽ ഉണ്ടായിട്ടുണ്ട്. ഇവിടുത്തെ മൂന്ന് കുടുംബങ്ങളുടെ ഏഴുപേരെ തേക്കുതോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. പ്രദേശത്തെ 13 വീടുകൾക്ക് ഭാഗികമായി കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
തൂമ്പക്കുളം, പാറയിൽ പുത്തൻവീട്ടിൽ രാജീവ്, പട്ടേത്ത് ശാന്തിനി, പാറയിൽ പുത്തൻവീട്ടിൽ ബിന്ദു ഷാജി എന്നിവരുടെ കുടുംബങ്ങളിലെ 7 അംഗങ്ങളെയാണ് ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയിരിക്കുന്നത്. കോട്ടപാറ ജോൺ, പാറയിൽ ഷാജി, പാറയിൽ രാജീവ് എന്നിവരുടെ വീടുകൾ ഭാഗികമായി തകർന്നു. കൊക്കത്തോട് നെല്ലിക്കപാറ, ചിറ്റൂർ കിഴക്കേതിൽ, ബിന്ദുവിന്റെ വസ്തുവിലാണ് ശനിയാഴ്ച രാത്രി ഉരുൾപൊട്ടൽ ഉണ്ടായത്. നെല്ലിക്കപാറ, മോഹനവിലാസത്തിൽ മോഹനൻ, നെല്ലിക്കപാറ, രവി എന്നിവരുടെ വീടുകൾക്ക് ഉരുൾപൊട്ടലിൽ ഭാഗികമായി കേടുപാടുകൾ സംഭവിച്ചു. നെല്ലിക്കപ്പാറ താന്നിമൂട്ടിൽ ജിത്തുവിന്റെ ജീപ്പ് ഉരുൾപൊട്ടലിൽ മണ്ണിനടിയിലായി.
മലയോര മേഖലയിലെ വിവിധ ഭാഗങ്ങളിൽ മണ്ണിടിച്ചിലും റോഡിലേക്കും വീടുകളിലേക്കും വെള്ളം കയറിയും മരങ്ങൾ പിഴുതുവീണും ഗതാഗതതടസ്സവും ഉണ്ടായി. പല വീടുകളിലും വെള്ളം കയറി. കോന്നി മെഡിക്കൽ കോളജ് റോഡ്, അതുംബുംകുളം വരിക്കാഞ്ഞിലി, കൊക്കത്തോട് എന്നിവിടങ്ങളിൽ റോഡിലേക്ക് മണ്ണിടിച്ചിലുണ്ടായി. കോന്നി അച്ഛൻകോവിൽ റോഡിലും, കോന്നി കോക്കത്തോട് റോഡിലും മരങ്ങൾ കടപുഴകി റോഡിലേക്ക് വീണതിനെത്തുടർന്ന് ഗതാഗതതടസ്സമുണ്ടായി. അരുവാപ്പുലം വെൺമേലിപടി, അട്ടച്ചാക്കൽ ഗ്യാസ് ഗോഡൗണിന് സമീപം, തണ്ണിത്തോട് മൂഴി, കോന്നി മഠത്തിൽ കാവ് ക്ഷേത്രം റോഡ്, തണ്ണിത്തോട് തേക്കുതോട് റോഡ്, തണ്ണിത്തോട് പേരുവാലി എന്നിവിടങ്ങളിൽ റോഡിലേക്ക് വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു. ഐരവൺ മഞ്ഞകടമ്പിൽ മൂന്നു വീടുകളിൽ വെള്ളംകയറി. ആവണിപ്പാറ ഉന്നതിയിൽ ആറ്റുതീരത്തെ ഷെഡ്ഡിൽ വെള്ളം കയറി. ഷെഡിലെ താമസക്കാരെ ബന്ധുവീടുകളിലേക്ക് മാറ്റി.
ഉന്നതിയിലെ കടത്ത് വെള്ളം ഒഴുക്കിൽപ്പെട്ടത് കണ്ടെത്തി സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി. ശനിയാഴ്ച രാത്രി വനമേഖലയിൽ പെയ്ത ശക്തമായ മഴയെ തുടർന്ന് അച്ഛൻകോവിൽ കല്ലാർ നദികളിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്നാണ് ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉണ്ടായത്. കോന്നി താലൂക്കിലെ ചിറ്റാറിൽ നാലു വീടുകൾക്കും തണ്ണിത്തോട് മൂന്നു വീടുകൾക്കും സീതത്തോട്ടിൽ ഒരു വീടിനും ഭാഗികമായി തകരാറുകൾ ഉണ്ടായിട്ടുണ്ട്. ചിറ്റാറിൽ 20 വീടുകളിലേക്കും സി തോട്ടിൽ 7 കടകളിലേക്കും വെള്ളം കയറി. കോന്നി കോക്കത്തോട് റോഡിൽ ഗതാഗതം മുടങ്ങി. പത്തനംതിട്ടയിൽ നിന്നും കൊക്കാത്തോട്ടിലേക്ക് ദുരിതാശ്വാസ പ്രവർത്തനത്തിന് പോയ ഫയർഫോഴ്സ് യൂണിറ്റ് റോഡിലേക്ക് മരം വീണതിനെ തുടർന്ന് അള്ളുങ്കലിൽ കുടുങ്ങി. മലയോര മേഖലയിൽ മുഴുവനായി വൈദ്യുതി ബന്ധവും തകരാറിലായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.