മേൽപാലത്തിൽ അഞ്ചു വാഹനങ്ങൾ കൂട്ടിയിടിച്ചു; നാലുപേർക്ക് പരിക്ക്

ആലത്തൂർ: ദേശീയപാതയിലെ എരിമയൂർ മേൽപാലത്തിൽ അഞ്ചു വാഹനങ്ങൾ കൂട്ടിയിടിച്ച് നാലുപേർക്ക് പരിക്കേറ്റു. ലോറി, ബൈക്ക്, രണ്ടു കാറുകൾ, പിക്അപ് വാൻ എന്നിവയാണ് അപകടത്തിൽപെട്ടത്. ശനിയാഴ്ച രാവിലെ 11ഓടെയാണ് സംഭവം. പാലക്കാട് ഭാഗത്തേക്ക് പോകുന്ന ബൈക്കിൽ അതേ ദിശയിൽ പിന്നിൽ വന്ന ലോറി ഇടിച്ചതാണ് അപകടങ്ങളുടെ തുടക്കം. പിറകിലുണ്ടായിരുന്ന പിക്അപ് വാൻ ലോറിയിൽ തട്ടി ഡിവൈഡർ മറികടന്ന് എതിർദിശയിലേക്കിറങ്ങുകയും അതുവഴി വന്ന കാറിൽ ഇടിക്കുകയും ചെയ്തു. ഇടിയേറ്റ കാറിന് പിറകിൽ മറ്റൊരു കാറും ഇടിക്കുകയായിരുന്നു. ബൈക്കിൽ സഞ്ചരിച്ച തമിഴ്നാട് നാമക്കല്ല് പുതുപാർക്ക് സ്വദേശി കാളിയപ്പന്‍റെ മകൻ രവി (60), ഭാര്യ അംബിക (55), കാറിൽ സഞ്ചരിച്ച പാലക്കാട് കല്ലേപ്പുള്ളി തയ്പറമ്പ് വീട്ടിൽ ഫ്രാൻസിസിന്‍റെ ഭാര്യ ജോയ്സി (74), മകൻ നിക്സന്‍റെ ഭാര്യ സുനിത (46) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ആലത്തൂർ ക്രസന്‍റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബൈക്ക് യാത്രികരെ പിന്നീട് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കാറിലുള്ളവരുടെ പരിക്ക് സാരമുള്ളതല്ല. ആലത്തൂർ പൊലീസെത്തി വാഹനങ്ങൾ മാറ്റി ഗതാഗത തടസ്സം ഒഴിവാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.