മസ്കത്ത്: ഒമാനിലെ ബർക്കയിൽ കുടുംബവുമായി സഞ്ചരിച്ച വാഹനം വാദിയിൽ അകപ്പെട്ട് മരിച്ച തൃത്താല സ്വദേശികളായ യൂസുഫിന്റെയും മാതാവ് റംലത്തിന്റെയും മൃതദേഹം ഖബറടക്കി. അൽ ഹറാധി ഫാം ഖബർസ്ഥാനിൽ ചൊവാഴ്ച 12.30 ഓടെയായിരുന്നു ഖബറടക്കം. സുൽത്താനേറ്റിലെ വിവിധ ഭാഗങ്ങളിൽനിന്നുള്ളവരും സന്നദ്ധ പ്രവർത്തകരും മയ്യിത്ത് നമസ്‌കാരത്തിലും തുടർന്നുള്ള കർമ്മങ്ങളിലും പങ്കാളികളായി.
നീണ്ട തിരച്ചിലിനൊടുവിൽ യൂസുഫിന്റെ മാതാവ് റംലത്തിന്റെ മൃതദേഹം തിങ്കളാഴ്ച രാവിലെയാണ് കണ്ടെത്തിയത്. കടലിന്റെ ഭാഗത്തുനിന്ന മൃതദേഹം രക്ഷാപ്രവർത്തകർ കണ്ടെത്തുകയായിരുന്നു. യൂസുഫിന്റെ സുഹൃത്തും ഒമാനിൽ ബിസിനസുകാരനുമായ പാലക്കാട് തൃത്താല സ്വദേശി ലുബിഷാദിന്റെ ഭാര്യ ഷംലയും അപകടത്തിൽ മരിച്ചിരുന്നു. ഇവരുടെ മൃതദേഹം തൃത്താലയിൽ ഇന്നലെ ഖബറടക്കി.
ശനിയാഴ്ച രാത്രി എട്ടോടെയാണ് അപകടമുണ്ടായത്. ലുബിഷാദിന്റെയും സുഹൃത്ത് യൂസുഫിന്റെയും കുടുംബങ്ങളാണ് അപകടത്തിൽ പെട്ട കാറിലുണ്ടായിരുന്നത്. ലുബിഷാദ്, മക്കളായ ഫാദുലി, ഫെബ, യൂസുഫിന്റെ ഭാര്യ ഫർസു, മക്കളായ ഹാനി, നാസി എന്നിവരെ രക്ഷാപ്രവർത്തകർ രക്ഷപ്പെടുത്തുകയായിരുന്നു.
പെരുന്നാൾ അവധിക്ക് ബർകയിലെ സൂഖിലുള്ള യൂസുഫിന്റെ വീട്ടിലെത്തിയതായിരുന്നു ലുബിഷാദും കുടുംബവും. ഒന്നിച്ചു ഇരുകുടുംബവും കാറിൽ സഞ്ചരിക്കവേ, സൂഖിന്റെ ഉൾഭാഗത്തുള്ള വാദിയിൽ ഇവർ സഞ്ചരിച്ച നിസാൻ പട്രോൾ കാർ കുത്തൊഴുക്കിൽ അകപ്പെടുകയായിരുന്നു. അപകടം നടന്ന സ്ഥലത്തുനിന്നും രണ്ട് കിലോമീറ്ററോളം മാറിയാണ് കാർ കണ്ടെടുത്തത്. കുട്ടികളെ രക്ഷപ്പെടുത്തിയ യൂസുഫ് ഉമ്മയെ കണ്ടെത്താൻ വീണ്ടും വെള്ളത്തിലേക്കിറങ്ങിയതോടെ ഒലിച്ചുപോവുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.