കരുതൽ തടങ്കലിൽനിന്ന് ഗുണ്ടയുടെ 'വിരട്ടൽ'

കോട്ടയം: കാപ്പചുമത്തി കരുതൽ തടങ്കലിലാക്കിയ ആർപ്പൂക്കര കൊപ്രായിൽ വീട്ടിൽ ജയിസ്‌മോൻ ജേക്കബ് (അലോട്ടി -27) ജയിലിൽ കിടന്ന് യുവാവിനെ ഭീഷണിപ്പെടുത്തിയതായി പരാതി. അലോട്ടി ഭീഷണിപ്പെടുത്തിയതായി കാട്ടി ആർപ്പൂക്കര സ്വദേശിയായ യുവാവ് ജില്ല പൊലീസ് മേധാവി ജി. ജയദേവിന് പരാതി നൽകി.

കഞ്ചാവ് കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്നതിനിടെ ജില്ല പൊലീസ് കാപ്പ ചുമത്തിയ അലോട്ടി നിലവിൽ പൂജപ്പുര സെൻട്രൽ ജയിലിൽ കരുതൽ തടങ്കലിൽ കഴിയുകയാണ്. കഴിഞ്ഞദിവസം പുലർച്ച ആറരക്കാണ് ആർപ്പൂക്കര സ്വദേശിയായ യുവാവിെൻറ ഫോണിലേക്ക് ഭീഷണിയെത്തിയത്. അലോട്ടിയെന്ന് പരിചയപ്പെടുത്തിയശേഷം 'നീ ഇനി അധികകാലം ജീവനോടെ ഉണ്ടാകില്ലെന്ന്' ഭീഷണിപ്പെടുത്തുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.

കടുത്തുരുത്തിയിൽ 60 കിലോ കഞ്ചാവ് വിൽപനക്ക് എത്തിച്ച കേസിൽ പൊലീസ് പിടികൂടിയ അലോട്ടി കഴിഞ്ഞ മൂന്നുമാസത്തിലേറെയായി റിമാൻഡിലാണ്. ഇതിനിടെ ജില്ല പൊലീസ് മേധാവിയുടെ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ കൊച്ചി റേഞ്ച് ഐ.ജി അലോട്ടിക്കെതിരെ കാപ്പയും ചുമത്തിയിരുന്നു. തുടർന്നാണ് പാലാ സബ്ജയിലിൽനിന്ന് അലോട്ടിയെ പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റിയത്.

കഞ്ചാവ് കേസിൽ കടുത്തുരുത്തി പൊലീസ് അറസ്റ്റ് ചെയ്‌തശേഷം പാലാ കോവിഡ് നിരീക്ഷണ കേന്ദ്രത്തിൽ കഴിയുന്നതിനിടെ അലോട്ടി മറ്റൊരു ഗുണ്ടയായ അരുൺ ഗോപനെ ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തിയിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.