കൂട്ടിക്കല്‍: മലയോര മേഖലയില്‍ നടന്ന ഏറ്റവും വലിയ വിസ തട്ടിപ്പ് കേസില്‍ ദുരൂഹത ഒഴിയുന്നില്ല. പ്രധാന പ്രതി പൊലീസ് പിടിയിലായെങ്കിലും വിസക്ക് പണം മുടക്കിയ നൂറുകണക്കിനു പാവപ്പെട്ടവര്‍ എങ്ങനെ പണം തിരിച്ചുപിടിക്കാനാവുമെന്നറിയാതെ നെട്ടോട്ടത്തിലാണ്.
യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് വിസ നല്‍കാമെന്നു പറഞ്ഞ് അഞ്ചു മുതല്‍ 20 ലക്ഷം വരെ വാങ്ങി വിസയും പണവും നല്‍കാതെ മുങ്ങിയ കൂട്ടിക്കല്‍ ഓര്‍ക്കിഡ് കണ്‍സള്‍ട്ടന്‍സി ഉടമ കൂട്ടിക്കല്‍ പാലക്കുന്നേല്‍ അനീഷ് ഉമ്മറിനെ കോഴിക്കോടുനിന്ന് പൊലീസ് പിടികൂടി ജയിലിലടച്ചെങ്കിലും പണം നഷ്ടപ്പെട്ടവര്‍ക്ക് ആശ്വസിക്കാനാവുന്ന ഒരു വാര്‍ത്തയും വന്നിട്ടില്ല. 130 അംഗ വാട്സ്ആപ് ഗ്രൂപ് ഉണ്ടാക്കിയാണ് ഇരകള്‍ പ്രവര്‍ത്തിക്കുന്നത്.
ഇത്രയും പേർ പരാതിയുമായി സമീപിച്ചെങ്കിലും കേസെടുത്തത് അഞ്ചുപേരുടെ പരാതിയിൽ മാത്രമാണ്. തൊട്ടടുത്ത പെരുവന്താനം പൊലീസാവട്ടെ, പരാതി വാങ്ങി മൊഴി രേഖപ്പെടുത്തിയതല്ലാതെ എഫ്.ഐ.ആര്‍ ഇടാന്‍ പോലും തയാറായിട്ടില്ല.
മുണ്ടക്കയം പൊലീസ് സ്റ്റേഷൻ പരിധിയിലെ കൂട്ടിക്കല്‍ ടൗണില്‍ നടന്ന തട്ടിപ്പില്‍ പലരും പരാതിയുമായി സമീപിച്ചെങ്കിലും പരാതിക്കാരന്‍ പണം നല്‍കാനുപയോഗിച്ച ബാങ്കിന്‍റെ ശാഖ പ്രവര്‍ത്തിക്കുന്ന സ്‌റ്റേഷനില്‍ പരാതി നല്‍കാനായിരുന്നു നിർദേശം. എന്നാല്‍, മുണ്ടക്കയം സ്‌റ്റേഷനില്‍ പോകാനാണ് മറ്റു വിവിധ സ്റ്റേഷന്‍ പരിധിയില്‍ പരാതിയുമായി എത്തിയവരോട് നിർദേശിച്ചത്. ഇതുമൂലം പലരും പരാതി പോലും ഉപേക്ഷിച്ച മട്ടാണ്. ഈടായി വാങ്ങിയ ചെക്കുകള്‍ ബാങ്കില്‍ സമര്‍പ്പിച്ചു പണമില്ലെന്ന റിപ്പോര്‍ട്ട് വാങ്ങി കോടതിയില്‍ കേസ് നടത്താനും പലരും ആലോചിക്കുന്നുണ്ട്. അതിനാല്‍ തന്നെ പൊലീസ് സ്റ്റേഷനുകളില്‍ ഇവര്‍ പരാതി നല്‍കിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.