മുണ്ടക്കയം(കോട്ടയം): കൂട്ടിക്കൽ ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന ഓർക്കിഡ് കൺസൾട്ടൻസി വഴി വിദേശ വിസ വാഗ്ദാനം ചെയ്ത് കോടിക്കണക്കിന് രൂപ തട്ടിയെടുത്ത കേസിൽ ഒടുവിൽ മുഖ്യപ്രതി പൊലീസ് വലയിലായി.
സ്ഥാപന ഉടമയായ പാലക്കുന്നേൽ അനീഷ് ഉമ്മറിനെയാണ് അറസ്റ്റ് ചെയ്തത്. തട്ടിപ്പ് പുറത്തായതോടെ ഒളിവിൽ പോയ ഇയാളുടെ ഫോണിന്റെ ടവർ ലോക്കേറ്റ് ചെയ്ത് തെരച്ചിലിനൊടുവിലാണ് പൊലീസ് സംഘം പിടികൂടിയത്.
യൂറോപ്യൻ രാജ്യങ്ങളിൽ വിസയും ഉയർന്ന ശമ്പളമുള്ള ജോലിയും വാഗ്ദാനം ചെയ്ത് അഞ്ച് ലക്ഷം മുതൽ ഇരുപത് ലക്ഷം രൂപ വരെയാണ് ഇയാൾ വിവിധ ആളുകളിൽനിന്ന് കൈപ്പറ്റിയിരുന്നത്.
പണം നൽകി നാളുകൾ കഴിഞ്ഞിട്ടും വിസ ലഭിക്കാതിരുന്നതോടെയാണ് ഉദ്യോഗാർത്ഥികൾ പൊലീസിനെ സമീപിച്ചത്. വിസ വ്യാപാരത്തിനാവശ്യമായ യാതൊരുവിധ കേന്ദ്ര ലൈസൻസുകളും ഇല്ലാതെയാണ് ഓർക്കിഡ് കൺസൾട്ടൻസിയും പാലക്കുന്നേൽ പ്രൈവറ്റ് ലിമിറ്റഡും ഇയാൾ നടത്തിയിരുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്.
നിലവിൽ സംസ്ഥാനത്തിന്റെ വിവിധ സ്റ്റേഷനുകളിലായി ഇയാൾക്കെതിരെ 100 ലധികം കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കേസുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.