പ്രതീകാത്മക ചിത്രം
കോട്ടയം: നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി ജില്ല കലക്ടര്‍ ചേതന്‍കുമാര്‍ മീണയുടെ നേതൃത്വത്തിലുള്ള സമിതി പരിശോധന പൂര്‍ത്തിയാക്കി. എം.സി റോഡില്‍ കാരിത്താസ് ജങ്ഷന്‍, സംക്രാന്തി, കുമാരനല്ലൂര്‍, ചൂട്ടുവേലി, എസ്.എച്ച് മൗണ്ട്, നാഗമ്പടം എന്നിവിടങ്ങളാണ് സമിതി തിങ്കളാഴ്ച സന്ദര്‍ശിച്ചത്. തിരുവാതുക്കല്‍, ഈരയില്‍ക്കടവ് എന്നിവിടങ്ങളിലും സന്ദര്‍ശനം നടത്തി.
ചിങ്ങവനം മുതല്‍ പുളിമൂട് ജങ്ഷന്‍ വരെയുള്ള ഭാഗങ്ങളിലും കഞ്ഞിക്കുഴിയിലും ജൂണ്‍ നാലിന് പരിശോധനയുണ്ടായിരുന്നു. സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ അധ്യക്ഷതയില്‍ ജൂണ്‍ ഒന്നിനു ചേര്‍ന്ന യോഗത്തിലെ തീരുമാനപ്രകാരമാണ് ജില്ല പോലീസ് മേധാവി എ. ഷാഹുല്‍ ഹമീദും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും ഉള്‍പ്പെട്ട സംഘത്തെ ഗതാഗതക്കുരുക്ക് കൂടുതലുള്ള സ്ഥലങ്ങളില്‍ അടിയന്തരമായി ഏര്‍പ്പെടുത്താവുന്ന പുനഃക്രമീകരണങ്ങളുടെ സാധ്യത പരിശോധിക്കാൻ നിയോഗിച്ചത്.
നഗരസഭ അധ്യക്ഷന്‍ എം.പി. സന്തോഷ് കുമാര്‍, ആര്‍.ടി.ഒ. ഡി. ജയരാജ്, പൊതുമരാമത്ത് വകുപ്പ് എന്‍.എച്ച് വിഭാഗം എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ജോണ്‍ കെന്നത്ത്, നിരത്ത് വിഭാഗം എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ടി.എസ്. ജയരാജ്, മെയിന്റനന്‍സ് വിഭാഗം എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ടി.ആര്‍. ജീജ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയർ മായ കെ. നായര്‍, വാട്ടര്‍ അതോറിറ്റി എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അനില്‍ രാജ്, ദേശീയപാത വിഭാഗം അസി. എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ എ.എസ്. സുര എന്നിവരും പരിശോധനാ സമിതിയില്‍ ഉണ്ടായിരുന്നു. പ്രാഥമിക റിപ്പോര്‍ട്ട് ഉടന്‍ തയാറാക്കുമെന്ന് കലക്ടര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.