ലോകത്തിലെ ഏറ്റവും കൂടുതൽ സ്ത്രീകൾ അനുഭവിക്കുന്ന ആരോഗ്യപ്രശ്നങ്ങളിൽ ഒന്നായ PCOS (Polycystic Ovary Syndrome) ഇനി മുതൽ PMOS (Polyendocrine Metabolic Ovarian Syndrome) എന്ന പുതിയ പേരിൽ അറിയപ്പെടും. ദ ലാൻസെറ്റിൽ പ്രസിദ്ധീകരിച്ച അന്താരാഷ്ട്ര എൻഡോക്രൈൻ-റീപ്രൊഡക്റ്റീവ് ആരോഗ്യ വിദഗ്ധരുടെ ആഗോള തീരുമാനമാണ് ഈ മാറ്റത്തിന് പിന്നിൽ.
ക്ലിനിക്കുകൾ, ഗവേഷകർ, രോഗക്ഷേമ സംഘടനകൾ എന്നിവരുമായി പത്ത് വർഷത്തിലേറെ നീണ്ടുനിന്ന ചർച്ചകൾക്കൊടുവിലാണ് ഈ പുനർനാമകരണം. പി.സി.ഒ.എസ് എന്ന പഴയ പേര് വൈദ്യശാസ്ത്രപരമായി തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് വിദഗ്ധർ വാദിക്കുന്നു. കാരണം ഈ രോഗമുള്ള എല്ലാവർക്കും അണ്ഡാശയത്തിൽ മുഴകൾ ഉണ്ടാകണമെന്നില്ല. കൂടാതെ ഇത് വെറുമൊരു അണ്ഡാശയ പ്രശ്നം മാത്രമല്ല, ഹോർമോൺ മാറ്റങ്ങൾ, ദഹനപ്രക്രിയ, മാനസികാരോഗ്യം, ഹൃദയാരോഗ്യ പ്രശ്നങ്ങൾ എന്നിവയെല്ലാം ഈ രോഗം ബാധിക്കുന്ന ഒരു വലിയ ശാരീരിക അവസ്ഥയാണ്. അത് പഴയ പേരിൽ നിന്ന് വ്യക്തമായിരുന്നില്ല.
കോടിക്കണക്കിന് സ്ത്രീകൾ ഈ അവസ്ഥയിലൂടെ കടന്നുപോകുന്ന ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഈ മാറ്റം വളരെ പ്രധാനപ്പെട്ടതാണ്. അമിതവണ്ണം, പ്രമേഹം, വന്ധ്യത, മാനസികാരോഗ്യ പ്രശ്നങ്ങൾ എന്നിവയുമായി ഈ രോഗാവസ്ഥ ഇന്ന് ഇന്ത്യയിൽ ഏറെ ബന്ധപ്പെട്ടിരിക്കുന്നു. ഇതൊരു പ്രസവ സംബന്ധമായ പ്രശ്നം മാത്രമായല്ല, മറിച്ച് ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കുന്ന മെറ്റബോളിക് തകരാറായി കാണണമെന്നും പലപ്പോഴും ഇത് കൃത്യമായി രോഗനിർണ്ണയം ചെയ്യപ്പെടാതെ പോകുന്നുണ്ടെന്നും ഇന്ത്യൻ ഗവേഷകർ അറിയിച്ചു.
ഈ രോഗാവസ്ഥയുടെ സങ്കീർണ്ണതയും അത് ശരീരത്തിന്റെ വിവിധ ഘടകങ്ങളെ ബാധിക്കുന്നു എന്ന യാഥാർത്ഥ്യവും മനസിലാക്കുക എന്നതുക്കൊണ്ടാണ് പോളിഎൻഡോക്രെയ്ൻ മെറ്റബോളിക്ക് ഒവേറിയൻ സിൻഡ്രോം (PMOS) എന്ന പേര് സ്വീകരിച്ചത്. അന്താരാഷ്ട്ര മെഡിക്കൽ ജേർണലായ ലാൻസെറ്റിൽ പറയുന്നതനുസരിച്ച്, പഴയ പേര് അണ്ഡാശയത്തിലെ മുഴകൾക്ക് മാത്രം അമിത പ്രാധാന്യം നൽകുന്നതായിരുന്നു. എന്നാൽ പലരിലും അത്തരം മുഴകൾ ഉണ്ടാകാറില്ല എന്നതാണ് സത്യം. മറിച്ച് എൻഡോക്രൈൻ സിസ്റ്റം, മെറ്റബോളിസം, അണ്ഡാശയ പ്രവർത്തനം എന്നിവയിലുണ്ടാകുന്ന തകരാറുകളെയാണ് ഈ രോഗം സൂചിപ്പിക്കുന്നത്.
Polyendocrine:ഒന്നിലധികം ഹോർമോൺ സിസ്റ്റങ്ങളെ ബാധിക്കുന്നു.
Metabolic: ഈ അവസ്ഥ ഇൻസുലിൻ പ്രതിരോധം, അമിതവണ്ണം, പ്രമേഹ സാധ്യത എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു.
Ovarian: ഇത് അണ്ഡോത്പാദനത്തെയും ആർത്തവത്തെയും പ്രത്യുത്പാദന ശേഷിയെയും ബാധിക്കുന്നു.
Syndrome:ഇത് വിവിധ ലക്ഷണങ്ങളുടെയും ആരോഗ്യപ്രശ്നങ്ങളുടെയും ഒരു ഗ്രൂപ്പാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.