പ്രതീകാത്മക ചിത്രം
റിയാദ്: ഈ അവധിക്കാലത്ത് ഗള്‍ഫില്‍ നിന്നും നാട്ടിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് അധിക ബാഗേജിന് ഇളവ് പ്രഖ്യാപിച്ച് എയർ ഇന്ത്യ എക്‌സ്പ്രസ്. അഞ്ച് കിലോയോ 10 കിലോയോ കുറഞ്ഞ നിരക്കിൽ അധിക ബാഗേജായി ബുക്ക് ചെയ്യാമെന്ന് എയര്‍ ഇന്ത്യ അധികൃതർ അറിയിച്ചു. ജനുവരി 16നും മാര്‍ച്ച് 10നും ഇടയില്‍ സൗദി അറേബ്യ, ബഹ്‌റൈന്‍, കുവൈത്ത്, ഒമാന്‍, ഖത്തര്‍, യു.എ.ഇ എന്നിവിടങ്ങളില്‍നിന്നും ഇന്ത്യയിലേക്ക് സഞ്ചരിക്കുന്നവര്‍ക്കാണ് ഈ ഓഫര്‍.
ജനുവരി 31-നകം എയര്‍ ഇന്ത്യ എക്‌സ്പ്രസ് വെബ്‌സൈറ്റ്, മൊബൈല്‍ ആപ്പ്, മറ്റ് ബുക്കിങ് ചാനലുകള്‍ എന്നിവയിലൂടെ ടിക്കറ്റെടുക്കുന്നവര്‍ക്ക് ഈ ഓഫര്‍ ലഭിക്കും. സൗദിയിൽനിന്ന് ഒരു കിലോക്ക് രണ്ട് റിയാൽ എന്ന നിലയിൽ അധിക ബാഗേജ് ബുക്ക് ചെയ്യാം. 10 റിയാലിന് അഞ്ച് കിലോയും 20 റിയാലിന് 10 കിലോയും നൽകിയാൽ മതി.
നിലവില്‍ സൗദി-ഇന്ത്യ സെക്ടറിൽ എക്‌സ്പ്രസ് ലൈറ്റ് ഒഴികെയുള്ള മറ്റെല്ലാ വിഭാഗങ്ങളിലും 30 കിലോ ചെക്ക് ഇന്‍ ബാഗേജാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് അനുവദിക്കുന്നത്. 10 കിലോ അധിക ബാഗേജ് കൂടി ഓഫര്‍ നിരക്കില്‍ ലഭിക്കുന്നതിനാല്‍ ഇപ്പോള്‍ നാട്ടിലേക്കുള്ള യാത്രകളില്‍ 40 കിലോ വരെ ചെക്ക്-ഇന്‍ ബാഗേജ് ആയി കൊണ്ടുപോകാനാവും. എക്‌സ്പ്രസ് വാല്യൂ, എക്‌സ്പ്രസ് ലൈറ്റ്, എക്‌സ്പ്രസ് ഫ്ലെക്‌സ്, എക്‌സ്പ്രസ് ബിസ് തുടങ്ങി എല്ലാ വിഭാഗങ്ങളിലും ഈ ഓഫര്‍ ലഭ്യമാണ്. ബഹ്‌റൈന്‍ (0.2 ദീനാർ), കുവൈത്ത് (0.2 ദീനാർ), ഒമാന്‍ (0.2 റിയാൽ), ഖത്തര്‍ (1 റിയാൽ), യു.എ.ഇ (2 ദിർഹം) എന്നിവയാണ് മറ്റ് ഗൾഫ് രാജ്യങ്ങളിലെ ഇളവ് നിരക്കുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.