ദോഹ: മലയാളികളുടെ സംഘബോധവും സംഘടനാ സംവിധാനങ്ങളും ശ്ലാഘനീയമാണെന്നും വ്യക്തിപരവും സാമൂഹ്യപരവുമായ മുന്നേറ്റത്തിന് മലയാളി കൂട്ടായ്മകൾ നടത്തുന്ന ശ്രമങ്ങൾ വലിയ മാറ്റങ്ങൾക്ക് കാരണമാകുന്നുണ്ടെന്നും ഖത്തർ മതകാര്യ മന്ത്രാലയ പ്രതിനിധിയും ആസ്പയർ മസ്ജിദ് ഖതീബുമായ ഹാസിം റിജാബ് പറഞ്ഞു. മലയാളി സംഘടനകളുടെ പൊതുവേദിയായ യൂണിറ്റി ഖത്തർ ഗൾഫ് പാരഡൈസ് ഹോട്ടലിൽ നടത്തിയ ഇഫ്താർ മീറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വ്യക്തി വിശുദ്ധിയോടൊപ്പം തന്നെ മനുഷ്യജീവിതത്തിന് അനിവാര്യമായുണ്ടാകേണ്ട മാറ്റങ്ങൾ പ്രായോഗികമാക്കാനുള്ള അവസരമാണ് റമദാൻ മാസത്തിലൂടെ കൈവന്നിരിക്കുന്നത്. വിശ്വാസരംഗത്ത് മാതൃക സൃഷ്ടിക്കാൻ കൂടി റമദാൻ മാസം വിനിയോഗിക്കേണ്ടതുണ്ട്. സംഘടനാ നേതാക്കൾ എന്ന നിലക്ക് അംഗങ്ങളിലേക്കും അണികളിലേക്കും കൈമാറ്റം ചെയ്യപ്പെടേണ്ടത് ഈ സന്ദേശമാണെന്നും അദ്ദേഹം പറഞ്ഞു. യൂനിറ്റി ഖത്തർ ചെയർമാൻ കെ. അബ്ദുൽകരീം അധ്യക്ഷത വഹിച്ചു.
വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ഹമദ് അബ്ദുൽറഹ്മാൻ (സിജി), ഉമർ കുണ്ടുതോട് (ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ), കെ.സി. അബ്ദുല്ലത്തീഫ് (സെൻറർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റി), നൗഷീർ ടി.ടി (ഇന്ത്യൻ മുസ്ലിം കൾച്ചറൽ സെൻറർ), മുഹമ്മദലി ഖാസിമി (കേരള ഇസ്ലാമിക് സെൻറർ), നിസാർ തൗഫീഖ് (കെ.എം.സി.സി), ഫാസിൻ ഹമീദ് (എം.എസ്.എസ്), ഷാനവാസ് വൈക്കം (ഖത്തർ ഇന്ത്യൻ ഫ്രറ്റേർണിറ്റി ഫോറം), മുജീബ് മദനി (ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെൻറർ), ഡോ. സി.മുഹമ്മദ് റാഫി സലഫി (ഖത്തർ കേരള ഇസ്ലാഹി സെൻറർ), യൂനിറ്റി വൈസ് ചെയർമാൻമാരായ എം.പി ഷാഫിഹാജി, ഡോ. സമീർ മൂപ്പൻ തുടങ്ങിയവർ സംസാരിച്ചു. യൂനിറ്റി കോർഡിനേറ്റർമാരായ വി.സി. മശ്ഹൂദ് സ്വാഗതവും എ.പി. ഖലീൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.