ദോഹ: പശ്ചിമേഷ്യൻ യുദ്ധത്തിൽ ഹുർമുസ് കടലിടുക്കിനെയും ആയുധമായി ഉപയോഗിച്ചുവെന്ന് ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനി. കടലിടുക്ക് അടച്ചിടുന്നത് ഗൾഫ് രാജ്യങ്ങളുടെ സമ്പദ്‌വ്യവസ്ഥയെ സാരമായി ബാധിക്കുന്നുണ്ടെന്നും മേഖലയിലെ രാജ്യങ്ങൾ കടുത്ത പ്രത്യാഘാതങ്ങൾ അനുഭവിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഔദ്യോഗിക സന്ദർശനത്തിനായി ദോഹയിലെത്തിയ തുർക്കിയ വിദേശകാര്യ മന്ത്രി ഹകാൻ ഫിദാനുമായി നടത്തിയ സംയുക്ത വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഗൾഫ് രാജ്യങ്ങളെ സമ്മർദത്തിലാക്കാനും വിലപേശലിനുമുള്ള മാർഗമായി ഹുർമുസ് കടലിടുക്കിനെ ഉപയോഗിക്കരുത്. യുദ്ധം തുടങ്ങിയത് മുതൽ ഇറാൻ ഈ ജലപാത തടഞ്ഞിരിക്കുകയാണ്. ഈ പ്രദേശം സമ്മർദ തന്ത്രമായി ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും പ്രശ്നങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കണമെന്നും ഖത്തർ പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
യുദ്ധം അവസാനിപ്പിക്കാനായി ഔദ്യോഗിക ചർച്ചകൾക്ക് പുറമെ, രഹസ്യ സ്വഭാവമുള്ള പിൻവാതിൽ നയതന്ത്ര ചർച്ചകൾ തുടരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മേഖലയിൽ സമാധാനം തിരികെ കൊണ്ടുവരുന്നതിനായി ഗൾഫ് രാജ്യങ്ങളുമായുള്ള ആശയവിനിമയം ഖത്തർ തുടരും. ഇറാനുമായുള്ള പ്രശ്നങ്ങൾ ചർച്ചകളിലൂടെയാണ് പരിഹാരം കാണേണ്ടതെന്നും അദ്ദേഹം ആവർത്തിച്ചു.
മേഖലയിലെ നിർണായക പ്രശ്നങ്ങളിൽ തുർക്കിയ ഖത്തറിന്റെ ഒരു പ്രധാന പങ്കാളിയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. മേഖലയിലെ സമാധാന ശ്രമങ്ങളിൽ ഇരുരാജ്യങ്ങളും സഹകരിച്ച് പ്രവർത്തിക്കുകയാണ്. ഇറാനുമേൽ അമേരിക്കയും ഇസ്രായേലും നടത്തുന്ന യുദ്ധം അവസാനിപ്പിക്കാൻ പാകിസ്താൻ നടത്തുന്ന മധ്യസ്ഥ ശ്രമങ്ങളെ ഖത്തറും തുർക്കിയും പിന്തുണക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.