ദോഹ: സിറിയയില്‍ അടിയന്തിര വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ കൊണ്ട് വരണമെന്ന് ഖത്തര്‍ വിദേശകാര്യമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ ആല്‍ഥാനി ആവശ്യപ്പെട്ടു. സിറിയയില്‍ ചര്‍ച്ച പുനരാരംഭിക്കണമെന്നും പരസ്പര ചര്‍ച്ചകള്‍ മാത്രമാണ് നിലവിലെ രാഷ്ട്രീയ പ്രതിസന്ധികളില്‍ നിന്നുമുള്ള രാഷ്ട്രീയ പരിഹാരത്തിനുള്ള മാര്‍ഗമെന്നും ഖത്തര്‍ വിദേശകാര്യമന്ത്രി കൂട്ടിച്ചേര്‍ത്തു. സിറിയയുമായി ബന്ധപ്പെട്ട് പാരിസില്‍ നടന്ന യോഗത്തിന് ശേഷം യു.എസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി, ഫ്രഞ്ച് വിദേശകാര്യമന്ത്രി ജോണ്‍ മാര്‍ക് ഐരാല്‍ട്, ജര്‍മന്‍ വിദേശാകാര്യമന്ത്രി ഫ്രാങ്ക് വാള്‍ട്ടര്‍ സ്റ്റെയിന്‍മേയര്‍ എന്നിവരുമൊത്തുള്ള സംയുക്ത പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
സിറിയയിലെ ജനതയുടെ നിലവിലെ അവസ്ഥ നാം തിരിച്ചറിയണമെന്നും അലപ്പോ പോലുള്ള സിറിയന്‍ നഗരങ്ങളില്‍ കടുത്ത മനുഷ്യാവകാശ ലംഘനമാണ് നടക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സൈനിക-രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി മനുഷ്യ ജന്മങ്ങലെ കരുവാക്കരുതെന്നും ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ ആല്‍ഥാനി ആവശ്യപ്പെട്ടു. രാസായുധങ്ങളാലും ബോംബറുകളാലും അലപ്പോ നഗരം കത്തിയെരിയുകയാണെന്നും അലപ്പോക്ക് മേല്‍ പട്ടിണിയും ഉപരോധവും ആയുധമാക്കി സിറിയന്‍ ഭരണകൂടം കളിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. സിറിയന്‍ ഭരണകൂടം മറ്റു ഭീകരസംഘടനകള്‍ക്ക് തുല്യമാണെന്നും ഇവരുടെ ചെയ്തികളുടെ ഫലമാണ് സിറിയയിലെ ഭീകരസംഘടനകളെന്നും ഖത്തര്‍ വിദേശകാര്യമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ ആല്‍ഥാനി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.